കെ പി എ മജീദ് ഔട്ട് ?; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെതിരെ ലീഗിൽ പടയൊരുക്കം; മജീദിനെതിരെ കലാപം രൂക്ഷമായത് ഇടതുപാർട്ടികൾ നടത്തിയ മനുഷ്യ ശൃംഖലയിൽ ലീഗ് പ്രവർത്തകർ അണിനിരന്നത് ചോദ്യം ചെയ്തതിന്
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെതിരെ ലീഗിൽ പടയൊരുക്കം. ഇടതുപാർട്ടികൾ നടത്തിയ മനുഷ്യ ശൃംഖലയിൽ ലീഗ് പ്രവർത്തകർ അണിനിരന്നത് ചോദ്യം ചെയ്തതിനാണ് മജീദിനെതിരെ കലാപം രൂക്ഷമായത്.
പി.കെ. കുഞ്ഞാലികുട്ടിയും എം കെ മുനീറും അടക്കമുള്ള നേതാക്കളാണ് മജീദിനെതിരെ രംഗത്തെത്തിയത്. ദേശീയ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത അണികളെ വിലക്കേണ്ട കാര്യമില്ലെന്നും അതൊരു പൊതു വികാരമായി കരുതിയാൽ മതിയെന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ശ്യംഖലയിൽ പങ്കെടുക്കണമെന്നോ വേണ്ടെന്നോ പാർട്ടി പറയാത്ത സാഹചര്യത്തിൽ അതിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നാണ് എം കെ മുനീർ പറഞ്ഞത്.
മുസ്ലീം ലീഗിന്റെ ഇടതു മുന്നണി ബന്ധത്തെ ശക്തിയുക്തം എതിർക്കുന്നയാളാണ് മജീദ്. അദ്ദേഹം മുജാഹിദ് വിഭാഗക്കാരനാണ്. എന്നാൽ ഇടതുമുന്നണിയുമായി മ്യദ്യൂ സമീപനം മതിയെന്ന നിലപാടാണ് കുഞ്ഞാലികുട്ടിക്കും മുനീറിനും ഉള്ളത്. ഇത് മുന്നിൽ കണ്ടാൽ മുല്ല പള്ളി ഇടതുമുന്നണിക്കെതിരെ ശക്തമായി രംഗത്തെത്തിയത്.
ദേശീയ തലത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിന്റെ പാളയത്തിൽ നിന്നും പുറത്തുകടക്കാൻ ഏറെ നാളായി ലീഗ് ആഗ്രഹിക്കുന്നുണ്ട്. രാഹുൽഗാന്ധിയും സോണിയയും പ്രിയങ്കയും ബി ജെ പി സർക്കാരിനോട് കാണിക്കുന്ന മ്യദു സമീപനത്തിൽ ലീഗ് നേതാക്കൾക്ക് അടങ്ങാത്ത അമർഷമുണ്ട്. പിണറായി ഉൾപ്പെടെയുള്ള സി പി എം നേതാക്കളുമായി ലീഗ് നേതാക്കൾക്ക് അടുത്ത ബന്ധമുണ്ട്. അതിന്റെ അടിസ്ഥാനം ബിജെപി വിരുദ്ധത തന്നെയാണ് .
പി കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റജീന കേസിൽ ആരോപണവിധേയനായ കുഞ്ഞാലിക്കുട്ടിയെ സി പി എം സംരക്ഷിച്ചു നിർത്തിയത് പിണറായിയുടെ ഇടപെടൽ കാരണമാണ്. ഐസ്ക്രീം ഒതുക്കി തീർത്തത് നായനാർ സർക്കാരിന്റെ കാലത്താണ്. പിണറായിയുടെ വിശ്വസ്തനായിരുന്ന പി. ശശിയാണ് കുഞ്ഞാലികുട്ടിക്ക് വേണ്ടി അന്ന് നില കൊണ്ടത്. പിന്നീട് കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ സി പി എം വിശ്വസ്തനായിരുന്ന എം കെ ദാമോദരൻ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കേസ് വാദിക്കാൻ എത്തി.
കുഞ്ഞാലിക്കുട്ടിയും മുനീറും 2021 ൽ ഇടത് മുന്നണിയിലാണോ വലതുമുന്നണിയിലാണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. യു ഡി എഫ് 2021 ൽ അധികാരത്തിൽ എത്താതിരുന്നാൽ സ്വാഭാവികമായും ലീഗ് ഇടതു മുന്നണിയിലായിരിക്കും. ലീഗ് വർഗീയ കക്ഷിയല്ലെന്ന ഇ എം എസിന്റെ പ്രസ്താവനയായിരിക്കും സി പി എമ്മിന് തുണയായി തീരുക.
രമേശ് ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കാൻ ലീഗിന് വിഷമമുണ്ട്. അതേസമയം ഉമ്മൻചാണ്ടിയെ നേതാവായി അംഗീകരിക്കാൻ ലീഗ് തയ്യാറാണ്. അതിനിടെ മജീദിന്റെ സമ്മർദ്ദത്തിൽ ശൃംഖലയിൽ പങ്കെടുത്ത നേതാവിനെ സസ്പെന്റ് ചെയ്ത നടപടിക്കെതിരെയും ലീഗിൽ മുറുമുറുപ്പുണ്ട്. ലീഗുമായി ബന്ധപ്പെട്ട സമസ്ത ശ്യംഖലയിൽ പങ്കെടുത്തു. പൗരത്വ നിയമത്തിനെതിരെ പ്രതികരിക്കുന്നത് ഇടതുമുന്നണി മാത്രമാണെന്നും ഇന്നല്ലെങ്കിൽ നാളെ ലീഗിന് അതിന് പിന്നാലെ വരേണ്ടി വരുമെന്നും മന്ത്രി കെ റ്റി ജലീൽ പറഞ്ഞത് ഇത് ലക്ഷ്യമിട്ടാണ്.
മന്ത്രി ജലീലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്നും ലീഗിന്റെ യുവനേതൃത്വത്തെ മാറ്റിയത് സി പി എം സംസ്ഥാന നേതൃത്വമാണ്. പൊതുശത്രു ബി ജെ പിയാണെന്നും അതിനെതീരെ വേണം അണിനിരക്കേണ്ടതെന്നും ലീഗ് നേതാക്കൾ വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha