എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല... വണ്ടി ഇടിച്ച ആഘാതത്തില്‍ വീഴുന്നതിനിടയിലാണ് ബസിടിച്ചു എന്നാളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്; ഒറ്റ സെക്കൻഡിൽ എല്ലാം കഴിഞ്ഞു... കസേരകൾ എല്ലാം മുന്നോട്ട് മറിഞ്ഞുപോയി... ആളുകളുടെ ബഹളവും കരച്ചിലുമാണ് പിന്നെ കേട്ടത്: അപകടത്തിന്റെ തീവ്രത വാക്കുകളിൽ പോലും- ഒറ്റനിമിഷം കൊണ്ട് ചോരക്കളമായി മാറിയ കെ എസ് ആർ ടി സി ബസ്
കോയമ്പത്തൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സ് കണ്ടെയ്‍നറുമായി ഇടിച്ചുണ്ടായ അപകടത്തിൽ ഇടത് ഭാഗത്ത് ഇരിക്കുകയായിരുന്നത് കൊണ്ട് മാത്രം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരാണ് പലരും. പലർക്കും തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തി ചില്ല് പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. അപകടം നടന്ന ഉടൻ ആംബുലൻസുകൾ വന്നത് ഭാഗ്യമായെന്നും രക്ഷപ്പെട്ടവർ പറയുന്നു. പലർക്കും ആ ദുരന്തം ഓർത്തെടുക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. വാക്കുകളിൽ പോലും അതിന്റെ തീവ്രത പ്രതിഫലിക്കുന്നുണ്ടായിരുന്നു.
തലനാരിഴ വ്യത്യാസത്തിൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുടെ വാക്കുകൾ ഇങ്ങനെ...
എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. വണ്ടി ഇടിച്ച ആഘാതത്തില്‍ വീഴുന്നതിനിടയിലാണ് ബസിടിച്ചു എന്നാളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്. ഭാഗ്യത്തിന് ജീവന്‍ രക്ഷപ്പെട്ടു. കോയമ്ബത്തൂരില്‍ ബസ്സപകടത്തില്‍ തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ട മലയാളി പറയുന്നു. ഡ്രൈവറുടെ സൈഡില്‍ ഏറ്റവും പിറകിലെ സീറ്റിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. ബസ്സിലെ എല്ലാവരും നല്ല ഉറക്കമായിരുന്നു. അതിനിടെയായിരുന്നു ഒരു ശബ്ദം കേട്ടത്. പിന്നെ ഒന്നും ഓര്‍മ്മയില്ല. ഉറക്കം എഴുന്നേറ്റപ്പോള്‍ ഞാനിപ്പോള്‍ കോയമ്ബത്തൂര്‍ കെഎംസിഎച്ച് ഹോസ്പിറ്റലില്‍ ആണ്. ഇവിടെ എനിക്കൊപ്പം ബസില്‍ ഉണ്ടായ രണ്ടുയാത്രക്കാര്‍ കൂടിയുണ്ട്.
ഒരാളുടെ പേര് അഖില്‍എന്നും മറ്റേയാളുടെ പേര് ജെമിന്‍ എന്നുമാണ്. രണ്ടുപേര്‍ക്കും ചെറിയതോതിലുള്ള പരിക്കുകളേ ഉള്ളൂ. ഞങ്ങള്‍ മൂന്നുപേരും ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നും രക്ഷിതാക്കള്‍ കൊണ്ടുപോകാനായി എത്തിയിട്ടുണ്ടെന്നും യാത്രക്കാരന്‍ പറയുന്നു. ബസ്സിന്റെ നടുഭാഗത്താണ് കണ്ടെയ്‌നല്‍ ലോറി വന്നിടിച്ചിരിക്കുതെന്നും മരിച്ചവരില്‍ ഏറെ പേരും അവിടെ ഇരുന്നവരായിരിക്കണമെന്നും ഇനിയും അപകടത്തിന്റെ ഞെട്ടല്‍ മാറാത്ത സ്വരത്തില്‍ യാത്രക്കാരന്‍ കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടാകുമ്പോൾ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ടവർ വെളിപ്പെടുത്തുന്നു.
'പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടു. ആർക്കും ഒന്നും മനസ്സിലായിട്ടുണ്ടാകില്ല. ഒറ്റ സെക്കൻഡിൽ എല്ലാം കഴിഞ്ഞു. കസേരകൾ എല്ലാം മുന്നോട്ട് മറിഞ്ഞുപോയി. ആളുകളുടെ ബഹളവും കരച്ചിലുമാണ് പിന്നെ കേട്ടത്. എഴുന്നേറ്റ് നോക്കിയപ്പോൾ മുഖം മുഴുവൻ ചോര. പുറത്തുനിന്നവരാണ് ചില്ലുതകർക്കാൻ പറഞ്ഞത്. മുന്നിലിരുന്ന പെൺകുട്ടി റോഡില്‍ തെറിച്ചുവീണ് കിടക്കുന്നത് കണ്ടു. ബസിന്റെ പിൻവശത്തായി ഇരുന്നതുകൊണ്ടാകാം കാര്യമായ പരുക്കുകളില്ല. മറ്റൊരു യാത്രക്കാരൻ പറയുന്നു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥി ശ്രീലക്ഷ്മിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ...
ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് ഒറ്റയ്ക്കായിരുന്നു യാത്ര, മുന്‍ഭാഗത്ത് കണ്ടക്ടര്‍ സീറ്റിന് സമീപമാണ് ഇരുന്നത്. ഉറങ്ങുന്നത് വരെ കണ്ടക്ടറും ആ സീറ്റിലുണ്ടായിരുന്നു. പിന്നെ സീറ്റ് മാറിയിരുന്നോയെന്ന് അറിയില്ല. അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചതായി ഇപ്പോള്‍ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ ഒന്നും ഓര്‍മയില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ഓര്‍മയിലുള്ളത്. പിന്നീട് എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ആംബുലന്‍സില്‍ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവര്‍ക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ശ്രുശ്രൂഷകള്‍ നല്‍കിയിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ചുള്ള കാര്യങ്ങളൊന്നും അറിയില്ല. ബസിന്റെ വലതുഭാഗത്തിരുന്ന യാത്രക്കാര്‍ക്കാണ് കൂടുതലും പരിക്കേറ്റതെന്നും ശ്രീലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha