"എനിക്കറിയാം എന്റെ ശരീരത്തിൽ ഒരു കുഞ്ഞുവാവയുണ്ടെന്ന്"...നിഷ്കളങ്കനായി ഏഴുവയസുകാരൻ കണ്ണീരണിഞ്ഞ് രണ്ടമ്മമാർ...പുതുവർഷത്തെ മറ്റൊരു അവയവദാന വാർത്തകൂടി മാധ്യമങ്ങളിൽ നിറയുന്നു
ഒരു ജീവൻ മറ്റൊരാളിലേക്ക് പകർന്നു നൽകുന്ന മഹത്തായ പ്രക്രിയയാണ് അവയവ ദാനം. മറ്റൊരാൾക്ക് ജീവൻ നൽകുന്നതിലൂടെ മനുഷ്യർ ദൈവതുല്യരായി മാറുകയാണ് അവയവ ദാനത്തിലൂടെ. എന്നാൽ കുഞ്ഞുങ്ങൾ അവയവ ദാനം ചെയ്യുന്നത് വളരെ അപൂർവമാണ്. അത്തരമൊരു അപൂർവമായ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
എനിക്കറിയാം എന്റെ ശരീരത്തിൽ ഒരു കുഞ്ഞുവാവയുണ്ടെന്ന്. അത് ദേവിശ്രീയുടെ കിഡ്നിയാണ്' ഏഴുവയസുകാരൻ ആദം കീർത്തിയോട് പറഞ്ഞതാണ് ഈ ഹൃദയത്തിൽ തൊടുന്ന വാക്കുകൾ. റാസൽഖൈമയിൽ ഡോക്ടറായ കോഴഞ്ചേരി മലയാറ്റ് ദീപക് ജോൺ ജേക്കബിന്റെയും കോട്ടയം ഈരക്കടവ് മാടവന വീട്ടിൽ ഡോ.ദിവ്യ സേറ ഏബ്രഹാമിന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ ആളാണ് ആദം. അവനിന്ന് ആരോഗ്യത്തോടെ ജീവിക്കാൻ കാരണം ദേവിശ്രീ എന്ന കുഞ്ഞുവാവയും, അച്ഛൻ അരുണും അമ്മ കീർത്തിയുമാണ്.
ആറാം ജന്മദിനം ആഘോഷിച്ച ശേഷം ലോകത്തോട് വിടപറയുകയായിരുന്നു ഈ കുഞ്ഞുമാലാഖ. ദേവിശ്രീയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത് കഴിഞ്ഞ വർഷം ആദ്യമായിരുന്നു . ആറാം ജന്മദിനത്തിന്റെയന്ന് മസ്തിഷ്ക മരണം സംഭവിച്ചു. ഏകമകളുടെ വിയോഗം അരുണിനും കീർത്തിക്കും താങ്ങാവുന്നതിലുമപ്പുറമായിരുന്നു. എന്നാൽ മകളിനിയും ജീവിക്കണമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു അവർ . അതിനായി അവർ തിരെഞ്ഞെടുത്ത വഴി മകളുടെ അവയവങ്ങൾ ദാനം ചെയ്യുക എന്നതായിരുന്നു .മകളുടെ രണ്ടു വൃക്കകളും കരളുമാണ് മൂന്ന് പേർക്കായി ഈ മാതാപിതാക്കൾ നൽകിയത്. . ആദമിനാണ് ഒരു വൃക്ക നൽകിയത്. ഒമ്പതാം മാസം മുതൽ കിഡ്നി രോഗ ബാധിതനായിരുന്ന ആദത്തിന് പുതു ജീവിതമാണ്ദേവിശ്രീ നൽകിയത് . ഇക്കാര്യങ്ങളൊക്കെ ആദമിന് അറിയുകയും ചെയ്യാം. ദേവിശ്രീയുടെ അച്ഛനമ്മമാരെ കണ്ട അവൻ അവരോട് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ കരഞ്ഞുകൊണ്ടിരിക്കുന്ന കീർത്തിയുടെ നെറുകയിൽ ഒരു സ്‌നേഹ ചുംബനം നൽകാനും അവൻ മറന്നില്ല. പക്വതയോടെയാണ് ആദം സംസാരിച്ചതെന്നും അത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ദേവിശ്രീയുടെ അച്ഛൻ അരുൺ പറയുന്നു.
ലോകത്തിലെ ഏറ്റവും മഹത്തായ കർമ്മങ്ങളിൽ ഒന്നാണ് അവയവ ദാനവും രക്ത ദാനവും. ഇതിലൂടെ ഒരു പുതിയ ജീവിതമാണ് നാം മറ്റൊരാൾക്ക് സമ്മാനിക്കുന്നത്. അടുത്തിടെ പുതുവർഷത്തിൽ നടന്ന അവയവ ദാന വാർത്തയും മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആദിത്യയിലൂടെ അഞ്ചുപേര്‍ക്ക് ആണ് പുതുജീവിതം ലഭിച്ചത് . 2020ലെ ആദ്യ അവയവദാനം നടന്നത് ശാസ്തമംഗലം ബിന്ദുലയില്‍ മനോജ്-ബിന്ദു ദമ്പതികളുടെ മകന്‍ ആദിത്യയിലൂടെയായിരുന്നു. ഡിസംബര്‍ 29നാണ് വെള്ളയമ്പലം- ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. മകന്റെ മരണം ഉറപ്പായ നിമിഷം അവയവദാനത്തിന്റെ പ്രസക്തി മനസിലാക്കി മനോജ് മകന്റെ അവയവങ്ങള്‍ ദാനം ചെയ്യുകയെന്ന വിലപ്പെട്ട തീരുമാനമെടുക്കുകയായിരുന്നു. ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും, ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങള്‍ കണ്ണാശുപത്രിയിലും ആണ് നല്‍കിയത് . മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എം.കെ അജയകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha