വീട്ടമ്മയെ തീകൊളുത്തിക്കൊന്നു; മകളെ വിവാഹം കഴിച്ച് നല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് വീട്ടമ്മയെ പൊട്രോളൊഴിച്ച് കത്തിച്ചു; തീപടര്‍ന്ന് യുവാവും മരിച്ചു
വീട്ടമ്മയെ യുവാവ് പൊട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. മകളെ വിവാഹം കഴിച്ച് നല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് യുവാവ് വീട്ടമ്മയെ പൊട്രോളൊഴിച്ച് കത്തിച്ചത്. പിടിവലിക്കിടെ തീ പടര്‍ന്ന് യുവാവും മരിച്ചു. കാവനാട് മീനത്തുചേരി മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ ഗേറ്റി രാജന്‍ (56), തൃക്കടവൂര്‍ മതിലില്‍ മണി മന്ദിരത്തില്‍ പരേതനായ പത്രോസിന്റെ മകന്‍ ശെല്‍വമണി (37) എന്നിവരണ് മരിച്ചത്. ഇന്നലെ രാവിലെ രണ്ടേകാലോടെയായിരുന്നു സംഭവം.
ഗേറ്റിയുടെ ഇളയമകള്‍ ആശയെ വിവാഹം കഴിപ്പിച്ച് നല്‍കണമെന്ന് ശെല്‍വമണി ആവശ്യപ്പെട്ടിരുന്നു. ആശ ഭര്‍ത്താവുമായും ശെല്‍വമണി ഭാര്യയുമായും പിണങ്ങി കഴിയുകയായിരുന്നു. വിവാഹം നിഷേധിച്ചതിന്റെ വൈരാഗ്യത്തില്‍ രണ്ട് കന്നാസ് നിറയെ പെട്രോളുമായി ശെല്‍വമണി ഗേറ്റിയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് മുന്നിലെ വാതിലിലും ജനലിലും പെട്രോളൊഴിച്ച് തീകൊളുത്തി. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു പിന്‍വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. വാതില്‍ തുറന്നപാടെ അവിടെ കാത്തുനിന്ന ശെല്‍വമണി ഗേറ്റിയുടെ ശരീരത്തിലേക്ക് പെട്രോളൊഴിക്കുകയായിരുന്നു. പിടിവലിക്കിടെ ശെല്‍വമണിയുടെ ശരീരത്തും പെട്രോള്‍ വീണു. ഗേറ്റിയുടെ ശരീരത്തില്‍ കൊളുത്തിയ തീ ശെല്‍വമണിയുടെ ശരീരത്തിലേക്കും പടക്കുകയായിരുന്നു.
ഉച്ചത്തിലുള്ള പൊട്ടിത്തെറിയും നിലവിളിയും കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ശക്തികുളങ്ങര പൊലീസ് ഗേറ്റിയെയും ചെറുതായി പൊള്ളലേറ്റ മൂത്തമകള്‍ റൂബിയെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് റൂബിയില്‍ നിന്ന് മൊഴിയെടുത്തപ്പോഴാണ് ശെല്‍വമണിയും സ്ഥലത്ത് പൊള്ളലേറ്റു കിടക്കുയാണെന്നകാര്യം അറിഞ്ഞത്. ഉടന്‍ ആംബുലന്‍സില്‍ കാവനാട്ടെ വീട്ടിലെത്തി ശെല്‍വണിയെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഗേറ്റിക്കും ശെല്‍വമണിക്കും തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ശെല്‍വമണി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗേറ്റി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. നിസാരമായി പരിക്കേറ്റ റൂബി പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങി.സംഭവം നടക്കുമ്ബോള്‍ ഗേറ്റിക്കും റൂബിക്കും ആശയ്ക്കും പുറമേ റൂബിയുടെ ഭര്‍ത്താവും രണ്ട് മക്കളും ആശയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha