വാര്‍ദ്ധക്യ കാലത്ത് നൊന്തുപെറ്റ മക്കള്‍ പെരുവഴിയിൽ തള്ളി; മക്കള്‍ക്ക് സ്വത്തു മുഴുവന്‍ എഴുതി നല്‍കി ഒടുവില്‍ വഴിയാധാരമായ അമ്മയ്ക്ക് നീതി
വാര്‍ദ്ധക്യ കാലത്ത് നൊന്തുപെറ്റ മക്കള്‍ സംരക്ഷിച്ചുകൊള്ളുമെന്നു കരുതി സ്വത്തു മുഴുവന്‍ അവര്‍ക്കു നല്‍കിയാതായിരുന്നു ആ 'അമ്മ. എന്നാൽ ആകെയുള്ള സ്വത്ത് മക്കളുടെ പേരില്‍ തീറെഴുതിക്കൊടുത്തതോടെ ആ അമ്മ വഴിയാധാരമാകുകയായിരുന്നു.
ഒടുവില്‍ വഞ്ചിക്കപ്പെട്ട അമ്മയ്ക്ക് നീതി ലഭിച്ചു. പെരുവയല്‍ കായലം വാണിയംകോത്ത് കോട്ടായിലെ 67 വയസുകാരി പത്മിനിയമ്മയ്ക്കാണ് വര്‍ഷങ്ങളായുള്ള അലച്ചിലിനു ശേഷം നീതി ലഭിച്ചത്. ഈ ആധാരം റദ്ദാക്കിക്കൊണ്ട് കോഴിക്കോട് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ജി. പ്രിയങ്ക വെള്ളിയാഴ്ച ഉത്തരവിടുകയായിരുന്നു.
ഭര്‍ത്താവ് മാധവന്‍ നായര്‍ നേരത്തേ മരിച്ചു പോയി. ഒമ്ബതു വര്‍ഷം മുമ്ബ് സ്വത്ത് മക്കളായ അജീഷിന്റെയും ബിജീഷിന്റെയും പേരില്‍ വെവ്വേറെ തീരെഴുതി നല്‍കി. തനിക്കൊന്നും വെക്കാതെ എല്ലാം മക്കളുടെ പേരില്‍ നല്‍കരുതെന്ന മുന്നറിയിപ്പുകള്‍ കണക്കാക്കാതെ, മക്കള്‍ തന്നെ കൈവിടില്ലെന്ന ഉറപ്പിലായിരുന്നു സ്വത്ത് കൈമാറിയത്.
എന്നാല്‍, സ്വത്ത് കൈയില്‍ കിട്ടിയതോടെ കുട്ടികള്‍ തന്നെ നോക്കാതായെന്ന് പത്മിനിയമ്മ കളക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. അമ്മയെ സംരക്ഷിക്കാന്‍ 2018-ല്‍ കളക്ടര്‍ ഉത്തരവിട്ടെങ്കിലും അതു പാലിക്കപ്പെട്ടില്ല. പല ഒത്തുതീര്‍പ്പ് ശ്രമങ്ങളും നടന്നെങ്കിലും പ്രതിമാസം രണ്ടായിരം രൂപ നല്‍കണമെന്ന ധാരണ പോലും പാലിക്കാന്‍ മക്കള്‍ തയ്യാറായില്ലെന്ന് പത്മിനിയമ്മ പറയുന്നു.
ഇതോടെ രണ്ടു മക്കളും സംരക്ഷിക്കുന്നില്ലെന്നും ഇളയമകന്റെ ഭാര്യ ദേഹോപദ്രവം ഏല്‍പ്പിക്കുന്നെന്നും പരാതിപ്പെട്ടുകൊണ്ട് അവര്‍ വീണ്ടും കളക്ടറെ സമീപിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുമ്ബോള്‍ ചാലക്കുടി സ്വദേശിയായ ഷാജി ഇവരുടെ ദുരവസ്ഥയറിഞ്ഞ് തനിക്കൊപ്പം പോന്നുകൊള്ളാന്‍ പറഞ്ഞു. മരുമകളുടെ മര്‍ദനത്തെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ കഴിയേണ്ടി വന്നതെന്ന് പത്മിനിയമ്മ പറഞ്ഞു. ഒമ്ബതുമാസത്തോളം ഷാജിയുടെ സംരക്ഷണയിലായിരുന്നു ഇവര്‍. പത്മിനിയമ്മയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് കോഴിക്കോട് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വെള്ളിയാഴ്ച ഈ പരാതി വീണ്ടും പരിഗണിക്കുകയും ആധാരം റദ്ദാക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
https://www.facebook.com/Malayalivartha