അതിനെ കുറിച്ച് എനിക്കൊന്നും പറയാന്‍ കഴിയില്ലല്ലോ; പാലത്തായി പീഡനകേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
പാലത്തായി പീഡനകേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ആണെന്നും അതിനെകുറിച്ച് തനിക്ക് ഒന്നും പറയാന്‍ കഴിയില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പാലത്തായി കേസില്‍ അന്വേഷണം നടന്നിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
"പാലത്തായി കേസില്‍ അന്വേഷണം നടന്നിട്ടുണ്ട് അതുമായി ബന്ധപ്പെട്ട് കേസ് ചാര്‍ജ് ഷീറ്റ് ചെയ്തിട്ടുണ്ട്. ചാര്‍ജ് ഷീറ്റ് കഴിഞ്ഞപ്പോള്‍ അതുമായി ബന്ധെപ്പെട്ട് കോടതി ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതാണ് സംഭവം, അതിനെ കുറിച്ച് എനിക്കൊന്നും പറയാന്‍ കഴിയില്ലല്ലോ," വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേസില്‍ പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്താതെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത് വിവാദമായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായ ജാമ്യം ലഭിക്കുമെന്നിരിക്കെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ കാലയളവ് തീരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. മാത്രമല്ല കേസില്‍ ഭാഗിക കുറ്റപത്രം മാത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നാലാം ക്ലാസുകാരിയെ അധ്യാപകൻ കുനിയിൽ പദ്മരാജൻ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നൽകിയത് കഴിഞ്ഞ മാർച്ച് പതിനേഴിനാണ്. മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നൽകി. ഒരുമാസത്തിന് ശേഷമാണ് പാനൂർ പൊലീസ് പ്രതിയെ പിടികൂടുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രിൽ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിട്ടു. ഐജി ശ്രീജിത്തിനായിരുന്നു മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha