നടുറോട്ടിൽ രക്തത്തിൽ കുളിച്ചു കിടന്നവരെ കൊറോണപ്പേടിയിൽ തിരിഞ്ഞു നോക്കാതെ നാട്ടുകാർ; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ടെയ്ൻമെന്റ് സോണായ നാട്ടകം കാക്കൂരിൽ അപകടത്തിൽപ്പെട്ട് റോഡിൽ വീണു കിടന്നവരെ കൊറോണപ്പേടിയിൽ തിരിഞ്ഞു നോക്കാതെ നാട്ടുകാർ. അപകടത്തിൽ പരിക്കേറ്റു വീണു കിടന്നവരെ, ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതിരുന്ന നാട്ടുകാർ, മൊബൈൽ ഫോണിൽ വീഡിയോ എടുക്കുകയും ചിത്രം പകർത്തുകയുമായിരുന്നു ചെയ്തിരുന്നത്.
ഇതുവഴി എത്തിയ രണ്ടു ബൈക്ക് യാത്രക്കാരാണ് പരിക്കേറ്റ് റോഡിൽ വീണവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഇവരെ സഹായിക്കാൻ ആരും തയ്യാറായില്ല. ഉച്ചയ്ക്ക് ഒന്നരയോടെ പാക്കിൽ - മുളങ്കുഴ റോഡിൽ കാക്കൂരിലുണ്ടായ അപകടത്തിൽ ചാന്നാനിക്കാട് തെക്കേപ്പറമ്പിൽ മുൻ പഞ്ചായത്തംഗം സലിജ സുരേഷ്‌കുമാറിന്റെയും സുരേഷ് കുമാറിന്റെയും മകൻ വേണു എസ്.കുമാർ (28), മാണിക്കുന്നം പഴിഞ്ഞാൽ വടക്കേതിൽ രാധാകൃഷ്ണന്റെ മകൻ ആദർശ് (25)എന്നിവരാണ് അപകടത്തിൽ മരിച്ചത്. വേണുവിന്റെ മൃതദേഹം ഭാരത് ആശുപത്രി മോർച്ചറിയിലും, ആദർശിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാരാപ്പുഴ ഇല്ലത്തു പറമ്പിൽ ബാലഭവൻ വിഘ്‌നേശ്വർ (24) ഭാരത് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ ദിശ തെറ്റിച്ച് എത്തിയ പൾസർ ബൈക്ക്, എതിർ ദിശയിൽ നിന്നും എത്തിയ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു ബൈക്കുകളുടെയും മുൻ ഭാഗം പൂർണമായും തകർന്നു.
അപകടത്തിൽ പരിക്കേറ്റ് ബൈക്ക് യാത്രക്കാരായ മൂന്നു പേരും റോഡിൽ തലയിടിച്ചു വീണു കിടക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പകച്ചു നോക്കി നിന്നും. ഇതിനിടെയാണ് ബൈക്ക് യാത്രക്കാരായ രണ്ടു പേർ ഇതുവഴി എത്തിയത്. ബൈക്ക് നിർത്തിയ ഇരുവരും ചാടിയിറങ്ങി, റോഡിൽ കിടന്നവരെ എടുത്ത് ഉയർത്തി. ഇതിൽ ഒരാൾ, അപകടത്തിൽ പരിക്കേറ്റു കിടന്ന യുവാക്കളിൽ ഒരാളെ എടുത്ത് ഇതുവഴി എത്തിയ ഒരു ഓട്ടോറിക്ഷയിൽ കയറ്റി ജനറൽ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. മറ്റൊരാൾ ഇതിനിടെ, പൊലീസ് നിർദേശം അനുസരിച്ച് എത്തിയ ആംബുലൻസിൽ പരിക്കേറ്റ മറ്റു രണ്ടു പേരെയുമായി ഭാരത് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. ഇവിടെ എത്തിയപ്പോഴേയ്ക്കും ഒരാൾ മരിച്ചിരുന്നു.
അപകടത്തിൽപ്പെട്ട രണ്ടു യുവാക്കളും റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുമ്പോൾ, ഇവരുടെ ചിത്രം പകർത്തുകയായിരുന്നു നാട്ടുകാരിൽ ചിലർ ചെയ്തത്. അവകടത്തിന്റെ ആദ്യഘട്ട ചിത്രങ്ങളും വീഡിയോയും ചിലർ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുമുണ്ട്. പത്തു മിനിറ്റ് മുമ്പെങ്കിലും ആളുകൾ ഇടപെട്ടിരുന്നെങ്കിൽ ഒരാളെ എങ്കിലും രക്ഷിക്കാൻ സാധിക്കുമായിരുന്നു.
https://www.facebook.com/Malayalivartha