മുഹമ്മദ് റിയാസും ബാലഗോപാലും മന്ത്രിസഭയിലേയ്ക്ക്; കെ കെ ശൈലജയൊഴിച്ച് സിപിഎമ്മിൻ്റെ മന്ത്രിമാരെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നാണ് ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലെ തീരുമാനം

സിപിഎം മന്ത്രിമാരിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രി സ്ഥാനങ്ങള്‍ നിശ്ചിക്കാനുള്ള ഇടതുമുന്നണി യോഗങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ശേഷം ലഭിച്ച മികച്ച വിജയമാണ് പത്തിലധികം പുതിയ മന്ത്രിമാരെ രംഗത്തിറക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ഇതുവഴി പാര്‍ട്ടിയിൽ തലമുറ മാറ്റം സാധ്യമാകുമെന്നും സിപിഎം കരുതുന്നു.
എല്ലാ മന്ത്രിമാരെയും മാറ്റി പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് സിപിഎം സംസ്ഥാന ഘടകം ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ഇക്കാര്യത്തിൽ പോളിറ്റ് ബ്യൂറോ എതിര്‍പ്പറിയിക്കുകയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയെ ഇത്തവണയും മന്ത്രിസഭയിലെത്തിക്കണമെന്നും കൊവിഡ് 19 സാഹചര്യത്തിൽ സ്ഥാനമാറ്റം വേണ്ടെന്നും പാര്‍ട്ടി തീരുമാനത്തിലെത്തുകയായിരുന്നു.
ഇക്കാര്യം ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി. ഘടകകക്ഷി നേതാക്കള്‍ക്ക് ചുവന്ന കേക്കു മുറിച്ചു നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം വരവ് ആഘോഷിച്ചത്.
പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കളെ മന്ത്രിസഭയിലെത്തിക്കുക വഴി തലമുറ മാറ്റം സാധ്യമാക്കാമെന്ന ആശയം ആദ്യം മുന്നോട്ടു വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ച കെകെ ശൈലജയെ മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയും ബേപ്പൂരിൽ നിന്നുള്ള നിയുക്ത എംഎൽഎയുമായ മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുൻപ് പല ചര്‍ച്ചകളിലും പരിഗണിക്കപ്പെട്ടിരുന്ന കെ എൻ ബാലഗോപാൽ, സജി ചെറിയാൻ തുടങ്ങിയവരും ഇത്തവണ മന്ത്രിസഭയിലുണ്ടാകും. കൂടാതെ വീണ ജോര്‍ജ്, പി രാജീവ്, എം ബി രാജേഷ് തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.
എം വി ഗോവിന്ദനും വി എൻ വാസവനും കെ രാധാകൃഷ്ണനും മന്ത്രിസ്ഥാനം ലഭിച്ചേക്കും. 12 മന്ത്രിമാരും സ്പീക്കറും സിപിഎമ്മിൽ നിന്നായിരിക്കുമെന്നാണ് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ മാധ്യമങ്ങളോടു വിശദീകരിച്ചത്
പൊതുവിൽ എല്ലാ ഘടകകക്ഷികളെയും മന്ത്രിസഭയിൽ ഉള്‍പ്പെടുത്തുന്നതിൻ്റെ ഭാഗമായി രണ്ടര വര്‍ഷം മന്ത്രിസ്ഥാനം വീതം വെച്ചാണ് സിപിഎം പ്രശ്നം പരിഹരിച്ചിട്ടുള്ളത്. എന്നാൽ എൽജെഡിയും ജെഡിഎസും ലയിക്കണമെന്ന സിപിഎം നിർദ്ദേശം നടപ്പാകാത്ത സാഹചര്യത്തിൽ എൽജെഡിയ്ക്ക് ഇക്കുറി മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല.
കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും. ഒറ്റ എംഎൽഎ മാത്രമുള്ള ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടും. ഐഎൻഎൽ എംഎൽഎ അഹമ്മദ് ദേവര്‍ കോവിലിനും ആൻ്റണി രാജുവിനും ആദ്യവര്‍ഷങ്ങളിൽ മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും അവസാനത്തെ രണ്ടര വര്‍ഷം മന്ത്രിയാകാം.
https://www.facebook.com/Malayalivartha























