കെട്ടടങ്ങാത്ത മഹാമാരി... ഇന്ന് മാത്രം പൊലിഞ്ഞത് 128 ജീവനുകൾ... 30,491 പേർക്ക് പോസിറ്റീവ്...

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലൈയോടെ കുറയുമെന്ന് വിദഗ്ധ പാനലിന്‍റെ വിലയിരുത്തലിന് പിന്നാലെ ആശങ്കയായി കേരളത്തിലെ കൊവിഡ് കണക്കുകൾ.
സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. നാല് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും 1000നു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. ഇനി ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2042 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 44,369 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,17,850 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,38,887 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,99,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 866 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം, ബ്ലാക്ക് ഫംഗസ് രോഗബാധയെ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.
കൊവിഡ് മുക്തരാകുകയും ചികിത്സയിലിരിക്കുകയും ചെയ്യുന്ന രോഗികളിൽ മ്യൂക്കോര്‍മൈക്കോസിസ് ബാധയുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി, ആന്ധ്ര, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം ആശങ്കയുയർത്തിയിട്ടുണ്ട്.
നെറ്റി, മൂക്ക്, കവിള്‍, കണ്ണുകള്‍, പല്ല് എന്നിവിടങ്ങളില്‍ ചര്‍മ രോഗം പോലെയാണ് പൂപ്പല്‍ബാധ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിലേക്കും പടരും. മൂക്കിന് ചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്യും. നെഞ്ചുവേദന, ശ്വാസതടസം, ചുമച്ച് ചോരതുപ്പല്‍ എന്നിവയും ബ്ലാക്ക് ഫംഗസ് രോഗലക്ഷണമാണ്.
ഇതോടൊപ്പം ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലൈയോടെ കുറയുമെന്ന് വിദഗ്ധ പാനലിന്‍റെ വിലയിരുത്തല്‍. ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ കോവിഡിന്‍റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതായും മൂന്നംഗ പാനൽ ചൂണ്ടിക്കാട്ടി. ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ശാസ്ത്ര-സാങ്കേതിക വിഭാഗം രൂപവത്കരിച്ച പാനലിന്‍റെ വിലയിരുത്തലുകളാണിതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സമിതി എത്തിച്ചേർന്നിരിക്കുന്ന നിഗമനങ്ങൾ അനുസരിച്ച് മേയ് അവസാനത്തോടെ രാജ്യത്തെ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ പ്രതിദിന കേസുകള്‍ ഇരുപതിനായിരമാകും.
ഡല്‍ഹി, ഗോവ എന്നിവിടങ്ങളെ കൂടാതെ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും രോഗബാധ ഇതിനോടകം ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞതായി പാനൽ അംഗവും ഐ.ഐ.ടി. കാണ്‍പുറിലെ പ്രഫസറുമായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























