തീക്ഷണമായ ജീവീതാനുഭവങ്ങളെ കരുത്തുള്ള എഴുത്താക്കി മാറ്റിയ പത്ര പ്രവര്‍ത്തകൻ; എഴുത്തിനെ സാമൂഹ്യ പരിസരങ്ങളോട് ചേര്‍ത്തു വെക്കുന്നതില്‍ കണിശത പുലര്‍ത്തിയ എഴുത്തുകാരന്‍...!! വിടവാങ്ങിയത് എഴുത്തിനെ നെഞ്ചോടു ചേര്‍ത്ത പഴയകാല മാധ്യമ പ്രവര്‍ത്തകന്‍

തീക്ഷണമായ ജീവീതാനുഭവങ്ങളെ കരുത്തുള്ള എഴുത്താക്കി മാറ്റിയ പത്ര പ്രവര്‍ത്തകനായിരുന്നു അന്തരിച്ച കോടമ്പിയ റഹ്മാന്‍. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പൊന്നാനി അങ്ങാടിയിലെ യാഥാസ്ഥിതികമായ ജീവിത പരിസരത്തു നിന്നും എഴുത്തിന്റെ വഴിയെ നെഞ്ചോടു ചേര്‍ത്ത പഴയകാല മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു കോടമ്പി എന്ന് നാട്ടുകാര്‍ വിളിച്ച കോടമ്പിയ റഹ്മാന്‍.
എഴുത്തിനെ സാമൂഹ്യ പരിസരങ്ങളോട് ചേര്‍ത്തു വെക്കുന്നതില്‍ കണിശത പുലര്‍ത്തിയ എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം.കണ്ടും, അറിഞ്ഞും, അനുഭവിച്ചും ബോധ്യം വന്ന ജീവിതങ്ങളോടുള്ള ആവിഷ്ക്കാരമായിരുന്നു എഴുത്തുകളൊക്കെയും.
ഒറ്റയാന്‍ മുതല്‍ വിശ്വ വിഖ്യാതനായ ബഷീര്‍ വരെ പത്തോളം പുസ്തകങ്ങള്‍ കോടമ്പിയ റഹ്മാന്റെതായുണ്ട്. എല്ലാം കണ്ടറിഞ്ഞ ജീവിതങ്ങളെ കുറിച്ചായിരുന്നു. ആദ്യ പുസ്തമായ ഒറ്റയാന്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഇതേ തുടര്‍ന്ന് ഒളിവു ജീവിതം നയിക്കവേ എതിര്‍പ്പുകളെ എഴുത്തിന്റെ ശക്തിയാക്കി മാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു.
വൈക്കം മുഹമ്മദ് ബഷീറുമായി ഹൃദയബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തിന്റെ ഓര്‍മ്മകളാണ് വിശ്വ വിഖ്യാതനായ ബഷീര്‍ എന്ന പുസ്തകം. ബഷീര്‍ മനസ്സ് നിറക്കൂട്ടുകളൊന്നുമില്ലാതെ അവതരിപ്പിക്കുന്ന പുസ്തകം കൂടിയാണിത്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് നേടാനായതെങ്കിലും പരന്ന വായനയും ഉയര്‍ന്ന ചിന്തയും കോടമ്ബിയേ റഹ്മാനെ എഴുത്തിന്‍്റെ മേഖലയില്‍ വ്യത്യസ്തനാക്കി. പൊന്നാനിയിലെ ആദ്യകാല പത്ര പ്രവര്‍ത്തകരില്‍ ഒരാളാണ്. ചന്ദ്രികയില്‍ കുറഞ്ഞ കാലം പത്ര പ്രവര്‍ത്തകനായി.
കല്‍പ്പക നാട് എന്ന പ്രസിദ്ധീകരണം സ്വന്തമായി പുറത്തിറക്കി. 1980കളിലായിരുന്നു അത്. ബഷീറും, ഉറൂബും, ഇടശ്ശേരിയും ഇതിലെ സ്ഥിരം എഴുത്തുകാരായിരുന്നു.
1985ല്‍ കല്‍പ്പകനാട് സായാഹ്ന പത്രമായി മാറി. വൈക്കം മുഹമ്മദ് ബഷീറാണ് പത്രം പ്രകാശനം ചെയ്തത്. ദീര്‍ഘകാലം പൊന്നാനിയുടെ മുഖമായി കല്‍പ്പകനാട് മാറി. പത്രത്തിന്‍്റെ ജീവനാഡി കോടമ്ബിയായിരുന്നു. മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തും ഇദ്ദേഹം സജീവമായിരുന്നു. പുതുതലമുറയിലെ പൊന്നാനിക്കാര്‍ ഏറെ ആഘോഷിക്കാതെ പോയ എഴുത്തുകാരന്‍ കൂടിയാണ് ഇദ്ധേഹം.
https://www.facebook.com/Malayalivartha
























