പനി ബാധിച്ച സുഹൃത്തിന് കോവിഡ് പരിശോധന നടത്താൻ പറഞ്ഞത് ഇഷ്ടമായില്ല; ആരോഗ്യ പ്രവർത്തകരെയും നഴ്സുമാരെയും ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

പനി ബാധിച്ച സുഹൃത്തിനെയും കൂട്ടി ആശുപത്രിയിൽ എത്തിയ യുവാക്കളോട് കോവിഡ് പരിശോധന നടത്താൻ പറഞ്ഞതിൽ പ്രകോപിതരായി അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സുമാരെയും, ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ച ശേഷം ഒളിവിൽ പോയ യുവാക്കൾ അറസ്റ്റിൽ.
കല്ലൂര്‍ക്കാട് താണിക്കുന്നേല്‍ ജോബിന്‍(21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖില്‍(21), തൈമറ്റം വലിയപാറയില്‍ വിനില്‍കുമാര്‍(22) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പനി ബാധിച്ച സുഹൃത്തിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കോവിഡ് പരിശോധനയ്ക്ക് നിർദ്ദേശിച്ചു. ഇത് ഇഷ്ടപെടാതിരുന്ന സംഘം സുഹൃത്തിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരിച്ച് അല്‍ അസ്ഹര്‍ ആശുപത്രിയിലെത്തിയ ഇവർ കമ്പി വടി ഉപയോഗിച്ച് നഴ്‌സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും മർദ്ദിക്കുകയായിരുന്നു. രണ്ട് നഴ്‌സുമാര്‍ക്കും മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു.
ആശുപത്രിയിലും ഇവര്‍ നാശ നഷ്ടമുണ്ടാക്കി. ഡിവൈഎസ്പി കെ സദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവിൽ പോയ പ്രതികളെ മുള്ളരിങ്ങാട് നിന്ന് പിടികൂടിയത്. എസ്‌ഐ ഷാഹുല്‍ ഹമീദ്, എഎസ്‌ഐ ഷംസുദ്ദീന്‍, സിപിഒ ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























