ബ്രേക്ക് പിടിച്ചിട്ടും നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയുടെ മുകളിലേക്ക് തടി കയറ്റി വന്ന ലോറി മറിഞ്ഞ് ഒരു മരണം: ലോറിക്കും സമീപത്തെ മതിലിനും ഇടയില്‍ അമർന്നുപോയ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത് ഏറെ ശ്രമപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷം: കമലാസനനെ പുറത്തെടുത്തത് തടിക്ക് അടിയിൽപ്പെട്ട് ഞെരിഞ്ഞ നിലയിൽ

തടി ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരു മരണം. രണ്ട് പേർ ഗുരുതരാവസ്ഥയിൽ. പത്തനംതിട്ട മൈലപ്രയിൽ മേക്കൊഴൂരില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം.
ഓട്ടോ ഡ്രൈവര്‍ ഉതിമൂട് മാമ്പാറ വീട്ടിൽ ഷൈജു കമലാസനന്‍ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടില്‍ വീട്ടില്‍ രാജേഷ്(40), കുമ്പഴ തറയില്‍ വീട്ടില്‍ ജയന്‍(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫയർഫോഴ്സും നാട്ടുകാരും ഏറെ ശ്രമപ്പെട്ടാണ് രണ്ടര മണിക്കൂറിന് ശേഷം അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
മേക്കൊഴൂരില്‍നിന്ന് തടി കയറ്റി വന്ന ലോറി പുതുവേലിപ്പടി ഇറക്കത്തില്‍ എതിരേ ഓട്ടോറിക്ഷ വരുന്നത് കണ്ട് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണം വിട്ടു. തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു.
ലോറിക്കും സമീപത്തെ മതിലിനും ഇടയില്‍ ഓട്ടോറിക്ഷ അമര്‍ന്നുപോയി. മുകളിലേക്ക് തടിയും വീണു.
പത്തനംതിട്ടയില്‍ നിന്ന് രണ്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി ഉയര്‍ത്തി നിര്‍ത്തിയാണ് അഗ്നിരക്ഷാസേന കട്ടര്‍ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ച് മൂന്ന് പേരെയും പുറത്തെടുത്തത്.
പിന്‍സീറ്റിലിരുന്ന രാജേഷിനെയും ജയനെയുമാണ് ആദ്യം രക്ഷിച്ചത്. തടിക്കടിയില്‍പ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്.
https://www.facebook.com/Malayalivartha
























