അതിനും മടിക്കില്ല... ഭീകരരെ ഇറക്കി ചോരപ്പുഴ ഒഴുക്കുന്ന പാകിസ്ഥാന്റെ ഗൂഢ നീക്കത്തിന് തിരിച്ചടി നല്‍കാനുള്ള തന്ത്രം മെനയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുകാശ്മീരില്‍; സുരക്ഷാ സ്ഥിതി വിലയിരുത്തി; ഭീകരര്‍ അഴിഞ്ഞാടുന്നത് അനുവദിക്കില്ല

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുകാശ്മീരില്‍ പറന്നിറങ്ങി ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി. ഭീകരരെ ഇറക്കി ഫുട്പാത്ത് കച്ചവടക്കാരനെ വരെ കൊന്ന് വീണ്ടും ചോരപ്പുഴ ഒഴുക്കുന്ന പാകിസ്ഥാന്റെ ഗൂഢ നീക്കത്തിന് തിരിച്ചടി നല്‍കാനുള്ള തന്ത്രം മെനയാനും ജനതയ്ക്ക് ആത്മധൈര്യം പകരാനുമായാണ് അമിത് ഷാ ജമ്മുകാശ്മീരിലെത്തിയത്. മൂന്ന് ദിവസത്തെ ദൗത്യമാണ് അദ്ദേഹത്തിനുള്ളത്.
ജമ്മു കശ്മീരില്‍ ത്രിദിന സന്ദര്‍ശനത്തിനാണെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ സ്ഥിതി വിലയിരുത്തി. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, സൈന്യം, സിആര്‍പിഎഫ്, പൊലീസ്, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ആഭ്യന്തര സെക്രട്ടറി എ.കെ.ബല്ല ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.
ന്യൂനപക്ഷങ്ങളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള സമീപകാല ഭീകരാക്രമണങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി. ജൂണ്‍ 22ന് നൗഗാമില്‍ ഭീകരരുടെ വെടിയേറ്റു മരിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ പര്‍വേസ് അഹമ്മദിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷമാണ് അമിത് ഷാ മറ്റു പരിപാടികളില്‍ പങ്കെടുത്തത്. പര്‍വേസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിക്കുള്ള ഉത്തരവ് അദ്ദേഹം കൈമാറി. കശ്മീരിന്റെ പ്രത്യേക പദവി 2019 ഓഗസ്റ്റ് 5ന് എടുത്തുകളഞ്ഞശേഷം അമിത് ഷായുടെ ആദ്യ സന്ദര്‍ശനമാണ്.
ഭീകരര്‍ അഴിഞ്ഞാടുന്നത് അനുവദിക്കില്ലെന്നും അവര്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇന്നലെ സുരക്ഷാ അവലോകന യോഗത്തില്‍ അമിത് ഷാ പറഞ്ഞു. സൈന്യത്തിന്റെ സുരക്ഷയും കേന്ദ്ര പിന്തുണയും ഉണ്ടായിട്ടും ഭീകരരെ തടയാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ജമ്മുകാശ്മീര്‍ രാജ്ഭവനില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം ചോദിച്ചു. ബീഹാര്‍, യു.പി തൊഴിലാളികള്‍ക്കും പലായനത്തിന് ശേഷം തിരിച്ചെത്തിയ കാശ്മീരി പണ്ഡിറ്റുകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
സുരക്ഷാസേന 13 ദിവസമായി തുടരുന്ന ഓപ്പറേഷനെ ചെറുക്കാന്‍ ഭീകരര്‍ക്ക് പാക് കമാന്‍ഡോകള്‍ പരിശീലനം നല്‍കിയിരിക്കാമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ഒന്‍പത് സൈനികരാണ് വീരമൃത്യു വരിച്ചത്. സുരക്ഷാ സന്നാഹത്തിലെ വീഴ്ചകള്‍ പരിശോധിക്കുമെന്ന് ജമ്മു കാശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ് യോഗത്തില്‍ അറിയിച്ചു. അടുത്തിടെ 11പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളുടെ റിപ്പോര്‍ട്ട് അദ്ദേഹം അവതരിപ്പിച്ചു.
കരസേന, ബി.എസ്.എഫ്, ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയുടെ പ്രസന്റേഷനുകളും ഉണ്ടായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ മേധാവി അര്‍വിന്ദ് കുമാര്‍, സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിംഗ്, എന്‍.എസ്.എ മേധാവി എം.എ. ഗണപതി, ബി.എസ്.എഫ് മേധാവി പങ്കജ് സിംഗ്, ജമ്മുകാശ്മീര്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഭീകരര്‍ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ പര്‍വേസ് അഹമ്മദിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഇന്ന് ജമ്മുവില്‍ റാലിയില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ നിന്നുള്ള അര്‍ദ്ധസൈനികരുടെ കനത്ത സുരക്ഷാ വലയത്തിലാണ് ജമ്മുകാശ്മീര്‍. ഷാ താമസിക്കുന്ന രാജ്ഭവന് ചുറ്റിലും തന്ത്രപ്രധാന മേഖലകളിലും സ്‌നൈപ്പര്‍മാരെയും ഷാര്‍പ്പ് ഷൂട്ടര്‍മാരെയും വിന്യസിച്ചിട്ടുണ്ട്. ഹൈവേകളില്‍ വാഹന പരിശോധനയും കര്‍ശനമാക്കി. ഡ്രോണ്‍ നിരീക്ഷണവുമുണ്ട്.
ജമ്മുകാശ്മീരില്‍ ഭീകരതയുടെ നാളുകള്‍ അവസാനിച്ചെന്ന് അമിത് ഷാ ജമ്മുകാശ്മീര്‍ യൂത്ത് ക്ലബിന്റെ പരിപാടിയില്‍ പറഞ്ഞു. സമാധാനം കെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ജമ്മുകാശ്മീരില്‍ എത്തിയ താന്‍ ഇവിടത്തെ സാഹചര്യങ്ങളില്‍ തൃപ്തനാണ്. കാശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ 2019 ആഗസ്റ്റ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്നും ഷാ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























