ഉറഞ്ഞ് തുളളി തീവ്രമഴ; പെയ്ത് ഇറങ്ങിയത് 7 സെ.മീ മഴ: ഇന്നും തുടരും...ഈ ജില്ലക്കാർക്ക് ജാഗ്രതാനിർദ്ദേശം

പത്തനംതിട്ട ജില്ലയില്‍ രാത്രി വൈകിയും തകർത്ത് പെയ്ത് മഴ. കിഴക്കന്‍ വനമേഖലയില്‍ 2 മണിക്കൂറിനുളളില്‍ 7 സെ.മീ മഴയാണ് പെയ്തിറങ്ങിയത്.സീതത്തോട് മഴമാപിനിയില്‍ 69.5 മില്ലിമീറ്റര്‍ മഴയും കോന്നിയില്‍ 129.5 മില്ലിമീറ്ററും മഴയുമാണ് പെയ്തിറങ്ങിയതെന്ന് രേഖപ്പെടുത്തി. സീതത്തോട് മേഖലയില്‍ ഉച്ച മുതല്‍ കനത്ത മഴയായിരുന്നു. ആങ്ങമൂഴി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കനത്ത മഴ പെയ്തതാണ് ഉരുള്‍പൊട്ടലിന് കാരണമായത്.
കോട്ടമണ്‍പാറ പാലത്തിലൂടെ വെളളം കുത്തിയൊലിക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. മഴവെള്ളപ്പാച്ചിലിൽ ഒരു കാര്‍ ഒലിച്ചുപോയി. എരുമേലിയില്‍ കനത്ത മഴയില്‍ തടയണ തകര്‍ന്നു. ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകര്‍ന്നത്. കുറുമ്പന്‍മൂഴിയിൽ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു വീട് തകര്‍ന്നു.
മണക്കയം തോടിന് സമീപം ഒറ്റപ്പെട്ട ഗര്‍ഭിണിയും വയോധികരും അടക്കം ഇരുപതോളം പേരെ രക്ഷപ്പെടുത്തി. ജില്ലയില്‍ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. 126 വര്‍ഷം കഴിഞ്ഞ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടി കടന്നതോടെ ഡാമിന്റെ കീഴെയുള്ള പെരിയാര്‍ നിവാസികൾ ആശങ്കയിലാണ്.
മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിനെ തുര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. 26ന് മഴയുടെ ശക്തി വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടിനാണ് സാധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്.
25, 27 തീയതികളിൽ യെല്ലോ അലേർട്ടാണ്. അതുകൊണ്ടുതന്നെ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശം. ഇന്നലെ എരുമേലി നോര്‍ത്ത് വണ്ടംപതാലിലും ചേര്‍ളിയിലും ഉരുള്‍പൊട്ടലും മണ്ണൊലിപ്പും ഉണ്ടായി. ഈ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. നിലവില്‍ 36 ക്യാമ്പുകൾ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1665 കുടുംബങ്ങളിലായി 3917 പേരാണ് ക്യാമ്പുകളിൽ ഉള്ളത്.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴ പെയ്യുന്നുണ്ട്. മുണ്ടൂര്‍ പാലത്തിനു മുകളില്‍ വെള്ളം കയറി. തുഷാരഗിരിയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ഉണ്ട്.
ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്. ചൊവ്വാഴ്ചയോടെ തുലാവർഷം തുടങ്ങും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന് മുന്നോടിയായി രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാകാൻ കാരണം. വടക്ക് കിഴക്കൻ കാറ്റ് സജീവമാകുന്നതിനാലും മഴ ശക്തമാകും. ചൊവാഴ്ച്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.
https://www.facebook.com/Malayalivartha
























