സി പി എമ്മുകാര്‍ ശുപാര്‍ശ ചെയ്ത കരാറുകാരെ മന്ത്രി റിയാസ് തൂക്കി... മുഖ്യമന്ത്രിയുടെ പിന്തുണ തനിക്കുണ്ടെന്ന് വ്യക്തമായതോടെ സി പി എം നേതാക്കളും എം എല്‍ എ മാരും ശുപാര്‍ശ ചെയ്ത കരാറുകാര്‍ക്ക് മുഹമ്മദ് റിയാസ് പണി കൊടുത്തു തുടങ്ങി

മന്ത്രി മുഹമ്മദ് റിയാസ് പിന്നോട്ടില്ല. മുഖ്യമന്ത്രിയുടെ പിന്തുണ തനിക്കുണ്ടെന്ന് വ്യക്തമായതോടെ സി പി എം നേതാക്കളും എം എല്‍ എ മാരും ശുപാര്‍ശ ചെയ്ത കരാറുകാര്‍ക്ക് മുഹമ്മദ് റിയാസ് പണി കൊടുത്തു തുടങ്ങി.
റോഡ് പണി വൈകിപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു നിയമസഭയിലെ മന്ത്രി റിയാസിന്റെ പ്രധാന പ്രഖ്യാപനം. മന്ത്രിയുടെ ജില്ലയിലെ രണ്ടു കരാറുകാര്‍ക്കെതിരെ നടപടിയെടുത്തു കൊണ്ടാണ് വകുപ്പ് ഇതിന് തുടക്കം കുറിച്ചത്. പണി വൈകിപ്പിച്ച ഒരു കരാറുകാരന്റെ കരാര്‍ റദ്ദാക്കി, മറ്റൊരാള്‍ക്ക് പിഴ ചുമത്തി. മന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു രണ്ടു നടപടികളും. തൊട്ടുപിന്നാലെ പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്തു
രണ്ടിലും രാഷ്ട്രീയക്കാരുടെ ശുപാര്‍ശകള്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകള്‍. കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയെ കരാറുകാര്‍ പോലും വിശ്വാസത്തിലെടുത്തിരുന്നില്ല. ഫണ്ടില്ലാതെ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്ന ചിന്തയായിരുന്നു കരാറുകാര്‍ക്ക്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രതാന്നിക്കണ്ടിചക്കിട്ടപ്പാറ റോഡ് പണി നിശ്ചയിച്ച സമയത്തു പൂര്‍ത്തിയാക്കാത്ത കാസര്‍കോട് എംഡി കണ്‍സട്രക്ഷന്‍സിനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടപടിയെടുത്തത്. പുതിയ ടെന്‍ഡര്‍ വിളിച്ചു പണി നടത്തുമ്പോള്‍ അധികമായി ചെലവാക്കേണ്ടി വരുന്ന തുക കരാറുകാരനില്‍നിന്ന് നഷ്ടപരിഹാരമായി ഈടാക്കും.
മുമ്പ് ജി.സുധാകരന്‍ ഇതിന് ശ്രമിച്ചെങ്കിലും നടന്നില്ല. കെ എം. മാണി മന്ത്രിയായിരുന്ന കാലത്തും ഇതിന് വേണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍ കരാറുകാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്.
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പേരാമ്പ്രതാന്നിക്കണ്ടിചക്കിട്ടപ്പാറ റോഡിന്റെ നവീകരണം 2020 മേയ് 9 നാണ് ആരംഭിച്ചത്. 8.2 കിലോമീറ്റര്‍ റോഡ് വീതികൂട്ടി മെക്കാഡം ടാര്‍ ചെയ്യാന്‍ 10 കോടി രൂപയാണ് അനുവദിച്ചത്. 9 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. 2021ഫെബ്രുവരിയില്‍ പൂര്‍ത്തിയാകേണ്ട നവീകരണം ഒക്ടോബര്‍ ആയിട്ടും 10 ശതമാനം പോലും പൂര്‍ത്തിയായില്ല. മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചു പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും പണി മുന്നോട്ടുപോകാത്തതിനെത്തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് കടുത്ത നടപടികളിലേക്കു നീങ്ങിയത്.
കോഴിക്കോട് ജില്ലയില്‍ ദേശീയ പാതയിലെ റോഡ് നവീകരണം സമയത്തു പൂര്‍ത്തിയാകാത്ത മറ്റൊരു കരാറുകാരനില്‍ നിന്നു പിഴ ഈടാക്കാനാണു പൊതുമരാമത്ത് ദേശീയപാതാ വിഭാഗം നടപടി തുടങ്ങിയത്. കോഴിക്കോട്‌കൊല്ലഗല്‍ ദേശീയ പാതയില്‍ കൊടുവള്ളി മുതല്‍ അടിവാരം വരെയുള്ള 20 കിലോമീറ്റര്‍ നവീകരണം 2020 ജൂലൈയിലാണ് ആരംഭിച്ചത്.
ഒരു വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായില്ല. പണി ഇഴഞ്ഞുനീങ്ങുകയാണെന്നു പരാതി ഉയര്‍ന്നതോടെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സെപ്റ്റംബര്‍ 17ന് സ്ഥലം സന്ദര്‍ശിച്ചിരുന്നു. പുല്ലാഞ്ഞിമേട്ടില്‍ കലുങ്കിന്റെ നിര്‍മാണവും സ്ഥിരമായി റോഡ് തകരുന്ന ഭാഗത്ത് പൂട്ടുകട്ട വിരിക്കലും ഈ മാസം 15ന് പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശ നല്‍കി. താമരശ്ശേരി വരെയുള്ള കുഴികള്‍ അടയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ നിശ്ചയിച്ച തീയതിക്കുള്ളില്‍ പണി പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്നാണ് കരാറുകാരനെതിരെ പിഴ ചുമത്താന്‍ തീരുമാനിച്ചത്.
മന്ത്രി കഴക്കൂട്ടം ബൈപാസ് സന്ദര്‍ശിച്ചിരുന്നു. ഇവിടെയും കരാറുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. നിശ്ചയിച്ച സമയത്തു പൂര്‍ത്തിയാകാത്ത റോഡുകളുടെയും പാലങ്ങളുടെയും കണക്ക് മന്ത്രി ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. കരാറില്‍ പറഞ്ഞ സമയത്ത് പണി പൂര്‍ത്തിയാക്കാത്ത കൂടുതല്‍ കരാറുകാര്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടികള്‍ വന്നേക്കും. പ്രവൃത്തിയില്‍ അനാസ്ഥ കാണിക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും മന്ത്രി നിയമസഭയില്‍ പ്രഖ്യാച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ അവിശുദ്ധ കൂട്ടൂകെട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ തുറന്നടിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ പ്രവൃത്തികള്‍ കൃത്യമായി നടക്കാത്തതിനു പിന്നില്‍ ഈ കൂട്ടുകെട്ടാണ് എന്നാണ് വിലയിരുത്തല്‍. 'സിഎജി റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു മന്ത്രി ഈ കൂട്ടുകെട്ടിനെ തുറന്നുകാട്ടിയത്.
പ്രവൃത്തി വൈകിപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരാണെന്നാണ് മന്ത്രിക്ക് ലഭിച്ച വിവരം. അതുകൊണ്ട് തന്നെ മന്ത്രിയുടെ ഓഫിസ് നേരിട്ടാണ് ഇഴഞ്ഞുനീങ്ങുന്ന പദ്ധതികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും നടപടിക്കു നിര്‍ദേശം നല്‍കുന്നതും. കോഴിക്കോട് ജില്ലയില്‍ നടപടിയെടുത്ത രണ്ടു പ്രവൃത്തികളും മന്ത്രി നേരിട്ടു സന്ദര്‍ശിച്ചു കാര്യങ്ങള്‍ ബോധ്യപ്പെട്ടവയാണ്.
ചില രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും പിന്തുണയും കരാറുകാര്‍ക്കുണ്ട്. എംഎല്‍എമാരെ കൂട്ടിയും എംഎല്‍എമാരുടെ ശുപാര്‍ശയിലും കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരരുത് എന്നു മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതാണ് സിപിഎം നിയമസഭാകക്ഷിയോഗത്തില്‍ വിമര്‍ശനത്തിനിടയാക്കിയത്.
മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമാണ് റിയാസിന്റെ നീക്കങ്ങള്‍. അതു കൊണ്ടു തന്നെ എന്തും സംഭവിക്കാം.
https://www.facebook.com/Malayalivartha


























