പാര്‍ട്ടിയും സര്‍ക്കാരും അനുപമക്കൊപ്പം: അനുപമയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് തന്നെയാണെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്

വീണ്ടും ഹുഡായിപ്പുമായി സി പി എം.അനുപമയുടെ കാര്യത്തിലാണ് ഇത്തവണ നമ്പരുമായി ഇറങ്ങിയിരിക്കുന്നത്. അനുപമക്ക് ഒപ്പമാണ് സര്‍ക്കാര്‍ എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പാര്‍ട്ടി നിലപാടും സെക്രട്ടറി അറിയിച്ചു.ആരോഗ്യ മന്ത്രിയും നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ അനുപമക്ക് നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു.
അതേ സമയം അനുപമയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് തന്നെയാണെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയാല്‍ അത് മടക്കി കിട്ടുന്നതിന് വളരെ വലിയ നടപടിക്രമങ്ങളുണ്ട്. അത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് കോടതികളിലാണ്.
സര്‍ക്കാരിന് അവരുടെ തീരുമാനം കോടതികളെ അറിയിക്കാം. എന്നാല്‍ വിധി പറയേണ്ടത് കോടതിയാണ്. സര്‍ക്കാര്‍ ഈക്കേസില്‍ വാദിയോ പ്രതിയോ അല്ല. കുഞ്ഞിന്റെ അമ്മയുടെ സമ്മതത്തോടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നല്‍കി എന്നാണ് വ്യാഖ്യാനം. സമിതിക്ക് നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും അങ്ങനെ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു.
കുഞ്ഞിനെ അമ്മയില്‍നിന്ന് കൊണ്ടുപോകുന്നത് സി.പി.എം. ഏരിയാ കമ്മിറ്റി അംഗമാണ്. സ്വീകരിച്ച ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. കുഞ്ഞിനെ കേരളത്തിന് പുറത്തുള്ളവര്‍ക്ക് ദത്തുനല്‍കാന്‍ അനുമതിനല്‍കിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷ എന്‍. സുനന്ദ 2010-ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായിരുന്നു. ഇതെല്ലാം പറയാന്‍ മാത്രം കൊള്ളാവുന്ന കാര്യങ്ങളാണ്.നിയമത്തിന്റെ കണ്ണില്‍ സി പി എമ്മും സര്‍ക്കാരും ഒന്നുമില്ല.
കുഞ്ഞിനെ തേടിനടന്ന അനുപമ ആദ്യം സംസാരിക്കുന്നത് സുന്ദയുമായാണ്. പാര്‍ട്ടി സഹായംതേടി അനുപമ ആദ്യം സമീപിക്കുന്നത് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെയാണ്. പരാതിനല്‍കിയവരില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടും കോടിയേരി ബാലകൃഷ്ണനുമുണ്ട്. മറ്റൊരു പി.ബി. അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് സര്‍ക്കാരിന്റെ സഹായം തേടി പരാതിനല്‍കി. അനുപമയെ സഹായിക്കാന്‍ ഇടപെട്ട് 'എനിക്ക് അതിന് കഴിഞ്ഞില്ലെന്ന' കുറ്റസമ്മതത്തോടെ പരാജയപ്പെട്ട് പിന്മാറിയത് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ പി.കെ. ശ്രീമതിയാണ്. എന്നാല്‍, ആറുമാസമായിട്ടും കുഞ്ഞിനെ കിട്ടിയില്ല.
അനുപമയും ഭര്‍ത്താവും പാര്‍ട്ടിയോടുപോലും കലഹിച്ച് പൊതുനിരത്തിലിറങ്ങിയതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതുമാണ് സി.പി.എം. പ്രത്യക്ഷനിലപാട് പ്രഖ്യാപിക്കാന്‍ ഇടയാക്കിയത്.
ഇതില്‍ ആഘാതം മനസിലാക്കിയാണ് പി കെ ശ്രീമതിയും വൃന്ദ കാരാട്ടും അനുപമയ്‌ക്കൊപ്പമാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയത്. മന്ത്രി വീണാ ജോര്‍ജിന് ഇടപെടേണ്ടിവന്നതും ഇതുകൊണ്ടാണ്. ഈ പ്രശ്‌നം രാഷ്ട്രീയമായി സി.പി.എമ്മിലേക്ക് എത്താതിരിക്കാനുള്ള കരുതലാണ് നേതാക്കള്‍ ഇപ്പോള്‍ നടത്തുന്നത്. മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടത് പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.
എസ്.എഫ്.ഐ. മുന്‍ നേതാവ് അനുപമ പ്രസവിക്കുന്നതിന് മുമ്പുതന്നെ കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ നാടുകടത്തുന്നതുവരെ പോലീസ്, ശിശുക്ഷേമ സമിതി, ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവ കൈകോര്‍ത്തുകൊണ്ടുള്ള നീതിനിഷേധവും നിയമലംഘനവുമാണ് നടന്നത്. സി.പി.എം. നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കുംവരെ നല്‍കിയ പരാതികള്‍ അനുപമയുടെ അച്ഛനും സി.പി.എം. പ്രാദേശിക നേതാവുമായ ജയചന്ദ്രനെ സഹായിക്കാനായി അവഗണിക്കപ്പെട്ടു. പി.ബി.അംഗം വൃന്ദാകാരാട്ട് മാത്രമാണ് കുഞ്ഞിനെ അമ്മയ്ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഇടപെട്ടത്.
2020 ഒക്ടോബറില്‍ അനുപമ പ്രസവിക്കുന്നതിന് കുറച്ചുദിവസം മുമ്പേതന്നെ അച്ഛന്‍ പി. എസ്. ജയചന്ദ്രന്റെ നേതൃത്വത്തില്‍ മുദ്രപ്പത്രത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിട്ടുവാങ്ങി. ഇതില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് അനുപമയ്ക്ക് അറിയില്ലായിരുന്നു. വളര്‍ത്താനാവാത്തതിനാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നല്‍കുന്നുവെന്നായിരുന്നു ഉള്ളടക്കമെന്ന് പിന്നീട് മനസ്സിലായി. അനുപമയുടെയും പിതാവിന്റെയും വാദം എത്രത്തോളം ശരിയാണെന്നറിയില്ല.
https://www.facebook.com/Malayalivartha

























