നിയമ കുരുക്കുകളെ കാറ്റിൽ പറത്തി; ധന്യയെ യുക്രെയ്നിൽ നിന്ന് വീഡിയോ കോളിൽ ജീവിത സഖിയാക്കി ജീവൻ: വരന് വേണ്ടി വിവാഹ രജിസ്റ്ററിൽ ഒപ്പുവച്ചത് അച്ഛൻ

നിയമ കുരുക്കുകളെ കാറ്റിൽ പറത്തി രാജ്യത്ത് ആദ്യമായി ഓൺലൈനിലൂടെ വിവാഹിതരായി നേട്ടം കൈവരിച്ച് മലയാളി ദമ്പതികൾ. കഴക്കൂട്ടം സ്വദേശി ധന്യ മാർട്ടിനെ യുക്രെയ്നിലുള്ള വരൻ പുനലൂർ ഇളമ്പൽ സ്വദേശി ജീവൻ കുമാർ സബ് റജിസ്ട്രാർ ടി.എം.ഫിറോസിന്റെ മധ്യസ്ഥതയിൽ ഓൺലൈനായി ജീവിത സഖിയാക്കിയപ്പോൾ ഡിജിറ്റല് പ്ലാറ്റ്ഫോമിലൂടെയുള്ള സംസ്ഥാനത്തെ ആദ്യ വിവാഹം കൂടിയായിരുന്നു അത്.
സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ജീവന്റെ വീട്ടുകാരും ധന്യയുടെ കുടുംബവും റജിസ്റ്റർ ഓഫിസിൽ എത്തിയപ്പോൾ യുക്രൈനിൽ നിന്ന് വീഡിയോ കോളിലൂടെ ജീവൻ ഹാജരായാണ് വിവാഹം നടന്നത്. ജീവന് വേണ്ടി വിവാഹ റജിസ്റ്ററിൽ ഒപ്പുവച്ചത് അച്ഛൻ ദേവരാജനായിരുന്നു. ഉടനടി വിവാഹ സർട്ടിഫിക്കറ്റും ധന്യയ്ക്ക് കൈമാറിയതോടെ ഓൺലൈൻ വിവാഹ ചടങ്ങുകൾ പൂർത്തിയായി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു വിവാഹം. യുക്രെയ്നിൽ മെക്കാനിക്കൽ എൻജിനിയറാണ് ജീവൻ. ഇൻഫോപാർക്കിലെ അമേരിക്കൻ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥയാണ് ധന്യ. ധന്യയുടെ അമ്മ തങ്കച്ചി മാത്തനും ജീവന്റെ പിതാവ് ദേവരാജനും തുമ്പ വിഎസ്‌എസ്‌സിയിൽ ഉദ്യോഗസ്ഥരായിരുന്നു. സ്കൂൾ കാലം മുതൽ ഒരുമിച്ച് പഠിച്ചവരായിരുന്നു ധന്യയും, ജീവനും. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർക്ക് പൂർണ സമ്മതമായിരുന്നെങ്കിലും, വില്ലനായത് കോവിഡ് ആയിരുന്നു.
മാർച്ച് 14ന് വിവാഹം നടത്താൻ ഇരു വീട്ടുകാരും തീരുമാനിച്ചതോടെ സ്പെഷൽ മാരേജ് ആക്ട് അനുസരിച്ച് ഫെബ്രുവരിൽ ഇരുവരും ചേർന്ന് പുനലൂർ സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകി. ഇതിനിടെ മാർച്ച് 18ന് യുക്രെയ്നിൽ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് വന്നതോടെ അതിന് മുമ്പ് ജോലിയിൽ പ്രവേശിക്കണമെന്ന് കമ്പനി അറിയിപ്പ് നല്കിയതനുസരിച്ച് ജീവൻ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
വിവാഹത്തിന് മുമ്പ് തിരികെ എത്താമെന്ന് ജീവൻ കരുതിയെങ്കിലും കോവിഡ് പ്രതിസന്ധിയിൽ മടക്കയാത്ര അസാധ്യമായി. വരനും വധുവും ഒരുമിച്ചെത്തിയാൽ മാത്രമേ വിവാഹം റജിസ്റ്റർ ചെയ്യാനാകൂ എന്ന നിയമം സബ് റജിസ്ട്രാർ വ്യക്തമാക്കിയതോടെയാണ് ധന്യ ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ഡോ. കൗസർ ഇടപ്പാഗാത്ത് എന്നിവർ അടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാർ, വിദേശമന്ത്രാലയം, കേന്ദ്ര ഐ.ടി വകുപ്പ് എന്നിവരുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം ജീവൻ കുമാറിന് പകരം അച്ഛൻ ദേവരാജനെ റജിസ്റ്റാറിൽ ഒപ്പുവയ്ക്കാൻ പവർ ഓഫ് അറ്റോണിയായി ചുമതലപ്പെടുത്തി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജീവന്റെ നാടായ പുനലുരിൽ തന്നെ ഓൺലൈൻ വിവാഹത്തിന് വേദിയൊരുങ്ങിയത്.
https://www.facebook.com/Malayalivartha


























