ആന്ധ്രപ്രദേശിൽ കനത്ത വെള്ളപ്പൊക്കം, കേരളത്തില്‍ നിന്നുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകൾ റദ്ദാക്കി

ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദുചെയ്തത്. ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്. സര്‍ക്കാര്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം ആന്ധ്രപ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി.
നൂറോളം പേരെ കാണാതായി. ദേശീയ ദുരന്തനിവാരണസേനയുടെയും മറ്റ് ഏജന്‍സികളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രളയബാധിത മേഖലകളില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വ്യോമനിരീക്ഷണം നടത്തി.
റായലസീമ മേഖലയിലാണ് പ്രളയം രൂക്ഷം. ചിറ്റൂര്‍, കഡപ്പ, കുര്‍നൂല്‍, അനന്തപുര്‍ ജില്ലകള്‍ പ്രളയക്കെടുതിയിലാണ്. പ്രധാന തീര്‍ഥാടനകേന്ദ്രമായ തിരുപ്പതിയില്‍ വെള്ളം കയറി നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ക്ഷേത്രത്തിലേക്കുള്ള ചുരവും നടപ്പാതയും മഴയെത്തുടര്‍ന്ന് അടച്ചു.കരകവിഞ്ഞൊഴുകിയ ചിത്രാവതി നദിയില്‍ കുടുങ്ങിയ പത്തോളം പേരെ നാവികസേനയുടെ എം 17 ഹെലികോപ്ടറില്‍ രക്ഷപെടുത്തി.
https://www.facebook.com/Malayalivartha























