കോട്ടയത്തെ ആർ.ടി ഓഫിസിലെ ബാത്ത് റൂമിൽ ഒളിപ്പിച്ച നിലയിൽ പണം; വൈക്കം ആർ.ടി ഓഫിസിൽ കണക്കിൽപ്പെടാത്ത പതിനായിരത്തോളം രൂപ; അടിമുടി അഴിമതിയിൽ മുങ്ങിയ ആർ.ടി.ഓഫിസുകളിൽ വിജിലൻസിന്റെ 'ഓപ്പറേഷൻ സ്പീഡ് ചെക്കിൽ' കണ്ടത് ഗുരുതര ക്രമക്കേടുകൾ

കോട്ടയത്തെ ആർ.ടി.ഓഫിസിന്റെ ബാത്ത് റൂമിൽ നിന്നും വിജിലൻസ് സംഘം കണ്ടെത്തിയത് 140 രൂപ..! അത്ര വലിയ തുകയല്ലെങ്കിലും ആർ.ടി ഓഫിസിലെ അഴിമതിക്കഥകളിലേയ്ക്കു വെളിച്ചം വീശുന്നതാണ് ഈ ബാത്ത് റൂമിൽ നിന്നും ലഭിച്ച ചെറിയ തുക. വൈക്കം ആർ.ടി ഓഫിസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പതിനായിരത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. പാലായിലെ ആർ.ടി.ഓഫിസിന്റെ ക്ലർക്കിന്റെ പക്കൽ നിന്നും അധികമായി സൂക്ഷിച്ച 700 രൂപയാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ ആർ.ടി ഓഫിസുകളിൽ നടക്കുന്ന അഴിമതിക്കഥകൾ കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം നടത്തിയ ഓപ്പറേഷൻ സ്പീഡ് ചെക്കിലാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തിയത്.
വിജിലൻസ് സംഘം റെയിഡിന് എത്തുമ്പോൾ കോട്ടയം ആർ.ടി.ഓഫിസിൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഈ റെയ്ഡ് പുരോഗമിക്കുന്നതിനിടെയാണ് ഓഫിസിലെ ബാത്ത് റൂമിൽ നിന്നും 140 രൂപ കണ്ടെത്തിയത്. വിജിലൻസിന്റെ റെയ്ഡ് എത്തുമ്പോൾ അഴിമതിപ്പണവും, കൈക്കൂലിയും ഒളിപ്പിക്കുന്നത് എവിടെയാണ് എന്ന് വ്യക്തമായിരിക്കുകയാണ് ഇതോടെ. ഈ പണം എത്തിച്ചു നൽകിയിരുന്നത് ഏജന്റുമാരാണ് എന്നും വ്യക്തമായ തെളിവ് വിജിലൻസിനു ലഭിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ വൈക്കം ആർ.ടി ഓഫീസിൽ നിന്നും 9840/ രൂപയും, കോട്ടയം ആർ.ടി ഓഫീസിലെ ബാത്‌റൂമിൽ നിന്നും 140/ രൂപയും പാല ജോയിന്റ് ആർ.ടി ഓഫീസിലെ ക്ലാർക്കിൽ നിന്നും 700 രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഏജന്റുമാരുമായി ചേർന്ന് അഴിമതി നടത്തുന്നതായി സർക്കാരിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് കോട്ടയം ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിൽ വാഹന രജിസ്‌ട്രേഷൻ, ലൈസൻസ് പുതുക്കൽ, ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് തുടങ്ങി മോട്ടോർ വാഹന വകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെല്ലാം ഓൺലൈനായി സമർപ്പിക്കുന്നതിനു ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഇതിന് ഇടനിലനിൽക്കുന്ന ഒരു വിഭാഗം ഏജന്റുമാർ നടത്തുന്ന നീക്കങ്ങളാണ് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഏജന്റുമാർ നൽകുന്ന അപേക്ഷകളുടെ ഹാർഡ് കോപ്പിയിൽ പ്രത്യേകം അടയാളം രേഖപ്പെടുത്തി തട്ടിപ്പ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം ആർ.ടി ഓഫീസ്, തൊടുപുഴ ആർ.ടി ഓഫീസ്, എന്നിവിടങ്ങളിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള അന്വേഷണോദ്യോഗസ്ഥരുടെ ശുപാർശകളിൽ യാതൊരു തീരുമാനവുമെടുക്കാതെ മാറ്റി വച്ചതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. പെൻകുന്നം ആർ.ടി ഓഫീസ്, മൂവാറ്റുപുഴ ആർ.ടി ഓഫീസ് എന്നിവിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകളിൽ ഏജന്റുമാരെ തിരിച്ചറിയുന്നതിന് അപേക്ഷകളിൽ വിവിധ അടയാളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി.
വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള ഇൻസ്‌പെക്ടർ ജനറൽ എച്ച്. വെങ്കിടേഷ് , വിജിലൻസ് ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ക.ഇ.ബൈജു, വിജിലൻസ് തെക്കൻ മേഖല- പൊലീസ് സൂപ്രണ്ട് ജയശങ്കർ, മധ്യമേഖല -പൊലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥ്., കിഴക്കൻ മേഖല- പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാർ, വടക്കൻ മേഖല പൊലീസ് സൂപ്രണ്ട് സജീവൻ എന്നിവർ മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.
https://www.facebook.com/Malayalivartha

























