മോഫിയയുടെ മരണം ഹൃദയഭേദകം;സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരം; സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്;എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു;ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തണം;സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗാർഹിക പീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കുകയുണ്ടായി . ആലുവയിൽ മോഫിയയുടെ വീട്ടിലെത്തിയ അദ്ദേഹം ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തു . മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മികച്ച പൊലീസ് സേനയാണ് കേരളത്തിലേതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം എല്ലായിടത്തും പുഴുക്കുത്തുകളുണ്ടെന്നും പറഞ്ഞു. പൊലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവർണർ ചൂണ്ടിക്കാണിച്ചു . രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളിൽ ആലുവയിൽ സംഭവിച്ചത് പോലുള്ളത് ആവർത്തിക്കപ്പെടുകയാണ് .
സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവർണർ തുറന്നടിച്ചു .
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീടും ഗവർണർ നേരെത്തെ സന്ദർശിച്ചിരുന്നു. അതിനു ശേഷം സ്ത്രീധന പീഡനത്തിനെതിരെ അദ്ദേഹം പരസ്യമായി രംഗത്തെത്തിയതു വലിയ ചർച്ചയായിരുന്നു. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാർഥികളുടെ ഇടയിൽ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സർവകലാശാലായിൽ പ്രവേശനം നേടുമ്പോൾ തന്നെ ആരംഭിക്കണമെന്നും ഗവർണർ അന്ന് പറഞ്ഞു.
വിദ്യാർഥികൾ അഡ്മിഷൻ എടുക്കുന്ന സമയത്തുതന്നെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയിൽ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു . മാധ്യമങ്ങൾ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കിൽ ഇത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു . സ്ത്രീധനത്തിനെതിരെ പോരാടണമെന്ന് എല്ലാവരോടും കൈകൾ കൂപ്പി അഭ്യർഥിക്കുകയാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്കാരികവുമായ മണ്ഡലത്തിൽ സ്ത്രീകൾ വലിയ സംഭാവനയാണ് നൽകുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല . എല്ലാ മനുഷ്യരുടെയും ആവശ്യമാണ് എന്നും ഗവർണർ അന്ന് തുറന്നടിച്ചു. നമ്മുടെ സമൂഹത്തിനായി നമ്മൾ ചെയ്യേണ്ട കർത്തവ്യമാണ്. വിവാഹ സമയത്ത് നിർബന്ധിച്ചുള്ള സ്ത്രീധനം പാടില്ല. എന്ത് നൽകിയാലും അത് വധുവും പിതാവും തമ്മിലുള്ള കൊടുക്കൽ വാങ്ങലായിരിക്കണം. അതിൽ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ നടക്കുന്ന പീഡനങ്ങളും ആത്മഹത്യകളും തുടർക്കഥയായ സന്ദർഭത്തിൽ ഗവർണർ ഇതിനെതിരേ ഉപവാസം നടത്തിയിരുന്നു . ഉപവാസത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സർക്കാരിനെതിരേയുള്ളതല്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. സ്ത്രീധനത്തിനും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കും എതിരായുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വളരെയധികം ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ സമരം . വിസ്മയയുടെ വീട് സന്ദർശിച്ചപ്പോൾ ഗവർണർ വികാരാധീനനായി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. 'വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം തുടങ്ങി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളം എല്ലാ കാര്യത്തിലും മുൻപന്തിയിലാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണം.
അതിനായി വ്യാപകമായ ബോധവത്കരണ പ്രവർത്തനം നടത്തേണ്ടതുണ്ട്. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ കേരളത്തിലെ സാമൂഹിക സന്നദ്ധ പ്രവർത്തകരോട് അഭ്യർഥിക്കുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 'സ്ത്രീധനം ആവശ്യപ്പെടുന്നതും നൽകുന്നതുമായ രീതി ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുത്.
സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണം. സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാൽ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യം ഉണ്ടാവണം. ആൺവീട്ടുകാർ സ്ത്രീധനം ചോദിച്ചാൽ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാൻ പെൺവീട്ടുകാർ തയ്യാറാവണം എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ വീണ്ടും ഇതേ വിഷയത്തിൽ മറ്റൊരു വീട് സന്ദർശിക്കേണ്ടി വന്നിരിക്കുകയാണ് അദ്ദേഹത്തിന് .
https://www.facebook.com/Malayalivartha

























