തിരുവനന്തപുരത്ത് കനത്ത മഴ; എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, നിരവധി വീടുകളില്‍ വെള്ളം കയറി; വെള്ളറട കുരിശുമല അടിവാരത്ത് മലവെള്ളപ്പാച്ചിൽ, ആര്യനാട് ഉരുള്‍പൊട്ടിയതായി സംശയം

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു. മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ഇതേ തുടര്‍ന്ന് എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളറട കുരിശുമല അടിവാരത്ത് മലവെള്ളപ്പാച്ചിലുണ്ടായി. നിരവധി വീടുകളില്‍ വെള്ളം കയറി. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ആര്യനാട് കൊക്കോട്ടേല ആയിരവല്ലി ക്ഷേത്രത്തിന് സമീപം ഉരുള്‍പൊട്ടിയതായി സംശയമുണ്ട്.
അതേസമയം, സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇനി വരുന്ന മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈയൊരു സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ഇതൊക്കെയാണ്;
28-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾ.
29-11-2021: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ.
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. അതുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
എന്നാൽ അറബിക്കടലിൽ നാളെയോടെ ചക്രവാതചുഴി പ്രവേശിക്കും. തിങ്കളാഴ്ച ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു. 48 മണിക്കൂറിൽ ഇത് ശക്തി പ്രാപിക്കുകയും ചെയ്യും.പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























