ആറുകൊല്ലം മുമ്പ് ഉത്തരവിറക്കിയിട്ടും സർക്കാർ സൗകര്യങ്ങൾ ഒരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നു, മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. അഞ്ച് ആറുകൊല്ലം മുമ്പ് ഉത്തരവിറക്കിയിട്ടും സർക്കാർ സൗകര്യങ്ങൾ ഒരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.മെഡിക്കൽ കോളജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ രാത്രി പോസ്റ്റ്‌മോർട്ടത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാതിരിക്കരുത്. ആശുപത്രികളിലെ സൗകര്യമില്ലായ്മ ചൂണ്ടിക്കാട്ടി പോസ്റ്റ്‌മോർട്ടം വൈകിക്കാനാകില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രാത്രി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം.
രാത്രി പോസ്റ്റ്‌മോർട്ടം ഒഴിവാക്കുന്നതിന് ഫോറൻസിക് സർജൻമാർ മുന്നോട്ട് വച്ച കാരണങ്ങൾ സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിൻറെ സാമ്പത്തിക പരിമിതികൾ കൂടി കണക്കിലെടുത്ത് ഫോറൻസിക് സർജൻമാർ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha