എഴുത്തിന്റെ കാലം കഴിഞ്ഞു. നിർമ്മിത ബുദ്ധി ഭാഷകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുകയും ഇമോജികൾ ലോകത്തിലുള്ള ആളുകളെ ഒരേ ഭാഷ പഠിപ്പിക്കുകയും ചെയ്യുന്ന കാലത്ത് ഇനി മലയാളമുൾപ്പെടെയുള്ള ഭാഷകൾ തന്നെ ബാക്കിയുണ്ടാകുമോ, അക്ഷരം ഉണ്ടാകുമോ? ലോക കയ്യെഴുത്ത് ദിനത്തിൽ കുറിപ്പുമായി മുരളി തുമ്മാരുകുടി
കഴിഞ്ഞ ദിവസമായ ജനുവരി 23 ആണ് ലോക കയ്യെഴുത്ത് ദിനമായി ആചരിച്ചത്. സാങ്കേതിക വിദ്യകൾ ദിനംപ്രതി പുരോഗമിച്ചു വരുമ്പോൾ കയ്യെഴുത്ത് എന്നതിന് പ്രസക്തി മാറുന്നതായുള്ള ആശങ്കകൾ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി. എഴുത്തിന്റെ കാലം കഴിഞ്ഞു. നിർമ്മിത ബുദ്ധി ഭാഷകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുകയും ഇമോജികൾ ലോകത്തിലുള്ള ആളുകളെ ഒരേ ഭാഷ പഠിപ്പിക്കുകയും ചെയ്യുന്ന കാലത്ത് ഇനി മലയാളമുൾപ്പെടെയുള്ള ഭാഷകൾ തന്നെ ബാക്കിയുണ്ടാകുമോ, അക്ഷരം ഉണ്ടാകുമോ? എന്നും അദ്ദേഹം ചോദിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കയ്യക്ഷരത്തിന്റെ ഭാവി
പഠിച്ച ക്ലാസ്സുകളിലും സ്‌കൂളുകളിലും ഒന്നാമനായിരുന്നു. ഹിന്ദിയും കണക്കും ഉൾപ്പടെയുള്ള ഒട്ടും ഇഷ്ടമില്ലാത്ത വിഷയങ്ങൾ പോലും നന്നായി പഠിച്ചു പരീക്ഷയെഴുതി മാർക്ക് വാങ്ങും. പക്ഷെ ഒരു കാര്യത്തിൽ അന്ന് വലിയ മടിയായിരുന്നു. പകർത്തി എഴുതാൻ. രണ്ടും നാലും വരികൾക്കിടയിലൂടെ അക്ഷരം കൃത്യമായും മനോഹരമായും പകർത്തി എഴുതുന്നതിൽ എന്തുകാര്യം എന്ന് അന്നേ തോന്നിയതിനാൽ പറ്റുന്പോഴെല്ലാം പകർത്തി എഴുതാതിരുന്നു. അതുകൊണ്ട് എന്തുണ്ടായി?
മൂന്നാം ക്ലാസ്സ് മുതൽ എഞ്ചിനീയറിങ്ങ് പഠിക്കുന്നത് വരെ അക്ഷരവടിവിനെ പറ്റി അധ്യാപകരുടെ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വന്നു. വീട്ടിലെ മറ്റുള്ളവർ പൊതുവെ നല്ല കയ്യക്ഷരം ഉള്ളവരായതുകൊണ്ടുള്ള താരതമ്യം വേറെ. അതുകൊണ്ട് തന്നെ കന്പ്യൂട്ടർ വരികയും "Chiwriter" ഉൾപ്പടെ വേർഡ് പ്രോസസ്സിംഗ് രംഗത്ത് വിപ്ലവകരമായി അനവധി മനോഹര ഫോണ്ടുകൾ കൊണ്ടുവരികയും ചെയ്തപ്പോൾ എനിക്ക് വലിയ സന്തോഷമായി. നല്ല കയ്യക്ഷരമുള്ളവരും മോശം കയ്യക്ഷരമുള്ളവരും തമ്മിലുള്ള വിടവ് പുതിയ സാങ്കേതിക വിദ്യ ഇല്ലാതാക്കി. (ഈ chiwriter ഓർക്കുന്നവർ ഇവിടെ ഉണ്ടെങ്കിൽ കൈ പൊക്കണം).
ഇന്നിപ്പോൾ കാലം പിന്നെയും മുന്നോട്ട് പോയി. മലയാളത്തിൽ തന്നെ ഫോണ്ടുകൾ അനവധി ആയി, ഇപ്പോഴും ഉണ്ടാകുന്നു. ടൈപ്പ് ചെയ്യാതെ സംസാരിച്ചാൽ മാത്രം അത് എഴുതി വരുന്നു, ഇനിയൊരു കാലത്ത് ചിന്തകൾ തന്നെ അക്ഷരങ്ങൾ ആയി വരും. എഴുത്തിന്റെ കാലം കഴിഞ്ഞു. നിർമ്മിത ബുദ്ധി ഭാഷകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുകയും ഇമോജികൾ ലോകത്തിലുള്ള ആളുകളെ ഒരേ ഭാഷ പഠിപ്പിക്കുകയും ചെയ്യുന്ന കാലത്ത് ഇനി മലയാളമുൾപ്പെടെയുള്ള ഭാഷകൾ തന്നെ ബാക്കിയുണ്ടാകുമോ, അക്ഷരം ഉണ്ടാകുമോ?
ഇന്നിപ്പോൾ ലോക കയ്യെഴുത്തു ദിനത്തിൽ നല്ല കയ്യക്ഷരം ഉള്ളവരൊക്കെ അതും പുറത്തിറക്കി എന്നെപ്പോലെ മോശം കയ്യക്ഷരത്തിൻറെ പേരിൽ മൂലക്കിരിത്തപ്പെട്ടവരെ കൊഞ്ഞനം കുത്തുന്നത് കാണുന്പോൾ കന്പ്യൂട്ടറിന് നന്ദി. നല്ല കയ്യക്ഷരക്കാരാ/രി, നീ തീർന്നെടാ, തീർന്ന്...
(ഒട്ടും കുശുന്പില്ല)
മുരളി തുമ്മാരുകുടി
(വീട്ടിലെ എട്ടു സഹോദരങ്ങളുടെയും കയ്യക്ഷരമാണ് ഒരു ചിത്രം)'
https://www.facebook.com/Malayalivartha

























