ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരും... ചോദ്യം ചെയ്യലിന്‍റെ അവസാന ദിവസമായ ഇന്ന് സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും ഒഴിവാക്കി! അഞ്ച് പ്രതികളുടെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ കേസിൽ വഴിത്തിരിവാകുന്ന സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചന

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വളരെ നിർണായകമായ വഴിത്തിരിവാണ് ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരും. രാവിലെ ഒൻപത് മണിക്ക് മുൻപായി കേസിലെ പ്രതികളായ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകും. ചോദ്യം ചെയ്യലിന്‍റെ അവസാന ദിവസമായ ഇന്ന് സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും ഒഴിവാക്കി.
നിലവിലെ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിനെ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഞ്ച് പ്രതികളുടെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ സാമ്പത്തിക ഇടപാടുകളടക്കം കേസിൽ വഴിത്തിരിവാകുന്ന സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. മൊഴികളിലെ വൈരുദ്ധ്യം തുടരുന്നതിനാൽ ഇന്നത്തെ പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്യൽ നിർണായകമാണ്.
ഈ അന്വേഷണ പുരോഗതി വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കുക.
അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്നും, ഇവ കോടതിക്ക് കൈമാറണമെന്നുമാണ് ദിലീപിന്റെ ആവശ്യം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബാഞ്ചിന്റെ ഹർജിയും ഇന്ന് പരിഗണിക്കും.
എന്നാൽ കഴിഞ്ഞ ദിവസം സംവിധായകന്‍ റാഫിയെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരേ നടന്‍ ദിലീപ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് വസ്തുതാ അന്വേഷണത്തിനായാണിത്.
ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ തിരക്കഥയെഴുതിയത് റാഫിയായിരുന്നു. ദിലീപുമായി ബന്ധപ്പെട്ട സിനിമയില്‍നിന്ന് പിന്മാറിയെന്ന് തന്നെ വിളിച്ചറിയിച്ചത് ബാലചന്ദ്രകുമാര്‍ ആണെന്ന് റാഫി മാധ്യമങ്ങളോടു പറഞ്ഞു. ഇതിന്റെ കാരണമെന്തെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. ബാലചന്ദ്രകുമാറിന് സിനിമ വൈകുന്നതില്‍ മനഃപ്രയാസം ഉണ്ടായി. വൈരാഗ്യമുണ്ടായതായി തോന്നിയിട്ടില്ല -റാഫി കൂട്ടിച്ചേര്‍ത്തു. ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍, പണക്കൈമാറ്റം ദിലീപുമായി ഒന്നിച്ചുചെയ്യാനിരുന്ന സിനിമയുമായി ബന്ധപ്പെട്ടതാണെന്നും പിന്നീട് ഈ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്നുമാണ് ബാലചന്ദ്രകുമാര്‍ ഇതിന് നല്‍കിയ മറുപടി.
പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴിയും കഴിഞ്ഞ ദിവസം ആലുവ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സുനിയെ ജയിലില്‍ കണ്ടിട്ടാണ് അമ്മ കോടതിയിലെത്തിയത്. സുനി എഴുതിയ കത്ത് നേരത്തെ അമ്മ പുറത്തുവിട്ടിരുന്നു. ഈ കത്തിലെ വിവരങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും സുനിക്ക് ഭയമുണ്ടെന്നും അമ്മ പറഞ്ഞു. മൊഴി നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണം സത്യമാണെന്ന് സുനി പറഞ്ഞിട്ടുണ്ട്. സിനിമാമേഖലയില്‍നിന്നുള്ളവര്‍ക്കും ഈ കാര്യത്തില്‍ പങ്കുണ്ടെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha



























