രണ്ട് ദിവസങ്ങളിലും 11 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു... തെളിവായി ശേഖരിച്ചിരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ ദിലീപുമായി ബന്ധമുള്ളവരെ കേള്‍പ്പിച്ചു... അപ്പു, ബൈജു എന്നിവരിലാരെയെങ്കിലും മാപ്പുസാക്ഷിയാക്കി മറ്റു പ്രതികളുടെ കുരുക്കുമുറുക്കാന്‍ സാധ്യത

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുഖ്യപ്രതി ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക്. ഞായറാഴ്ച്ച തുടങ്ങിയ ചോദ്യം ചെയ്യലിന്റെ അവസാനദിനമാണിന്ന്. രാവിലെ 9 ന് തുടങ്ങുന്ന ചോദ്യം ചെയ്യല്‍ രാത്രി 8 ന് അവസാനിപ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലും 11 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. ചോദ്യം ചെയ്യലിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ചയാണ് സമര്‍പ്പിക്കുക. റിപ്പബ്ലിക് ദിനമായതിനാല്‍ നാളെ ഹൈക്കോടതി അവധിയാണ്. ഇതുവരെ സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ നടന്നത്.
ഇതിനാൽത്തന്നെ പ്രതികൾക്ക് ഇതനുസരിച്ച് തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചിരുന്നു. ഇതിനെ പൊളിക്കാനാണ് അവസാന 11 മണിക്കൂറിൽ അന്വേഷണസംഘം ശ്രമിക്കുക. ഗൂഢാലോചന സംബന്ധിച്ച ഡിജിറ്റൽ തെളിവുകളാണ് കവറിലുള്ളത്. ഡിജിറ്റൽ തെളിവുകളിലുള്ളത് പ്രതികൾ തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംവിധായകൻ റാഫി, അരുൺഗോപി എന്നിവരെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയത്. പ്രതികളെ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞുവെന്നും ഇതുകൊണ്ടുതന്നെ തെളിവുകൾ തള്ളിക്കളയാനാകില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. എന്നാൽ കേസിൽ ഒരാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കുമുറുക്കാന്‍ സാധ്യതയുണ്ട്. അപ്പു, ബൈജു എന്നിവരിലാരെയെങ്കിലും മാപ്പുസാക്ഷിയാക്കി മാറ്റാനാണ് നീക്കം. തിങ്കളാഴ്ച സംവിധായകരായ റാഫി, അരുണ്‍ ഗോപി, ദിലീപിന്റെ നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ മാനേജരടക്കം മൂന്ന് ജീവനക്കാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു.
തെളിവായി ശേഖരിച്ചിരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ ദിലീപുമായി ബന്ധമുള്ളവരെ കേള്‍പ്പിച്ചു. ശബ്ദസാംപിള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനു മുമ്പായുള്ള നടപടിയുടെ ഭാഗമാണിതെന്ന് ചോദ്യംചെയ്യലിനു നേതൃത്വംനല്‍കുന്ന ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 26 സംഭവങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ചോദ്യംചെയ്യലായിരുന്നു ആദ്യ ദിനം നടന്നത്. പ്രതികള്‍ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുതുക്കിയ ചോദ്യങ്ങള്‍ വെച്ചായിരുന്നു രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍. പ്രതികളില്‍ ചിലരെ ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തിട്ടുണ്ട്. ഗൂഢാലോചനക്കേസിനെ കൂടാതെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും ഇതിന്റെ ദൃശ്യങ്ങള്‍ കൈമാറിയതിനെക്കുറിച്ചുമെല്ലാം അന്വേഷണസംഘം വിവരങ്ങള്‍ തേടി. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപും സംഘവും ശ്രമിച്ചതായി കണ്ടെത്തിയ തെളിവുകളും ക്രൈംബ്രാഞ്ച് പ്രതികള്‍ക്ക് മുന്നില്‍വെച്ചു. സൂരജ് ഇതിനായി പണം ചെലവഴിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാല്‍ ദിലീപ് തനിക്ക് ഒന്നും അറിയില്ലെന്നും കള്ളക്കേസാണെന്നും ആവര്‍ത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























