ജനപ്രീയന് താൽക്കാലിക ആശ്വാസം,അറസ്റ്റ് ഉടനില്ല , മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി, കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പ്രോസിക്യൂഷൻ...!!!
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിയിരിക്കുകയാണ്. ബുധനാഴ്ച്ചത്തേക്കാണ് ഇനി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. കേസ് മാറ്റണമെന്ന് പ്രോസിക്യൂഷനാണ് ആവശ്യപ്പെട്ടത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളുടേയും മുൻകൂർ ജാമ്യപേക്ഷയിൽ കോടതി ഇന്ന് പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്ന്.
ഈ പ്രതീക്ഷ അപ്പാടെ തകിടം മറിച്ചു കൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കേസിമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായത്. മൂന്ന് ദിവസം 33 മണിക്കൂറായിരുന്നു അഞ്ച് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാൻ സാധിച്ചത്.
ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സഹായി കൃഷ്ണദാസ് എന്ന അപ്പു, ഉറ്റ സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെ ചോദ്യം ചെയ്യൽ അവസാനിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇതോടെ നടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിക്കുകയായിരുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടനുൾപ്പെടെയുള്ളവർക്കെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി ഞായറാഴ്ച മുതൽ മൂന്ന് ദിവസം ദിലീപും മറ്റ് നാല് പ്രതികളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു .ജനുവരി 27 വരെ നടനെ അറസ്റ്റ് ചെയ്യരുതെന്നും മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കൈമാറണമെന്നും കോടതി നേരത്തെ അറിയിച്ചിരുന്നത്.
കേസില്‍ പ്രതികള്‍ ക്രൈംബ്രാഞ്ചിന് ഫോണ്‍ കൈമാറില്ല. ഫോണ്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടിസിന് ഉടന്‍ മറുപടി നല്‍കും. അഭിഭാഷകര്‍ക്ക് ഫോണ്‍ കൈമാറിയെന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പറഞ്ഞു.ദിലീപ് അടക്കം നാല് പ്രതികള്‍ ഫോണ്‍ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആണ്. തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണ്‍ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പഴയ ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നോട്ടിസ് നല്‍കുകയായിരുന്നു.
അതേസമയം നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് വിദഗ്ധനു നല്‍കിയെന്ന് നടന്‍ ദിലീപ് വ്യക്തമാക്കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണു ഫോണ്‍ നല്‍കിയത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കിട്ടും. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാം. ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയതു നിയമപരമല്ല. കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയതാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണം. ഇവര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോണ്‍ പരിശോധിച്ചാല്‍ തെളിയുമെന്നും ദിലീപ് അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha