പിസി വീണ്ടും പുപ്പുലിയായി... തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഈരാറ്റുപേട്ടയിലെ പി.സി.ജോര്‍ജിന്റെ വീട്ടിലെത്തി കസ്റ്റഡിയുലെടുത്തപ്പോള്‍ മലയാളികള്‍ വിചാരിച്ചു ജന്മത്തില്‍ പുറത്തിറങ്ങില്ലെന്ന്; രാജകീയമായി പുറത്തിറങ്ങി വീണ്ടും കൊടുത്തു; ജോര്‍ജിന്റെ വീട് പൊലീസ് നിരീക്ഷണത്തില്‍

വീട്ടില്‍ കിടന്ന് സുഖമായി ഉറങ്ങിയ പിസി ജോര്‍ജിനെ സ്വന്തം കാറില്‍ ആനയിച്ച് തലസ്ഥാനത്തെത്തിച്ച് പ്രശസ്തനാക്കി തിരികെ വിട്ടിരിക്കുകയാണ്. ഇന്നലെ വെളുപ്പാന്‍ കാലത്ത് തുടങ്ങിയ ലൈവിന് ശമനമായത് പിസി പുറത്തിറങ്ങിയതോടെയാണ്. ജാമ്യം നേടി അജയ്യനായി പിസി നാട്ടിലേക്ക് മടങ്ങി. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഈരാറ്റുപേട്ടയിലെ പി.സി.ജോര്‍ജിന്റെ വീട്ടിലെത്തിയത്. ജോര്‍ജ് തന്നെയാണ് വാതില്‍ തുറന്നത്.
പൊലീസ് കേസിന്റെ കാര്യങ്ങള്‍ പറയുകയും കൂടെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 'ഒന്നു വിളിച്ചാല്‍ അങ്ങോട്ടു വരുമായിരുന്നല്ലോ, ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നല്ലോ' എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
പൊലീസ് നല്‍കിയ കടലാസുകളില്‍ ഒപ്പിട്ടു നല്‍കിയ ജോര്‍ജ് കുളിച്ച് വേഷം മാറുന്നതിനു സാവകാശം ചോദിക്കുകയും പൊലീസ് അനുവദിക്കുകയും ചെയ്തു. സ്വന്തം കാറില്‍ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ജോര്‍ജും ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ മകന്‍ ഷോണ്‍ ജോര്‍ജും സഞ്ചരിച്ച കാറിനു മുന്‍പിലും പിറകിലും പൊലീസ് സംഘം സഞ്ചരിച്ചു.
തിരുവനന്തപുരം ജില്ലയില്‍ കടന്നു വട്ടപ്പാറ വേറ്റിനാട് എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ വണ്ടി നിര്‍ത്തിച്ച് അഭിവാദ്യമര്‍പ്പിച്ചു. ബിജെപി ജില്ലാ നേതൃപഠന ക്യാംപ് വേറ്റിനാട് നടക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ചും മാലയിട്ടുമായിരുന്നു സ്വീകരണം. പൊലീസ് വാഹനവും അത്രയും സമയം കാത്തുകിടന്നു. ഈ വിവരം മറ്റു സംഘടനകളും അറിഞ്ഞു.
അര മണിക്കൂര്‍ പിന്നിട്ട് നഗരത്തില്‍ പട്ടം ജംക്ഷനില്‍ വണ്ടി എത്തിയപ്പോള്‍ ഡിവൈഎഫ്‌ഐക്കാര്‍ കരിങ്കൊടിയുമായി കാത്തു നില്‍ക്കുകയായിരുന്നു. ജോര്‍ജിന്റെ വണ്ടിക്കു നേരെ അവര്‍ മുട്ടയെറിഞ്ഞു. ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലേക്ക് ജോര്‍ജിനെ കൊണ്ടുവരാനാണു പൊലീസ് ആദ്യം ആലോചിച്ചിരുന്നത്. കിഴക്കേക്കോട്ടയില്‍ ഹിന്ദുമഹാസമ്മേളനം നടക്കുന്നതിനാല്‍ അവിടേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്താന്‍ സാധ്യതയുണ്ടെന്ന് വിവരം കിട്ടി. അങ്ങനെയാണു നന്ദാവനം എ.ആര്‍ ക്യാംപിലേക്കു കൊണ്ടുപോയത്.
ഇതറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ക്യാംപിന് മുന്നില്‍ തമ്പടിച്ചു. 10 മണിയോടെ ജോര്‍ജുമായി വാഹനം ക്യാംപിനുള്ളിലേക്കു കടന്നു. ഇതിനിടയില്‍ ഡിവൈഎഫ്‌ഐയുടെ ചെറിയ കരിങ്കൊടി പ്രയോഗം പൊലീസ് മെരുക്കിയെടുത്തു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംഘവുമെത്തിയെങ്കിലും ക്യാംപില്‍ കയറാന്‍ അനുവദിക്കാതെ പൊലീസ് തടഞ്ഞു. വീണ്ടും തര്‍ക്കവും ബഹളവും. മുരളീധരന്‍ മടങ്ങിയ ശേഷമാണു ജോര്‍ജിനെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കാന്‍ കൊണ്ടുപോയത്.
ജാമ്യം കിട്ടുമോ ഇല്ലയോ എന്ന ചര്‍ച്ചയായി പിന്നീട്. ഉദ്വേഗത്തിനൊടുവില്‍, ഒന്നും സംഭവിക്കാത്ത മട്ടില്‍ ജോര്‍ജ് പുറത്തെത്തിയതോടെ വാര്‍ത്ത വന്നു. ജാമ്യം കിട്ടി. നേരെ തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിലേക്ക്. അവിടെ കേന്ദ്ര മന്ത്രി വി.മുരളീധരനുമായി കൂടിക്കാഴ്ച. അവിടെയും ഇരുവരും ചേര്‍ന്നു മാധ്യമങ്ങളെ കണ്ടു നിലപാട് ആവര്‍ത്തിച്ചു. ബിജെപിയോടു കടപ്പാടുണ്ടെന്നും അതു പ്രകടിപ്പിക്കേണ്ട സമയത്തു പ്രകടിപ്പിക്കുമെന്നും ജോര്‍ജ് പരസ്യമാക്കി.
വൈകിട്ട് മടക്കയാത്രയ്ക്കിടെ വട്ടപ്പാറ വേറ്റിനാട് ബിജെപിയുടെ നേതൃ ക്യാംപും ജോര്‍ജ് സന്ദര്‍ശിച്ചു. അവിടെയും പ്രസംഗിച്ചു. കേരളത്തില്‍ പലരും പറയാന്‍ ആഗ്രഹിച്ചതാണു താന്‍ പറഞ്ഞതെന്നും ഇനിയും ആവര്‍ത്തിക്കുമെന്നുമാണ് അവിടെ പ്രസംഗിച്ചത്. വിദ്വേഷകരമായ പ്രസംഗം പാടില്ലെന്ന ഉപാധിയോടെയാണു ജാമ്യം അനുവദിച്ചതെന്ന് അല്‍പം മുന്‍പ് പറഞ്ഞതു ജോര്‍ജ് മറന്നു പോയതു പോലെ. വിവിധ സംഘടനകള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ ശനിയാഴ്ച രാത്രി മുതല്‍ ജോര്‍ജിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അടുത്ത ദിവസവും വീടിനു പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha
























