പിണറായിയെ മാമോദീസ മുക്കിയോ? മുഖ്യന്റെ കക്ഷത്ത് ബൈബിള്‍, നാവില്‍ ക്രിസ്തു വചനം! തൃക്കാക്കര പിടിക്കാന്‍ സിപിഎമ്മിന്റെ 'പ്ലാന്‍ ബി'; ഈ ഫാന്‍സി ഡ്രസ്സ് തകര്‍ക്കുമോ?
മുഖ്യമന്ത്രി പിണറായി വിജയനെ മാമോദീസ മുക്കിയോ? പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ അഭിപ്രായമല്ല ഇത്. തൃക്കാക്കര നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന തെരഞ്ഞടുപ്പ് പ്രചരണം ശ്രദ്ധിക്കുന്നവർക്ക് ഇങ്ങനെയൊരു സംശയം തോന്നുന്നത് സ്വാഭാവികമാണ്. അടിമുടി ക്രൈസ്തവനായി തൃക്കാക്കരയിൽ നിറഞ്ഞാടുകയാണ് പിണറായി. അദ്ദേഹം മാർ ജോർജ് ആലഞ്ചേരിയുടെ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു.
ക്രിസ്തുവിൻ്റെ വചനങ്ങൾ നടപ്പിലാക്കാനാണ് താൻ ശ്രമിക്കുന്നതെന്നാണ് പിണറായിയുടെ തള്ള്. മണ്ഡലത്തിൽ ഭൂരിപക്ഷവും ക്രൈസ്തവ സഭാംഗങ്ങളാണെന്ന് പിണറായിക്കറിയാം. കിറുകൃത്യമായി സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് പിണറായി വിജയൻ. ക്രൈസ്തവരെ കൈയിലെടുക്കുന്നതു മാത്രമാണ് തൃക്കാക്കയിൽ ജയിക്കാൻ മാർഗ്ഗമെന്ന് പിണറായി മനസിലാക്കിയിരുന്നു. തൃക്കാക്കരയിൽ തോറ്റാൽ കെ റെയിൽ ഉൾപ്പെടെയുള്ള തൻ്റെ സ്വപ്ന കൊട്ടാരങ്ങൾ തകർന്നു വീഴുമെന്ന് പിണറായിക്കറിയാം.
തൃക്കാക്കരയിലെ സി പി എം തോൽവി സി പി എമ്മിൽ മാത്രമല്ല സ്വന്തം കാബിനറ്റിൽ പോലും പലരും ആഗ്രഹിക്കുന്നുണ്ട്. സി പി ഐ ക്ക് തൃക്കാക്കരയിൽ ഇടതു മുന്നണി ജയിക്കുന്നതിനോട് താത്പര്യമില്ല. തൃക്കാക്കരയിൽ തോറ്റാൽ കെ റയിൽ കല്ല് സ്ഥാപിക്കുന്നത് സി പി എം പി.ബി തടയും. ജനങ്ങൾ തനിക്ക് എതിരാണെന്ന ചിന്തയുണ്ടാവും. തൃക്കാക്കരയിൽ തോറ്റാൽ ചത്തു കിടക്കുന്ന കോൺഗ്രസ് ഉയർന്ന് എഴുന്നേൽക്കും. 2024 ൽ നടക്കുന്ന പാർലെമെൻറ് തിരഞ്ഞടുപ്പിൽ തൻ്റെ പ്രതീക്ഷകൾ അവതാളത്തിലാക്കും. കേന്ദ്ര സർക്കാർ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ സർക്കാരിന് മേൽ സ്ഥാപിക്കും. ഇതെല്ലാമാണ് പിണറായിയുടെ മനസിലുള്ളത്.
നരേന്ദ്ര മോദി സീറോ മലബാർ സഭയെയും ജോർജ് ആലഞ്ചേരിയെയും കൈയിലെടുത്തപ്പോൾ പിണറായിയാണ് ഏറ്റവുമധികം പരിഭ്രമിച്ചത്: നരേന്ദ്ര മോദിയുടെ വത്തിക്കാൻ സന്ദർശത്തെ ഏറ്റവുമധികം ഭയപ്പെട്ടതും പിണറായിയാണ്. ലൗ ജിഹാദ് വിവാദം ഉണ്ടായപ്പോഴും പിണറായിക്കായിരുന്നു പേടി. ലൗ ജിഹാദിൻ്റെ ഉപജ്ഞാതാവ് മാർ ജോർജ് ആലഞ്ചേരിയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരായ ബിഷപ്പുമാരുമായിരുന്നു. അന്ന് ബിഷപ്പിനെ തള്ളി പറഞ്ഞെങ്കിലും പിണറായി അദ്ദേഹത്തെ നേരിട്ട് കണ്ട് മുഖ്യമന്ത്രിയെന്ന നിലയിലുള്ള തൻ്റെ നിസഹായത വ്യക്തമാക്കിയിരുന്നു. മുമ്പും പിണറായി ക്രൈസ്തവ വിശ്വാസത്തിലുള്ള തൻ്റെ അഗാധ പാണ്ഡിത്യം വ്യക്തമാക്കിയിട്ടുണ്ട്..
ഏതു വിധേനയും ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള അടവിൻെറ ഭാഗമായാണ് മുഖ്യമന്ത്രി ബൈബിൾ വരെ പഠിച്ചത്. ഇത് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ വരെ അത്ഭുതപ്പെടുത്തി.
പിണറായി വിജയന്‍ ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആയേനെയെന്നാണ് പിണറായിയുടെ പ്രസംഗം സശ്രദ്ധം കേട്ട കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി പറഞ്ഞത്.. തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടന ചടങ്ങിലാണ് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന. മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
പ്രസംഗത്തില്‍ പലഭാഗത്തും ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനത്തിലെ ഭാഗങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിനിടെ ഉദ്ധരിച്ചിരുന്നു. കുടിയേറ്റ കുടുംബത്തിലെ മൂത്തപുത്രനായ മാർ ജോർജ് ഞറളക്കാട്ടിന്റെ അജപാലനരീതിയെ മുഖ്യമന്ത്രി ഏറെ പ്രശംസിച്ചിരുന്നു. കാര്‍ഷികമേഖലയുടെ ഉന്നമനത്തിനായി മാർ ജോർജ് ഞറളക്കാട്ട് സര്‍ക്കാരിൽ നടത്തിയ ഇടപെടലിനേയും മുഖ്യമന്ത്രി പ്രസംശിച്ചു. ഈ പ്രസംഗത്തിന് പിന്നാലെയായിരുന്നു കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന.
തലശേരി ആർച്ച് ബിഷപ്പ് എന്ന നിലയിൽ പിതാവുമായി പിണറായിക്ക് വ്യക്തി ബന്ധം ഉണ്ട്. പിണറായിയുടെ ജന്മസ്ഥലമായ പിണറായിയെ പ്രതിനിധീകരിക്കുന്നത് അദ്ദേഹമാണ്. അതു കൊണ്ടു കൂടിയാണ് മുഖ്യമന്ത്രി നേരിട്ട് ചടങ്ങിൽ പങ്കെടുത്തത്. പിതാവിന് തലശേരിയിലെ ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ വലിയ സ്വാധീന ശക്തിയുണ്ട്. അതു കൊണ്ടു കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അതി മനോഹരമായ പ്രസംഗം അദ്ദേഹത്തിന് വേണ്ടി തയ്യാറാക്കിയത്.
മാർ ജോർജ് ആലഞ്ചേരിയെ പ്രശംസിക്കാനും മുഖ്യമന്ത്രി മറന്നില്ല. ഭൂമി ഇടപാട് കേസിൽ ആലഞ്ചേരിയെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പല തവണ രക്ഷപ്പെടുത്തിയതാണ്. അടുത്ത കാലത്ത് കോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതമായെങ്കിലും തന്നോട് കൂടിയാലോചിക്കാതെ കേസിൽ മറ്റ് നടപടികൾ ആവശ്യമില്ലെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
മാർപ്പാപ്പയെ മോദി സന്ദർശിക്കുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തതിൽ ഇടതു നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായമില്ല. പ്രധാനമന്ത്രിയുടെ നടപടിയെ മുഖ്യമന്ത്രി മനസുകൊണ്ടു പ്രശംസിക്കുകയാണ് ചെയ്യുന്നത് .എന്നാൽ വത്തിക്കാൻ സന്ദർശനം കൊണ്ട് കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കില്ലെന്നും സി പി എം പറയുന്നുണ്ട്. പക്ഷേ ഇത് തെറ്റിദ്ധാരണയാണെന്ന് സി പി എമ്മിനറിയാം. കാരണം ക്രൈസ്തവർക്കിടയിൽ മോദി വിരോധം പഴയതു പോലെ സജീവമല്ല.
മോദിയുടെ ക്രിസ്ത്യൻ സ്നേഹം തങ്ങൾക്ക് വിനയാകുമെന്ന കാര്യത്തിൽ സി പി എമ്മിന് എതിരഭിപ്രായമില്ല. അതിനെ എങ്ങനെയും പ്രതിരോധിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.ഇത് തൃക്കാക്കരയിൽ തെളിയിക്കുക എന്നതാണ് പാർട്ടിക്കുള്ള വെല്ലുവിളി. ഇതിനിടയിൽ അപ്രതീക്ഷിതമായ മറ്റൊരു സംഭവമുണ്ടായി.
തൃക്കാക്കര പൂരത്തിനിടയിലാണ് മാർ ജോർജ് ആലഞ്ചേരിക്ക് കാക്കനാട് കോടതിയിൽ നിന്ന് ക്വട്ടേഷൻ വന്നത്. സിറോ മലബാർ സഭാ ഭൂമിയിടപാട് കേസില്‍ ,കോടതിയിൽ നേരിട്ട് ഹാജരാ കാനാണ് കോടതി നിർദ്ദേശിച്ചത്. ഇതിൽ ഇളവുതേടി കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട് കോടതിയിൽ ഹർജി നൽകി. തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. എഴുപത്തിയേഴ് വയസായെന്നും സുപ്രധാന ചുമതലകൾ വഹിക്കുകയാണെന്നും കർദിനാൾ കോടതിയെ അറിയിച്ചു.അഭിഭാഷകൻ മുഖേന തന്‍റെ വാദം അറിയിക്കാം.
കേസിന്റെ സ്വഭാവമനുസരിച്ച് നേരിട്ട് ഹാജരാകേണ്ട സാഹചര്യമില്ലെന്നും കർദിനാൾ വ്യക്തമാക്കി.എന്നാല്‍ കർദിനാളിന്‍റെ ഹർജി അനുവദിക്കരുതെന്ന് ഹർജിക്കാരൻ ആവശ്യപ്പട്ടു. കർദിനാളിന് ആരോഗ്യ പ്രശ്നങ്ങളില്ല.കോടതിയിൽ നിന്ന് 4 കിലോമീറ്റർ അകലെ മാത്രമാണ് താമസിക്കുന്നത്. കർദിനാൾ വിദേശത്തടക്കം സ്ഥിരമായി പോകുന്നതാണ്.അതിനാൽ ഇളവ് അനുവദിക്കരുതെന്നും ഹര്‍ജിക്കാരന്‍ കോടതിയിൽ ആവശ്യപ്പെട്ടു.
കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ സഹായം മാർ ആലഞ്ചേരി തേടിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ നേരിട്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആലഞ്ചേരിയെ രക്ഷിക്കാൻ ഒരു പാട് വഴികളുണ്ട്.
കെസിബിസിയുടെ പിന്തുണ ആലഞ്ചേരിക്കുള്ളത് സി പി എമ്മിൻ്റെ തൃക്കാക്കര ആത്മ വിശ്വാസം വർധിപ്പിക്കുന്നു. തൃക്കാക്കരയിൽ കെ സി ബിസി വിചാരിക്കുന്നത് മാത്രമാണ് നടക്കുക.
സഭാ ഭൂമി ഇടപാടില്‍ അഴിമതിയില്ലെന്നായിരുന്നു കെ സി ബിസി യുടെ നിലപാട്. . ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളിൽ തന്നെ പരിഹരിക്കും. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെസിബിസി പുറത്തുവിട്ട സർക്കുലറില്‍ വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ വിവാദം ചർച്ച ചെയ്തെന്ന് കെസിബിസി അറിയിച്ചു. ഇക്കാര്യത്തിൽ സിനഡ് എടുത്ത തീരുമാനം ശരിയാണ്. നിലവിലെ പൊലീസ് അന്വേഷണം ബാഹ്യസമ്മർദമില്ലാതെ മുന്നോട്ടു പോകണമെന്നും കെസിബിസി ആവശ്യപ്പെട്ടു. അതേസമയം പുറത്തു വന്നത് വ്യാജരേഖകൾ തന്നെയെന്ന നിലപാടിലാണ് കെസിബിസി. ഈ രേഖകളിലെ കാര്യങ്ങൾ വസ്തുതാപരമല്ല. യഥാർഥ പ്രതികളെ കണ്ടെത്തി മാത്യകാപരമായി ശിക്ഷിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സഭയിൽ ഭിന്നത സ്വഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരക്കാരെ വിശ്വാസികൾ തിരിച്ചറിയണമെന്നും കെസിബിസി പറഞ്ഞു.
സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടിയുണ്ടായത് സുപ്രീം കോടതിയിൽ നിന്നാണ്. ഭൂമി ഇടപാടിനെ കുറിച്ച് നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് ആലഞ്ചേരിയെ സംബന്ധിച്ചടത്തോളം തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർദിനാൾ തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ പിണറായി ആലഞ്ചേരിയെ സഹായിക്കുക തന്നെ ചെയ്തു. സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്നു പോലീസ് കോടതിയെ അറിയിച്ചു.. ഭൂമി ഇടപാടിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി പോലീസ് കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
സഭക്ക് കീഴിൽ മറ്റുരിൽ മെഡിക്കൽ കോളേജ് തുടങ്ങാനായി 58 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെയാണ് എറണാകുളം നഗരത്തിലടക്കം ആറിടങ്ങളിലുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത്. സഭയുടെ വിവിധ സമിതികളിൽ ആലോചിച്ചാണ് ഭൂമി വിൽപ്പനയ്ക്ക് തീരുമാനിച്ചതെന്നും ക്രിമിനൽ ഗൂഡാലോചന ഇല്ലെന്നുമാണ് പോലീസിൻ്റെ കണ്ടെത്തൽ. വിലകുറച്ചു വിൽക്കാൻ കര്‍ദ്ദിനാൾ ഗൂഡാലോചന നടത്തിയിട്ടില്ല. എന്നാൽ സഭക്ക് നടപടിക്രമം പാലിക്കുന്നതിൽ വീഴ്ച്ച പറ്റി.
സെന്റിന് 9 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നോട്ട് നിരോധനം കാരണം പ്രതീക്ഷിച്ച പണം കിട്ടിയില്ല. ഭൂമി വിൽപ്പനയിലൂടെ ആർക്കെങ്കിലും നേട്ടം ഉണ്ടാക്കാൻ കര്‍ദിനാൾ ശ്രമിച്ചിട്ടില്ല. ആരോപണത്തിന് പിന്നിൽ സഭയിലെ തര്‍ക്കമാണെന്നും ഒരു വിഭാഗം കര്‍ദിനാളിനെതിരായി ഇത് ആയുധമാക്കിയെന്നുമാണ് പൊലീസ് കണ്ടെത്തൽ. ക്രിമിനൽ കേസ് നിലനിൽക്കില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണന്നാണ് പൊലീസ് നൽകിയ റിപ്പോര്‍ട്ട്.
ചൊവ്വര സ്വദേശിയായ പാപ്പച്ചൻ നൽകിയ ഹര്‍ജിയിലാണ് പൊലീസ് റിപ്പോർട്ട് സമര്‍പ്പിച്ചത്. എന്നാൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മറ്റ് ഏഴോളം കേസുകൾ കര്‍ദ്ദിനാളിനെതിരായുണ്ട്. വ്യാജരേഖ ചമയ്ക്കൽ കേസിൽ മൂന്ന് വൈദികരടക്കം നാല് പേരെ പ്രതികളാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതി ചേര്‍ക്കപ്പെട്ട വൈദികർക്കെതിരായി ആര്‍ച്ച് ബിഷപ് ഹൗസിന്റെ മതിലിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രതി ചേര്‍ക്കപ്പെട്ട വൈദികർ സഭയ്ക്ക് അപമാനമാണ്. തെറ്റ് ചെയ്തവര്‍ക്ക് സഭ നിയമമനുസരിച്ചുള്ള ശിക്ഷ നൽകണം. വ്യജരേഖ ഉണ്ടാക്കാൻ വൈദികരെ പ്രേരിപ്പിച്ച ഉന്നതനെ കണ്ടെത്തണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. എന്നാൽ ഇതെല്ലാം തൃക്കാക്കരയിൽ ഏശുമോ എന്ന് കണ്ടറിയാം.
തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രി ത്യക്കാക്കര മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകൾ ഒന്നുപോലും ചോരാതെ ഇടതു മുന്നണിക്ക് നേ ടി കൊടുക്കാനാണ് ശ്രമിക്കുന്നത്. മാർ ജോർജ് ആലഞ്ചേരിയുടെ സഹായത്തോടെയാണ് പിണറായിയുടെ പ്രവർത്തനം.ലൗ ജിഹാദ് വിഷയത്തിൽ ആലഞ്ചേരി കക്ഷിയായതിനാൽ മണ്ഡലത്തിലെ മുസ്ലീം വോട്ടുകൾ ഉമാ തോമസിന് ലഭിക്കുമെന്ന് പിണറായി കരുതുന്നു. തൃക്കാക്കരയിൽ മുസ്ലീം വോട്ട് കുറവാണ് എന്നത് മാത്രമാണ് ആശ്വാസം . നായർ വോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലമാവില്ലെന്ന് പാർട്ടി കരുതുന്നു.
മുഖ്യമന്ത്രിയുടെ നീക്കങ്ങൾക്ക് വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് മുഖ്യമന്ത്രി.മന്ത്രിമാർ ജാതി, മതം നോക്കി വീട് കയറുന്നു.മതേതരകേരളത്തിന് ഇത് അപമാനമാണ്. .മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്ന് സതീശന്‍ പരിഹസിച്ചു.യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ല.ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും.കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു.ഇതിൽ 4000 ലേറെ വോട്ട് ഒഴിവാക്കി.ഇതുകൊണ്ട് യുഡിഫ് തോൽക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു.
സർക്കാർ വിരുദ്ധ വോട്ടാണ് ട്വന്റി 20 യുടേതെന്നാണ് കരുതുന്നതെങ്കിലും ഇത് വലതു മുന്നണിക്ക് ലഭിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ആ വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടുമെന്നു പ്രതിപക്ഷ നേതാവ് പ്രതീക്ഷ പ്രകടിപ്പിച്ചു. വോട്ട് ഞങ്ങൾക്ക് ചെയ്യണം എന്ന് ട്വന്‍റി ട്വന്‍റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതായാലും പിണറായിയുടെ തള്ളൽ എങ്ങനെ ജയിക്കുമെന്നാണ് കണ്ടറിയേണ്ടത്. ഏതായാലും ക്രിസ്ത്യൻ ഫാൻസി ഡ്രസിന് ഫലമുണ്ടാകാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha