2.27 കോടിരൂപയുടെ നഷ്ടം ; ശബരി മല നെയ്യ് വാങ്ങിയതിലെ ക്രമക്കേട്.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രതിചേർക്കും.

ശബരി മല നെയ്യ് വാങ്ങിയതിലെ ക്രമക്കേട്.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രതിചേർക്കും. ശബരിമലയിൽ മണ്ഡലകാലത്തു മിൽമയിൽനിന്നു നെയ്യ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന കേസിലാണ് നടപടി. ബോർഡിന് ഇടപാടിലൂടെ 2.27 കോടിരൂപയുടെ നഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ട്. കുറഞ്ഞ വിലയ്ക്കു നെയ്യ് നൽകാമെന്ന തമിഴ്നാട് സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളി മിൽമയിൽനിന്ന് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിനു 2.27 കോടിയുടെ നഷ്ടം ഉണ്ടായെന്നാണു ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബുവിന്റെ ശുപാർശയിലാണു മിൽമയുടെ നെയ്യ് വാങ്ങിയത്. ദേവസ്വം കമ്മിഷണർ എതിർത്തെങ്കിലും അന്നത്തെ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം അജികുമാറും മിൽമയെ അനുകൂലിക്കുകയും മറ്റ് ടെൻഡറുകൾ റദ്ദാക്കുകയുമായിരുന്നു.
നെയ്യ് വാങ്ങിയതിലെ ക്രമക്കേട് എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്‌പി എം.ജെ.സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് (എസ്ഐടി) അന്വേഷിക്കുക. അതീവ ജാഗ്രതയോടും ഊർജിതമായും അന്വേഷണം നടത്തണമെന്നു ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, പ്രത്യേക ടീമിനെ നിയോഗിക്കാൻ വിജിലൻസ് ഡയറക്ടറോടു നേരത്തേ ആവശ്യപ്പെട്ടിരുന്നു.
സന്നിധാനത്തെ ആടിയശിഷ്ടം നെയ്യ് ക്രമക്കേട് കേസും സോജനാണ് അന്വേഷിക്കുന്നത് എന്നതിനാൽ മിൽമ നെയ്യ് കേസിലും ചുമതലയേൽപിക്കാമെന്ന് ജസ്റ്റിസ് വി.വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിക്കുകയായിരുന്നു. സർക്കാർ നൽകിയ 3 എസ്പിമാരുടെ പാനലിൽനിന്നാണു സോജനെ നിയോഗിച്ചത്. കേസ് 17 നു വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha


























