പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍

പുതുതായി നിര്‍മിക്കുന്ന പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണ പുരോഗതി നേരിട്ടു വിലയിരുത്തിയ മന്ത്രി കെ. മുരളീധരന്‍. സിടി സ്‌കാനിങ്, എംആര്‍ഐ സ്‌കാനിങ് എന്നിവയ്ക്കാവശ്യമായ സൗകര്യങ്ങളില്ലാതെ ആശുപത്രി നിര്‍മിച്ചത് ശ്രദ്ധയില്‍പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ വിമര്‍ശനം. നിര്‍മാണച്ചുമതലയുള്ള ഇന്‍കല്‍ ഉദ്യോഗസ്ഥര്‍ ഈ ആഴ്ച തിരുവനന്തപുരത്തെത്തി വിശദീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിര്‍മാണം 65 ശതമാനം പൂര്‍ത്തീകരിച്ചതായി ഇന്‍കല്‍ പ്രതിനിധികള്‍ അറിയിച്ചു.
നാല് ഓപ്പറേഷന്‍ തിയറ്ററുകളുണ്ടെന്ന് പറയുന്നു, പക്ഷേ ഓപ്പറേഷന്‍ ചെയ്യേണ്ടത് എക്‌സ്‌റേ എടുത്തിട്ടാണോയെന്നും മന്ത്രി ചോദിച്ചു. ഇതേ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ ഗ്ലോറിഫൈഡ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പദവിയുള്ള ആശുപത്രിയാക്കി മാറ്റും, അതോടെ താലൂക്ക് ആശുപത്രി പദവി ഒഴിവാക്കേണ്ടി വരും. അതേ സമയം നിര്‍മാണവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങളില്‍ തങ്ങള്‍ക്ക് അറിവില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിര്‍മാണം പുരോഗമിക്കുന്ന ആശുപത്രിയോട് ചേര്‍ന്ന് ഒഴുകുന്ന കല്ലടയാറിന്റെ തീരം ഇടിയുന്നതിന് പരിഹാരമായി സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ജലവിഭവ വകുപ്പില്‍ നിന്ന് പണം അനുവദിപ്പിക്കാനാണു ശ്രമം. മുകള്‍ നിലകളുടെ നിര്‍മാണം തുടരാനും നിര്‍ദേശം നല്‍കി. ആറു നിലകളുണ്ടായിട്ടും പ്രാഥമികമായി ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, പല കാര്യങ്ങളും മുകളിലും താഴെയുമായി മാറ്റി നിര്‍മിച്ചിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചു.
സെന്‍ട്രലൈസ്ഡ് എസി വേണ്ട, ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് മാത്രം എസി മതിയെന്നും മന്ത്രി നിര്‍ദേശിച്ചു. ആശുപത്രി മുഴുവനായി എസിയാക്കിയാല്‍ മാസം 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വൈദ്യുതി ചാര്‍ജ് വരും. ഇത് താങ്ങാനാവില്ല. ആറു നിലകളുണ്ടായിട്ടും 89 ബെഡ് മാത്രമാണ് ഉള്ളതെന്നും മന്ത്രി വിമര്‍ശിച്ചു. ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എം.ബിജു, ഷീജാ ഷാനവാസ്, എസ്.ശുഭാകുമാരി, ജയിംസ് അലക്‌സാണ്ടര്‍, ഷേര്‍ളി ഗോപിനാഥ്, മേലില അജിത് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























