കേരളത്തിലെ 11 ജില്ലകളിലും കൊവിഡ് കേസുകള്‍ ഉയരുന്നു; ഏറ്റവും കൂടുതല്‍ കേസ് റിപോര്‍ട്ട് ചെയ്യുന്നത് എറണാകുളത്ത്, രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 31 ശതമാനവും കേരളത്തില്‍ നിന്നെന്ന് കേന്ദ്രം

കേരളത്തിലെ 11 ജില്ലകളിലും കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്രം. കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതല്‍ കേസ് റിപോര്‍ട്ട് ചെയ്യുന്നത് എറണാകുളത്താണ്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 31 ശതമാനവും കേരളത്തില്‍ നിന്നെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ ഉയരുന്നത് കൊവിഡ് വ്യാപനത്തിന്റെ നാലാം തരംഗമാണെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട് എന്നും പറയപ്പെടുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ആശങ്കയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ കത്തയയ്ക്കുകയുണ്ടായി. കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക അറിയിച്ചിരിക്കുന്നത്.
കൂടാതെ കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ ഉള്ളത്.
അതേസമയം നാലാം തരംഗത്തെ നേരിടാന്‍ കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) വെള്ളിയാഴ്ച നഗരത്തിന്റെ ആരോഗ്യ വിഭാഗത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ദിവസവും 8000 പരിശോധനകളാണ് നടക്കുന്നത്. ഇത് ദിവസം 30,000-40,000 ആക്കി വര്‍ധിപ്പിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരും പരിശോധന വര്‍ധിപ്പിക്കണമെന്ന് വെള്ളിയാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടിട്ടുമുണ്ട്.
https://www.facebook.com/Malayalivartha























