അരോഗ്യം സങ്കീര്‍ണമായി കോടിയേരി സ്ഥാനമൊഴിയുന്നു രാജി സന്നദ്ധത അറിച്ചു ഇനി പിണറായി പറയണം

സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞേക്കും എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി സി.പി.എം. കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന അവെയ്‌ലബിള്‍ പി.ബി. യോഗം വിഷയം ചര്‍ച്ച ചെയ്യും. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉള്‍പ്പെടെ തിരുവനന്തപുരത്തുള്ള പി.ബി. അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന് അവധി നല്‍കി താല്‍ക്കാലിക സെക്രട്ടറി വേണമോ അതോ സ്ഥിരം സംവിധാനം വേണമോ എന്ന കാര്യത്തില്‍ ഞായറാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.
സംസ്ഥാന സമിതി യോഗത്തിന് ശേഷം ദിവസങ്ങള്‍ക്ക് മുമ്പ് കോടിയേരി പത്ര സമ്മേളനം നടത്തിയിരുന്നു. അന്ന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന ചര്‍ച്ച ആ ദൃശ്യങ്ങളുയര്‍ത്തി. എന്നാല്‍ അതിനേക്കാള്‍ ആരോഗ്യം കോടിയേരി വീണ്ടെടുത്തുവെന്നാണ് സിപിഎമ്മിലെ കോടിയേരിയുടെ സുഹൃത്തുക്കള്‍ പറയുന്നത്. എങ്കിലും കേന്ദ്ര നേതൃത്വത്തെ കോടിയേരി കാര്യങ്ങള്‍ ധരിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്റേതാകും. സുഹൃത്തുക്കളുടെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഒരു അവധി എടുത്ത് തിരിച്ചു വരാനാണ് തീരുമാനമെങ്കില്‍ കൂടി. മുഴുവന്‍ സമയ സെക്രട്ടറി വേണമെന്ന നിലപാട് പിണറായി എടുത്താല്‍ കോടിയേരിയുടെ സുഹൃത്തുക്കളുടെ ആ ആഗ്രഹം നടക്കില്ല. ഇതു മനസ്സിലാക്കിയാണ് കോടിയേരി രാജി സന്നദ്ധത അറിയിച്ചതെന്നാണ് സൂചന.
അതേസമയം അവെയ്‌ലബിള്‍ പി.ബി. യോഗത്തില്‍ കോടിയേരിയുടെ രാജി എന്നതുപോലെ തന്നെ മറ്റു ചില കാര്യങ്ങളും ചര്‍ച്ചയാകുന്നുണ്ട്. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുകുയാണ്. പിണറായി വിജയന്റെ കേസില്‍ നിന്നുള്ള വിടുതല്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്താല്‍ മുഖ്യമന്ത്രിക്ക് അഴിമതിക്കേസില്‍ വിചാരണ നേരിടേണ്ടി വരും. അഴിമതി കേസിലെ പ്രതികളെ ഭരണപരമായ ചുമതല്‍ ഏല്‍പ്പിക്കില്ലെന്നതായിരുന്നു സിപിഎം മുമ്പ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയും തീരുമാനങ്ങളും എടുക്കാനാണ് സിപിഎമ്മിന്റെ നീക്കം. സ്വര്‍ണ്ണ കടത്തും ഇഡി കേസും എല്ലാം തലവേദനകളാണ്. ഇതെല്ലാം തിരിച്ചടിച്ചാല്‍ എന്തു വേണമെന്ന ആലോചന സിപിഎം ദേശീയ നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് സിപിഎം സംസ്ഥാന നേതൃയോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്നത്. പ്രകാശ് കാരാട്ടും വരുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ മനസ്സിലാക്കാനും വേണ്ട ഉപദേശം നല്‍കാനും കൂടിയാണ് ഇവര്‍ എത്തുന്നത്. ഇവിടെ കോടിയേരിയുടെ അരോഗ്യവും ചര്‍ച്ചയാകും.
കോടിയേരിക്ക് പകരം ഇപി ജയരാജന്‍ സെക്രട്ടറിയാകുമെന്ന ചര്‍ച്ചയും സജീവമാണ്. ഇപിയെ പാര്‍ട്ടി ഏല്‍പ്പിച്ച് എകെ ബാലനെ ഇടതു കണ്‍വീനറാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുമ്പ് കോടിയേരി അവധി എടുത്തപ്പോള്‍ എ വിജരാഘവനായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനത്ത് താല്‍കാലികമായി ഇരുന്നത്. നിലവില്‍ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോ അംഗമാണ്. ഈ സാഹചര്യത്തില്‍ ഇപിക്ക് നറുക്കു വീഴുമെന്നാണ് സൂചന. എംഎ ബേബിയെ സിപിഎം സംസ്ഥാന നേതൃത്വം ഏല്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാല്‍ പിണറായിയുടെ മനസ്സാകും നിര്‍ണ്ണായകം. വിമാനത്താവളത്തില്‍ പിണറായിക്ക് പ്രതിരോധം തീര്‍ത്ത ഇപിയെ മുമ്പില്‍ നിര്‍ത്തി പാര്‍ട്ടിയില്‍ മേധാവിത്വം തുടരനാകും പിണറായി താല്‍പ്പര്യപ്പെടുകയെന്നാണ് സൂചനകള്‍. മുഹമ്മദ് റിയാസ് ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ എത്തില്ലെന്നും വ്യക്തമാണ്.
ഞായറാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. സംഘടനാ നേതൃതലപ്പത്തെ ക്രമീകരണങ്ങള്‍ ആലോചനയിലുണ്ടെന്നാണ് സൂചന. സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുടെ നടപടികളും ചര്‍ച്ചക്ക് വരും. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് അസാധാരണ നിലയിലേക്ക് നീങ്ങുകയാണ്. നിയമസഭ പാസാക്കിയാലും ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനോടകം സൂചിപ്പിച്ച് കഴിഞ്ഞു. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വ്വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത നിയമഭേദഗതിയിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നത്. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ക്ക് എങ്ങനെ ബില്ലുകളെ അവഗണിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരും സിപിഎമ്മും ഉയര്‍ത്തുന്ന ചോദ്യം. ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫാകാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് ദേശാഭിമാനി ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാം, വിശദാംശങ്ങള്‍ തേടി തിരിച്ച് അയക്കാം. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാം എന്നാണ് ഭരണഘടനയില്‍ പറയുന്നത്. വിശദാംശങ്ങള്‍ തേടി തിരിച്ചയച്ച ബില്‍ വീണ്ടും പരിഗണിക്കാന്‍ നല്‍കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണം. പക്ഷേ പലപ്പോഴും മിക്ക ഗവര്‍ണര്‍മാരും എതിരഭിപ്രായമുള്ള ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതാണ് ഇന്ത്യയിലെ പതിവ്. പോക്കറ്റ് വീറ്റോ എന്ന് വിളിപ്പേരില്‍ പല സുപ്രധാന ബില്ലുകളും പല രാജ്ഭവനുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഒരുവശത്ത് സിപിഎം രാഷ്ട്രീയ സമ്മര്‍ദ്ദം തുടരുന്നതിനൊപ്പം മറുവശത്ത് സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇനി ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്. എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതികളെ എത്രയും വേഗം പിടിക്കണമെന്ന നിര്‍ദ്ദേശവും യോഗം സര്‍ക്കാരിന് മുമ്പില്‍ വച്ചേക്കും.
അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരിക്കുകയാണ്. രാത്രി രണ്ട് മണിക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാര്‍ പറയുന്നു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റില്‍ കല്ലേറില്‍ കൊണ്ടു. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപണം. അക്രമികള്‍ ബൈക്ക് നിര്‍ത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാര്‍ പറയുന്നത്. മൂന്ന് ബൈക്കില്‍ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവല്‍ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഈ കേസിലും പ്രതികളെ പിടിച്ചില്ലെങ്കില്‍ സിപിഎമ്മിന് നാണക്കേടാകുമെന്ന അഭിപ്രായവും സജീവമാണ്.
ഗവര്‍ണറുമായുള്ള ഉരസല്‍ ശക്തി പ്രാപിക്കുന്ന അന്തരീക്ഷവും യോഗം വിളിച്ചതിനു പിന്നിലുണ്ട്. അനുനയം അസാധ്യമാക്കുന്ന തരത്തിലേക്ക് ഉരസല്‍ മാറുന്നതിനാല്‍ ഇനിയുള്ള നടപടികള്‍ കൂട്ടായി ആലോചിക്കാനാണു നീക്കം. നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ബില്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചയ്ക്കു വരും. ഇക്കഴിഞ്ഞ 8 മുതല്‍ 12 വരെ 5 ദിവസത്തെ സെക്രട്ടേറിയറ്റ്, സംസ്ഥാനകമ്മിറ്റി യോഗങ്ങള്‍ രാഷ്ട്രീയഭരണ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതിനു തൊട്ടു പിന്നാലെ വീണ്ടും സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത് അഭ്യൂഹങ്ങള്‍ക്കും കാരണമായി. സാധാരണ 3 മാസത്തില്‍ ഒരിക്കലാണ് സംസ്ഥാന കമ്മിറ്റി ചേരാറുള്ളത്. വിഷമതകള്‍ ഉണ്ടെങ്കിലും കോടിയേരി പങ്കെടുക്കുമെന്നാണ് വിവരം. ഞായറാഴ്ച രാവിലെ സെക്രട്ടേറിയറ്റും ഉച്ച മുതലും പിറ്റേന്നും സംസ്ഥാന കമ്മിറ്റിയും ചേരും.
https://www.facebook.com/Malayalivartha
























