കേരള സര്‍വ്വകലാശാലയ്ക്ക് പുതിയ വിസി കേന്ദ്രത്തില്‍ നിന്ന് ഗവര്‍ണറുടെ ഇടിവെട്ട് നീക്കം കിളിപോയി പിണറായി

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന നടപടികളുമായി മുന്നോട്ടു പോകാന്‍ ഗവര്‍ണറുടെ തീരുമാനം. വി സി നിയമനത്തിന് രൂപകരിച്ച സെര്‍ച്ച് കമ്മിറ്റിയോട് ജമ്മു കാശ്മീരിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലുംവിജ്ഞാപനമടങ്ങിയ പരസ്യം നല്‍കാനാണ് തീരുമാനം. ജോലികളില്‍ എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാപരമായ അവകാശം പാലിക്കാനാണ് ഇങ്ങനെയൊരു നീക്കമെന്നാണ് രാജ്ഭവന്‍ പറയുന്നത്. എന്നാല്‍ ആര്‍.എസ്.എസിന്റെയോ ബിജെപിയുടെയോ സഹയാത്രികനായ ഉത്തരേന്ത്യക്കാരനായ അക്കാഡമിക് വിദഗ്ദ്ധനെയോ പ്രൊഫസറെയോ കേരള സര്‍വകലാശാലയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാനാണ് ഗവര്‍ണര്‍ ഒരുങ്ങുന്നതെന്നാണ് വിവരം.
വിസി ആകാന്‍ താല്‍പര്യമുള്ളവരുടെ അപേക്ഷയോ നോമിനേഷനോ സ്വീകരിക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കാന്‍ സേര്‍ച് കമ്മിറ്റിയുടെ കണ്‍വീനറെ ഗവര്‍ണ്ണര്‍ ചുമതലപ്പെടുത്തി. ദേശീയ മാധ്യമങ്ങളില്‍ വിജ്ഞാപനം ചെയ്ത് അപേക്ഷ സ്വീകരിക്കാന്‍ നടപടിയെടുത്ത ശേഷമാകും പാനല്‍ തയാറാക്കുക. നവംബര്‍ 5 വരെ കമ്മിറ്റിക്കു കാലാവധി ഉണ്ട്. ഇതിനിടെ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുത്താല്‍ അദ്ദേഹത്തിനും സേര്‍ച് കമ്മിറ്റിയില്‍ പങ്കെടുക്കാം. സര്‍വകലാശാലയുടെ പ്രതിനിധിയെ നല്‍കാതിരുന്നാലും നിലവിലെ രണ്ടംഗ കമ്മിറ്റിക്കു തുടര്‍പ്രവര്‍ത്തനം നടത്തുന്നതിനു തടസ്സം ഇല്ല. കേരള വിസിയുടെ കാലാവധി ഒക്ടോബര്‍ 25ന് അവസാനിക്കുകയാണ്. അതിനു മുന്‍പ് സേര്‍ച് കമ്മിറ്റി കൂടി പുതിയ വിസിയെ നിയമിക്കും. സര്‍വ്വകലാശാലാ നിയമ ഭേദഗതിയില്‍ ഗവര്‍ണ്ണര്‍ അതിന് മുമ്പ് ഒപ്പിടില്ല.
വിസി നിയമനത്തിനായി ഗവര്‍ണര്‍ കഴിഞ്ഞ 5ന് രൂപീകരിച്ച സേര്‍ച് കമ്മിറ്റി റദ്ദാക്കുക എന്ന ഉദ്ദേശ്യത്തോടെയാണു സര്‍വകലാശാല നിയമഭേദഗതി ബില്ലിന് ഒന്നാം തീയതി മുതല്‍ പ്രാബല്യം നല്‍കാന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചത്. സര്‍വകലാശാലയുടെ സ്വയംഭരണത്തിനു ദോഷം വരുന്ന നടപടി അംഗീകരിക്കില്ലെന്നു ഗവര്‍ണര്‍ പ്രഖ്യാപിച്ചിച്ചുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള നിയമപ്രകാരം അദ്ദേഹത്തിനു വിസി നിയമനം നടത്താം. കോഴിക്കോട് ഐഐഎം ഡയറക്ടര്‍ കണ്‍വീനറും കര്‍ണാടക കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ യുജിസി പ്രതിനിധിയുമായുള്ള സേര്‍ച് കമ്മിറ്റിയാണു രൂപീകരിച്ചത്. സെനറ്റ് പ്രതിനിധിയെ കേരള സര്‍വകലാശാല നിശ്ചയിക്കുന്ന മുറയ്ക്കു കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, സേര്‍ച് കമ്മിറ്റി പൂര്‍ണമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനോ, ഗവര്‍ണറുമായി സര്‍ക്കാര്‍ അനുരഞ്ജനത്തില്‍ എത്താനോ ഉള്ള സാധ്യതയും തള്ളാനാവില്ല. കോഴിക്കോട് ഐ.ഐ.എം ഡയറക്ടര്‍ പ്രൊഫ.ദേബാഷിഷ് ചാറ്റര്‍ജിയെ ചാന്‍സലറുടെ പ്രതിനിധിയാക്കിയും കര്‍ണാടക കേന്ദ്രസര്‍വകലാശാലാ വി സി പ്രൊഫ.ബട്ടുസത്യനാരായണയെ യുജിസി പ്രതിനിധിയാക്കിയും രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയോട്, ദേശീയ മാധ്യമങ്ങളില്‍ പരസ്യം നല്‍കി വി സിയാകാന്‍ യോഗ്യരായവരുടെ അപേക്ഷ സ്വീകരിക്കാനും നിയമനത്തിന് പാനല്‍ നല്‍കാനുമാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്.
കേരള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ വി.പി.മഹാദേവന്‍ പിള്ളയുടെ കാലാവധി ഒക്ടോബര്‍ 24ന് അവസാനിക്കുകയാണ്. ഈ ഒഴിവിലേക്ക് യുജിസി ചട്ടപ്രകാരം യോഗ്യരായവര്‍ക്ക് അപേക്ഷിക്കാമെന്ന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പരസ്യം നല്‍കാനാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. കമ്മിറ്റിക്ക് ഓണ്‍ലൈനായി എവിടെനിന്നുമുള്ള അപേക്ഷ സ്വീകരിക്കാം. യോഗ്യതകള്‍ വിലയിരുത്തി ഏറ്റവും മികച്ചവരുടെ പാനല്‍ നല്‍കണം. മുന്‍പ് സെര്‍ച്ച്കമ്മിറ്രി കണ്‍വീനറായിരിക്കുന്ന ചീഫ്‌സെക്രട്ടറിയാണ് കമ്മിറ്റിക്ക് യോഗം ചേരാനടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഇത്തവണ സൗകര്യങ്ങള്‍ക്കായി സര്‍ക്കാരിനെ സമീപിക്കേണ്ടതില്ലെന്നും എല്ലാ സൗകര്യങ്ങളും രാജ്ഭവനില്‍ നിന്ന് നല്‍കാനും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. രാജ്ഭവനിലോ കോഴിക്കോട് ഐ.ഐ.എമ്മിന്റെ ഗസ്റ്റ്ഹൗസിലോ സെര്‍ച്ച് കമ്മിറ്റിക്ക് യോഗം ചേരാം. കമ്മിറ്റിയുടെ എല്ലാ ചെലവുകളും രാജ്ഭവന്‍ വഹിക്കാനും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.
സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തശേഷം സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയാണ് പതിവ്. ജൂണ്‍15ന് സെനറ്റ് ചേര്‍ന്ന് ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ.വി.കെ.രാമചന്ദ്രനെ സെനറ്റിന്റെ പ്രതിനിധിയാക്കിയിരുന്നു. വൈസ്ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കുമെന്ന ഭേദഗതി ബില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി, പ്രൊഫ.വി.കെ.രാമചന്ദ്രന്‍ സ്വയം ഒഴിഞ്ഞു. വീണ്ടും സെനറ്റ് വിളിച്ച് പ്രതിനിധിയെ നിശ്ചയിക്കാന്‍ കൂടുതല്‍ സമയം തേടി കേരള വി സി ഗവര്‍ണര്‍ക്ക് കത്തെഴുതി. ഇതിനു പിന്നാലെ സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ട്, സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കുകയായിരുന്നു. സര്‍വകലാശാലയില്‍ നിന്ന് പേര് ലഭിക്കുമ്പോള്‍ ഉള്‍പ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. ആറുമാസമാണ് സെര്‍ച്ച്കമ്മിറ്റിയുടെ കാലാവധി.
തങ്ങള്‍ക്ക് സ്വാധീനമുള്ള വൈസ്ചാന്‍സലറെ നിയമിച്ചാല്‍ സര്‍വകലാശാലാ ഭരണം ബിജെപിക്ക് കൈപ്പിടിയില്‍ ഒതുക്കാനാവും. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള അധികാരം ഗവര്‍ണറില്‍നിന്നു പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതു തന്നെ സര്‍വകലാശാലകളിലെ ഉദ്യോഗനിയമനങ്ങളില്‍ പിടിമുറുക്കാനാണ്. സ്വന്തം ആളെ വിസി ആക്കിയാല്‍ സര്‍വകലാശാലകളിലെ രജിസ്റ്റ്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫിസര്‍, പ്ലാനിങ് ഡയറക്ടര്‍, അദ്ധ്യാപകര്‍ എന്നീ തസ്തികകളില്‍ സര്‍ക്കാരിനു താല്‍പര്യമുള്ളവരെ നിയമിക്കാം. എല്ലാ നിയമനങ്ങളും നടത്തുന്നതു വിസിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ്. ഈ സമിതിയെ തീരുമാനിക്കുന്നതും വിസി തന്നെ. ഇതിനു പുറമേ കോടികളുടെ ഫണ്ടാണ് അടിസ്ഥാനസൗകര്യ വികസനത്തിനും മറ്റുമായി പ്രതിവര്‍ഷം കിട്ടുന്നത്. ഇതിന്റെ ചെലവഴിക്കലില്‍ അഴിമതി ആരോപണം ഉയരുന്നത് പതിവാണ്.
നിയമനങ്ങളില്‍ രാഷ്ട്രീയ സ്വാധീനമാണ് ആദ്യത്തെ ഘടകം. പണമാണ് രണ്ടാമത്തേത്. പണമിടപാടുകള്‍ രഹസ്യമായി നടക്കുന്നതായി ഏറെക്കാലമായുള്ള ആരോപണമാണ്. യുജിസിയുടെ 2010ലെ ചട്ടങ്ങള്‍ അനുസരിച്ച് അദ്ധ്യാപക നിയമനത്തിനു വിദ്യാഭ്യാസ യോഗ്യത, അക്കാദമിക് മികവ്, ഇന്റര്‍വ്യൂവിലെ മാര്‍ക്ക് എന്നിവ പരിഗണിക്കണമായിരുന്നു. എന്നാല്‍ 2018 ല്‍ യുജിസി ഇതില്‍ മാറ്റം വരുത്തി. അപേക്ഷകരില്‍നിന്ന് അക്കാദമിക് മികവ് പുലര്‍ത്തുന്നവരെ കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവിനു വിളിക്കണം എന്നാണു പുതിയ വ്യവസ്ഥ. ഈ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കാനുള്ള അധികാരം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു വിട്ടു കൊടുത്തിരിക്കുകയാണ്. സര്‍വകലാശാലകള്‍ക്ക് ഇഷ്ടമുള്ള കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കാം. യോഗ്യരെന്നു കണ്ടെത്തുന്നവരെ വിസി അധ്യക്ഷനായ സമിതി ഇന്റര്‍വ്യൂ നടത്തി അതിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിയമിക്കും.
ഇന്റര്‍വ്യൂവിലെ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ നിയമനം നടത്തുമ്പോള്‍ കോടതിയില്‍ പോയാലും കേസ് നിലനില്‍ക്കില്ല. ഇതിനെല്ലാം വേണ്ടപ്പെട്ടയാള്‍ വി സിയായിരിക്കേണ്ടത് അത്യാവശ്യമാണ്. ബിജെപിക്കാരനെ വി സിയാക്കുന്നതിലൂടെ സര്‍വകലാശാല അപ്പാടെ കൈയില്‍ ഒതുക്കാമെന്നാണ് ഗവര്‍ണറും കേന്ദ്രസര്‍ക്കാരും കണക്കുകൂട്ടുന്നത്.
https://www.facebook.com/Malayalivartha
























