ഗവർണറുടെ മനസു മടുപ്പിച്ച് ഊരുവിലക്കി ഓടിക്കാൻ പിണറായിയുടെ ഹീന തന്ത്രം: ഓണാഘോഷത്തിൽ നിന്നൊഴിവാക്കി; ചരിത്രത്തിലാദ്യം! സാധാരണക്കാരൻ്റെ അത്താണിയായ സ്ഥാപനങ്ങളെ ഒരു കാരണവശാലും തകർക്കാൻ കഴിയില്ലെന്ന ഉത്തമ വിശ്വാസത്തിൽ ഗവർണർ

ലോകായുക്ത, സർവകലാശാലാ ബില്ലുകൾ നിർബന്ധപൂർവം ഒപ്പിടുവിക്കാനുള്ള സർക്കാർ നീക്കം പാളിയതോടെ ഗവർണറെ ഒറ്റപ്പെടുത്തി, ഊരുവിലക്ക് പ്രഖ്യാപിച്ച് കേരളത്തിൽ നിന്നോടിക്കാനുള്ള ഹീന തന്ത്രവുമായി പിണറായി. കേരളത്തിലെത്തിയ പ്രധാനമന്ത്രിയും അമിത് ഷായും തൻ്റെ പോക്കറ്റിലാണെന്ന മുഖ്യമന്ത്രിയുടെ സ്വപ്നമാണ് ഇതിന് പിൻബലം. എന്നാൽ സാധാരണക്കാരൻ്റെ അത്താണിയായ സ്ഥാപനങ്ങളെ ഒരു കാരണവശാലും തകർക്കാൻ കഴിയില്ലെന്ന ഉത്തമ വിശ്വാസത്തിൽ തന്നെയാണ് ഗവർണർ. ഇതിൽ നിന്നുണ്ടായ പിണക്കത്തിൻ്റെ ഫലമായി ഗവർണറെ ഓണാഘോഷത്തിൻ്റെ സമാപനത്തിൽ നിന്നും സർക്കാർ ഒഴിവാക്കി.
ഓണം വാരാഘോഷത്തിന്‍റെ സമാപനത്തിന്‍റെ ഭാഗമായുള്ള ഘോഷ യാത്രയിൽ നിന്നും സർക്കാർ ഗവർണറെ ഒഴിവാക്കിയതാണ് ഏറ്റവും പുതിയ സംഭവം. ഘോഷയാത്രക്ക് സർക്കാർ ക്ഷണിക്കുമെന്ന് കരുതി ഗവർണർ രണ്ടു ദിവസം കാത്തെങ്കിലും വിളിക്കാത്തതിനെ തുടർന്ന് മ റ്റൊരു പരിപാടിക്ക് സമ്മതം അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഗവർണറെ ക്ഷണിക്കാതെ ഓണം ഘോഷയാത്ര നടക്കുന്നത്. ഗവർണറെ ക്ഷണിക്കാത്ത നടപടി തീർത്തും തെറ്റാണെന്ന് തന്നെയാണ് കേരളം വിലയിരുത്തുന്നത്.
പ്രധാനമന്ത്രിയെയും ആദ്യന്തര മന്ത്രിയെയും കണ്ടു വണങ്ങിയതിനെ തുടർന്നുണ്ടായ ആത്മ വിശ്വാസത്തിൻ്റെ പിൻബലത്തിലാണ് ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാൻ മുഖ്യമന്ത്രി വിസമ്മതം അറിയിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ കൊച്ചി മെട്രോക്ക് അനുമതി ലഭിച്ചപ്പേൾ കേന്ദ്ര സർക്കാർ തനിക്കൊപ്പമാണെന്ന മിഥ്യാ ധാരണ പിണറായിക്കുണ്ടായി. ഇതാണ് ഗവർണറെ ഒഴിവാക്കാനുള്ള പ്രകോപനത്തിന് പിന്നിലെ കാരണം. ഇനിയുള്ള ദിവസങ്ങളിൽ ഗവർണറെ ക്ഷണിച്ചാലും അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയില്ല. പങ്കെടു ത്തില്ലെങ്കിൽ മനപൂർവമെന്ന് വരുത്തി തീർക്കാം.
സാധാരണ ഗവർണർ ആണ് ഘോഷ യാത്രയിലെ മുഖ്യാതിഥി. ഇനി സർക്കാർ ക്ഷണിച്ചാലും ഘോഷ യാത്ര നടക്കുന്ന 12 നു അട്ടപ്പാടിയിൽ പരിപാടി ഉള്ളതിനാൽ ഗവർണർ പങ്കെടുക്കാൻ സാധ്യത കുറവാണ്. കേരള സർക്കാരിന്‍റെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾക്ക് ചൊവ്വാഴ്ചയാണ് ഔദ്യോഗിക തുടക്കമായത്. തിരുവനന്തപുരം കനകക്കുന്നിൽ ടൂറിസം വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായി. ഇരുവരും മുഖ്യമന്ത്രി നൽകിയ സ്നേഹോപഹാരം ഏറ്റുവാങ്ങി.
കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തോടെയായിരുന്നു ടൂറിസം വകുപ്പിന്‍റെ ഓണം വാരാഘോഷത്തിന്‍റെ അരങ്ങുണർന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
നിയമ സഭ പാസ്സാക്കിയ ലോകയുക്ത,സർവകലാശാല നിയമ ഭേദഗതി ബില്ലുകളിൽ ഗവർണറുടെ തീരുമാനം നീളും എന്നുറപ്പായി. സർക്കാർ 12 ബില്ലുകളും അയക്കുന്ന മുറയ്ക്ക് നിയമോപദേശം തേടാനാണ് നീക്കം. വരും ദിവസങ്ങളിൽ ഗവർണർ പാലക്കാട് തൃശൂർ ജില്ലകളിൽ ആണ്. അതിന് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് പോയാൽ ദിവസങ്ങൾക്ക് ശേഷം മാത്രം മടങ്ങിയെത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ആദ്യം ഗവർണർ രണ്ടു ബില്ലുകളിലും ഒരു മറുപടിയും നൽകില്ലെന്നാണ് മനസിലാക്കുന്നത്. ദിവസങ്ങളോളം ഫയൽ രാജ്ഭവനിൽ സൂക്ഷിക്കും.സർവകലാശാലകളിലും ലോകായുക്തയിലും ചെങ്കൊടി പറപ്പിക്കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ല. കേന്ദ്ര സർക്കാരിൻ്റെ പൂർണ അറിവും സമ്മതത്തോടെയുമാണ് നീക്കം. ബിൽ രാഷ്ട്രപതിക്ക് അയച്ചാലും ഒപ്പടില്ല. കാരണം പിണറായി സർക്കാരിൻ്റെ ഏകാധിപത്യ പ്രവണതകളെ കുറിച്ച് കേന്ദ്ര സർക്കാരും രാഷ്ട്രപതി ഭവനും തീർത്തും ബോധവാൻമാരാണ്.
വി സി നിയമന പാനലിൽ അഞ്ചംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ആർഎസ്എസ് ഇടപെടലുകൾ തടയാൻ കഴിയുമെന്ന് കെടി ജലീൽ നിയമസഭയിൽ അഭിപ്രായപ്പെട്ടിരുന്നു. ഇത് ഗവർണറെ ഉദ്ദേശിച്ച് അദ്ദേഹം തള്ളിയതാണ്. ആർഎസ്എസിന്റെ കാവി വത്കരണം പോലെ തന്നെ സർവകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്നാണ് പ്രതിപക്ഷം തിരിച്ചടിച്ചത്. ധിക്കാര പരവും അധാർമികവുമാണ് സർക്കാരിന്റെ നിലപാട്. സർക്കാരിന്റെ താൽ ര്യത്തിന് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് ശ്രമം. സെർച്ച് കമ്മിറ്റി അംഗങ്ങൾ സർവകലാശാലയുമായി ബന്ധമുള്ളയാൾ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അത് കൊണ്ട്തന്നെ നിയമ ഭേദഗതി കോടതിയിൽ നിലനിൽക്കില്ല.
ചട്ടങ്ങൾക്ക് അനുസൃതമാണ് സർവകലാശാല നിയമ ഭേദഗതിയെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സി.എച്ച് മുഹമ്മദ് കോയക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പരോക്ഷമായി പറഞ്ഞുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധമുയർത്തി. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് പ്രതിഷേധം അടങ്ങിയത്.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സെർച്ച് കമ്മറ്റിയിൽ ഉണ്ടാകില്ലല്ലെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കി.ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ നിർദേശിക്കുന്നയാളെ അംഗമാക്കും. പാവകളെ വിസി മാരാക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ഓട്ടോണമിയെ അട്ടിമറിക്കും,അപമാനകരമാണ് ഈ നിയമ നിർമാണം.പ്രതിപക്ഷം ഈ ബിൽ പാസാക്കുന്ന സമയം ബഹിഷ്ക്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗവർണർ മാത്രം വിചാരിച്ചാൽ സർവകലാശാലകളിൽ കാവി വൽക്കരണം നടക്കില്ല. ഗവർണറുടെ പ്രതിനിധി വിചാരിച്ചാൽ ആർ എസുഎസുകാരനെ വി.സിയായി നിയമിക്കാനാവില്ല. കാരണം സർക്കാരിനാണ് പാനലിൽ ഭൂരിപക്ഷമുള്ളത്. ഗവർണറുടെ ചിറകരിയുക എന്ന ലക്ഷ്യം മാത്രമാണ് സർക്കാരിനുള്ളത്.സർവകലാശാലകളിൽ തന്നിഷ്ടപ്രകാരം ഭരണം നടത്തുക എന്നത് മാത്രമാണ് സർക്കാരിൻ്റെ ലക്ഷ്യം
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് കേന്ദ്ര സർക്കാർ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിക്കെതിരെ നീങ്ങാൻ തന്നെയാണ് കേന്ദ്ര സർക്കാരും ബി ജെ പി ദേശീയ നേതൃത്വത്വവും തീരുമാനിച്ചിരിക്കുന്നത്.. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം ധരിപ്പിച്ചു. ഗവർണർക്കൊപ്പം നിൽക്കാമെന്ന് പ്രധാനമന്ത്രി വാക്കു നൽകിയതായാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഗവർണറുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു.
ഗവർണർമാർ നൽകുന്ന രഹസ്യ റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ അതീവ ഗൗരവമായാണ് എടുക്കുന്നത്. സർക്കാരുകളെ പിരിച്ചുവിടാൻ ഉപയോഗിക്കുന്നതും ഇത്തരം റിപ്പോർട്ടുകളാണ്.
ഗവർണർക്കെതിരായ ഭീഷണിയും വെല്ലുവിളിയും അനുവദിച്ചു നൽകേണ്ടെന്നാണ് കേ ന്ദ്രത്തിൻ്റെ തീരുമാനം. ഗവർണ്ണർക്കെതിരായി സി പി എം നീങ്ങിയാൽ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകും. സംസ്ഥാന തലവനാണ് ഗവർണർ. അദ്ദേഹത്തിനെതിരെ സംസ്ഥാന സർക്കാർ തന്നെ ഗൂഢാലോചന നടത്തുന്നു. ഇത് ഇന്ത്യയിൽ കേട്ടുകേഴ് വിയില്ലാത്ത സംഭവമാണ്. ഗവർണർക്കെതിരെ കണ്ണൂർ സർവകലാശാലയിൽ ഗൂഢാലോചന നടന്നിട്ടും നടപടിയെടുത്തില്ല.ഗവർണറുടെ ആരോപണം അന്വേഷിക്കുന്നില്ല. ലോകായുക്തയുടെ കഴുത്തുഞെരിക്കാനും ചാൻസലറുടെ പദവിയെടുത്തു കളയാനുമുള്ള നീക്കം ജനാധിപത്യത്തിന്‍റെ മരണമണിയാണ്.സിപിഎം സർക്കാർ നടത്തുന്നത് അസംബന്ധ നാടകമാണ്. 2 നിയമഭേദഗതികൾ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമാണ്.. ഇതാണ് ഗവർണർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടെന്ന് മനസിലാക്കുന്നു.
കെ ടി ജലീലിന്‍റെ രാജ്യ വിരുദ്ധ പരാമർശത്തിൽ സർക്കാർ നടപടി എടുത്തില്ല.കോടതി ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യാൻ തയാറായില്ല. ഇതിനിടെ
വി സി ക്കെതിരെ ഗവർണർക്ക് ലഭിച്ച പരാതിയിൽ ഗവർണർ നടപടിക്ക് നീക്കം തുടങ്ങി.
ചാൻസലർ ആയ ഗവർണറെ വിമർശിക്കാൻ ചെറുശ്ശേരി ഓഡിറ്റോറിയം ഇടതുപക്ഷ സംഘടനകൾക്കു അനുവദിച്ച വൈസ് ചാൻസലറുടെ നടപടിക്കെതിരെയാണ് പരാതി.
കെപിസിടിഎ കണ്ണൂർ മേഖല കമ്മിറ്റിയാണ് വി സിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കു പരാതി നൽകിയത്.കണ്ണൂർ സർവകലാശാലയിലെ വിഷയങ്ങളിൽ ഗവർണറുടെ നടപടിക്കെതിരെ സി പി എം പരസ്യ പ്രതിഷേധത്തിലേക്ക് കടന്നിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധ യോഗവും നടത്തി.. സർവകലാശാല സംരക്ഷണ സമിതി എന്നപേരിൽ സി പി എമ്മാണ് പരിപാടി സംഘടിപ്പിച്ചത്.സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത്. ഈ പരിപാടിക്കാണ് സർവകലാശാലയിൽ വേദി അനുവദിച്ചത്.
അന്തകനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മാറിയെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍ കണ്ണൂർ കാമ്പസിൽ നടന്ന സമ്മേളനത്തിൽ ആരോപിച്ചു. ഗവർണർക്ക് മീഡിയ മാനിയ ആണ്. ഗവർണർക്ക് മനോരോഗമെന്ന് പറഞ്ഞാലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർക്കെതിരെ കണ്ണൂർ സർവ്വകലാശാലയുടെ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍. ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകാതെ കാര്യങ്ങളില്‍ ഇടപെടുന്നത് നിയമ വിരുദ്ധമാണ്. അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാൽ മാറിപ്പോകേണ്ട വെറുമൊരു ഉദ്യാഗസ്ഥനാണ് ഗവർണർ. സര്‍ക്കാരിന്‍റെ തീരുമാനങ്ങളിൽ ഒപ്പിടാൻ മാത്രം അനുവാദമുള്ളയാളാണ് ഗവർണർ. കാരണം കാണിക്കൽ നോട്ടീസ് നൽകാതെ ഒരാള്‍ക്കതെിരെ നടപടിയെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.
ലോകായുക്ത, സർവകലാശാല ബില്ലുകൾ പാസാകാതിരുന്നാൽ സർക്കാർ നാണം കെടും. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാം. നിയമമന്ത്രിക്കും അറിയാം. ഒപ്പിട്ടില്ലെങ്കിൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോ സർക്കാരോ മറുപടി പറഞ്ഞിട്ടില്ല. അങ്ങനെ വന്നാൽ ഇതര ബിജെപി വിരുദ്ധ സർക്കാരുകളെ പോലെ ഗവർണർക്കെതിരെ നീങ്ങാനാണ് സർക്കാരിൻ്റെ തീരുമാനം. വേണ്ടിവന്നാൽ ഗവർണർക്കെതിരെ കോടതിയെ വരെ സമീപിച്ചെന്നിരിക്കും.
മന്ത്രിസഭയുടെ താത്പര്യവും ഉപദേശവുമില്ലാതെ വ്യക്തിപരമായി തന്റെ അധികാരം പ്രയോഗിക്കാനോ സംസ്ഥാന മന്ത്രിസഭകളുടെ താത്പര്യത്തിനെതിരായി പ്രവര്‍ത്തിക്കാനോ ഗവര്‍ണര്‍ ശ്രമിക്കരുതെന്നാണ് ചട്ടമെന്ന് സി പി എം പറയുന്നു.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമ നിര്‍മാണത്തിനുള്ള പരാധികാരമുണ്ട്.. നിയമ നിര്‍മാണത്തില്‍ കൈകടത്താനുള്ള അവകാശം ഗവര്‍ണര്‍ക്കിെല്ലെന്നാണ് സി പി എം പറയുന്നത്. സംശയങ്ങള്‍ ഉന്നയിക്കാനും വ്യക്തതകള്‍ ആവശ്യപ്പെടാനും ഗവര്‍ണര്‍ക്ക് കഴിയും.
ഗവർണറുടെ മനസു മടുപ്പിച്ച് അദ്ദേഹത്തെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കുക എന്ന ഹീ ബൽസിയൻ തന്ത്രവും ഇടതു സർക്കാർ പയറ്റുന്നുണ്ട്. അതുകൊണ്ടാണ് ഓണാഘോഷത്തിൽ ഗവർണറെ ക്ഷണിക്കാതിരുന്നത്. സിപിഎം ദേശീയ നേതൃത്വം ഗവർണർക്കെതിരായ പിണറായിയുടെ നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























