വർക്കല അയിരൂർ ഷാലു കൊലക്കേസ്; പ്രതി മാതൃസഹോദരൻ ചെമ്മരുതി സ്വദേശി ഇങ്കി അനിൽ എന്ന അനിലിന് ജാമ്യമില്ല, കടം കൊടുത്ത പണം ഷാലു തിര്യെ കൊടുക്കാത്ത വിരോധത്താൽ കൊലപ്പെടുത്തിയെന്നാണ് കേസ്!

വര്‍ക്കലയില്‍ മാതൃ സഹോദരൻ്റെ വെട്ടേറ്റ് യുവതി മരിച്ച വർക്കല അയിരൂർ ഷാലു കൊലക്കേസിൽ പ്രതിക്ക് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാല കൃഷ്ണനാണ് ജാമ്യഹർജി തള്ളിയത്. ഏപ്രിൽ 28 മുതൽ റിമാൻ്റിൽ കഴിയുന്ന പ്രതിയും കൊല്ലപ്പെട്ട ഷാലുവിൻ്റെ മാതൃസഹോദരനുമായ ചെമ്മരുതി ചാവടിമുക്ക് വിളയില്‍ വീട്ടില്‍ ഇങ്കി അനിൽ എന്ന അനിലിനാണ് ജാമ്യം നിഷേധിച്ചത്. ഗൗരവമേറിയ കുറ്റാരോപണം ആരോപിക്കപ്പെടുന്ന പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്. ആദ്യ ജാമ്യ ഹർജി തള്ളിയ വർക്കല മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്.
വര്‍ക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലു (36) ആണ് വെട്ടേറ്റ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. 2022 ഏപ്രിൽ 28 ന് ഉച്ചക്കാണ് സംഭവം നടന്നത്. അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്യുന്ന ഷാലു ഉച്ചയോടെ വീട്ടില്‍ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവെ ഷാലുവിന്റെ അമ്മയുടെ സഹോദരന്‍ ഇങ്കി അനില്‍ എന്നറിയപ്പെടുന്ന അനില്‍ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയില്‍ വെട്ടുകത്തിയുമായി നിന്ന് മരത്തില്‍ വെട്ടിക്കൊണ്ടു നില്‍ക്കുകയായിരുന്നു അനില്‍.
ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാന്‍ സ്‌കൂട്ടിയില്‍ എത്തിയ ഷാലുവിന്റെ സ്‌കൂട്ടി തടഞ്ഞു നിര്‍ത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. ഷലുവിനെ വെട്ടിയ ശേഷം അനില്‍ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതിനെ വിവരം തുടര്‍ന്ന് അയിരൂർ പോലീസ് എത്തി അനിലിനെ കീഴടക്കുകയായിരുന്നു. കടം കൊടുത്ത പണം തിര്യെ കൊടുക്കാത്ത വിരോധത്താൽ കൊലപ്പെടുത്തിയെന്നാണ് കേസ്.
തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷാലു മെയ് 3 ന് ഉച്ചയോടെ മരണപ്പെട്ടു. ഷാലുവിന്റെ ഭര്‍ത്താവ് വിദേശത്ത് ആണ്. ഒമ്ബതും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
https://www.facebook.com/Malayalivartha


























