ബിന്ദുമോനെ കുഴിച്ച് മൂടാനുപയോഗിച്ച തൂമ്പയും കമ്പിപ്പാരയും അയൽ വീടുകളിൽ നിന്ന് ശേഖരിച്ചു; കൃത്യത്തിന് ശേഷം കഴുകി വൃത്തിയാക്കി അതേ വീടുകളില്‍ മടക്കി നൽകി: ബിജെപി പ്രവർത്തകനായ ബിന്ദുമോനെ കൊലപ്പെടുത്തിയത് താനല്ലെന്ന് മുത്തുകുമാർ: ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് മൊഴി: കൊലപാതകം എന്തിന്?

ആര്യാട് സ്വദേശി കിഴക്കേ തയ്യില്‍ പുരുഷന്റെ മകനും ബിജെപി പ്രവർത്തകനുമായ ബിന്ദുമോനെ കൊലപ്പെടുത്തിയത് താനല്ലെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി മുത്തുകുമാറിന്റെ മൊഴി. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാൻ പോലീസ് തയ്യാറായില്ല. ഇയാള്‍ക്കൊപ്പം കൊലപാതകത്തില്‍ പങ്കാളികളായ കോട്ടയം, വാകത്താനം സ്വദേശികളായ രണ്ടുപേര്‍ കോയമ്പത്തൂരില്‍ പോലീസ് നിരീക്ഷണത്തിലാണ്.
ബിന്ദുമോനെ കുഴിച്ചുമൂടാനുപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ പ്രതി മുത്തുകുമാര്‍ അയാളുടെ അയല്‍വീടുകളില്‍നിന്ന് തത്കാലത്തേക്ക് വാങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. ഉപയോഗിച്ചതിന് ശേഷം ആയുധങ്ങള്‍ വൃത്തിയാക്കി അതേ വീടുകളില്‍ മടക്കിക്കൊടുത്തിരുന്നു. അവിടങ്ങളില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ... ക്രിമിനല്‍ പശ്ചാത്തലമുള്ള ബിബിന്‍, ബിനോയ് എന്നിവരുമൊത്ത് മുത്തുകുമാര്‍, ബിന്ദുമോനെ വീട്ടിലേക്ക് മദ്യപിക്കാന്‍ വിളിച്ചുവരുത്തി. 26-ന് വൈകീട്ടോടെ രണ്ട് താറാവിനെ വാങ്ങി കറിവെച്ചു. മദ്യവും ചപ്പാത്തിയും വാങ്ങിയിരുന്നു. എല്ലാവരും ചേര്‍ന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനിടെ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് മുത്തുകുമാര്‍ മുറ്റത്തേയ്ക്ക് പോയി.
തിരികെ വന്നപ്പോള്‍ ബിന്ദുമോനെ മര്‍ദ്ദനമേറ്റ് മരിച്ചുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഒപ്പമുള്ളവര്‍ ഭീഷണിപ്പെടുത്തിയതോടെ, മുത്തുകുമാര്‍ അയല്‍ വീടുകളില്‍ പോയി , തൂമ്പയും കമ്പിപ്പാരയും വാങ്ങി. അടുക്കളയ്ക്ക് പിന്നിലെ ഷെഡില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ടു. തുടര്‍ന്ന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്‌തെന്നും മുത്തുകുമാര്‍ മൊഴി നല്‍കിയെന്ന് പോലീസ് പറയുന്നു.
ബിന്ദുമോനെ എന്തിന് വേണ്ടിയാണ് കൊന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മുത്തുകുമാര്‍ ഒഴികെയുള്ളവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണോ കൊലപാതകത്തിലെത്തിയതെന്നും പോലീസ് സംശയിക്കുന്നു. സുഹൃത്തുക്കളായ ബിബിനും ബിനോയിയും ചേര്‍ന്നാണ് ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍ ഉപേക്ഷിച്ചതെന്ന് മുത്തുകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ വാകത്താനം സ്വദേശിയാണെന്ന സൂചനയും പോലീസിന് ലഭിച്ചു. മൊഴി പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല.
കൃത്യം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുത്തുകുമാര്‍ മക്കളെ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഇതാണ് കരുതിക്കൂട്ടിയുള്ള കൊലപാതമാണോയെന്ന് പോലീസ് സംശയിക്കാന്‍ കാരണം. ക്വട്ടേഷനാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ബിബിനും ബിനോയിയുമാണ് കോയമ്പത്തൂരില്‍ പോലീസ് നിരീക്ഷണത്തിലുള്ളത്. ഇരുവരും കഞ്ചാവ് കേസിലടക്കം പ്രതികളാണ്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ കൊലപാതകകാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.
ഇരുവരെയും കൊണ്ടുവരാന്‍ ഈസ്റ്റ് സി.ഐ. യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിന്ദുമോന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനമാണ് മരണകാരണമായതെന്നും റിപ്പോര്‍ട്ടിലുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചങ്ങനാശ്ശേരി ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസിന് കൈമാറി.
മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഷെഡിൽ ഒരു മനുഷ്യന്റെ വലിപ്പത്തിൽ പുതുതായി കോൺക്രീറ്റ് ഇട്ടിരുന്നതും അതല്പം ഉയർന്ന നിലയിലായിരുന്നതും ശ്രദ്ധയിൽപ്പെട്ടതാണ് പൊലീസിന് സംശയമുണ്ടാക്കിയത്. മൂന്നടിയോളം ആഴത്തിൽ കുഴിച്ച് മൃതദേഹം ചരിച്ചിട്ട നിലയിലായിരുന്നു. ഇക്കഴിഞ്ഞ ഇരുപത്താറാം തീയതി മുതൽ ബിന്ദുമോനെ കാണാനില്ലായിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞ് പോയതാണെന്നാണ് ആദ്യം കരുതിയത്. ബിന്ദുമോനെ കാണാതായതോടെ 28ന് ബന്ധുക്കള്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ബിന്ദുമോന്റെ ബൈക്ക് വെള്ളിയാഴ്ച പുതുപ്പള്ളിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഇയാൾ കോട്ടയം ജില്ലയിലെത്തിയെന്ന് ഉറപ്പായി.
ബിന്ദുമോന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ച പോലീസ്, ഇയാള്‍ അവസാനം വിളിച്ചത് സുഹൃത്തായ മുത്തുകുമാര്‍ എന്നയാളിനെയാണെന്ന് കണ്ടെത്തി. ലൊക്കേഷന്‍ പ്രകാരം തിരുവല്ലയില്‍ ഫോണ്‍ ഓഫായിരുന്നു. പിന്നീട് പൂവത്തും ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. മുത്തുകുമാര്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് മനസ്സിലായി. ആലപ്പുഴ നോര്‍ത്ത് പോലീസ് മുത്തുകുമാറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. ഇത് കൂടുതല്‍ സംശയം ജനിപ്പിച്ചു. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
ശരീരം അഴുകിയ നിലയിലായതിനാല്‍ മൂടിക്കെട്ടിയാണ് കൊല്ലപ്പെട്ട ബിന്ദുമോന്റെ മൃതദേഹം ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കിഴക്കെവെളി വീട്ടുമുറ്റത്തെത്തിച്ചത്. അച്ഛന്‍ പുരുഷനെയും അമ്മ കമലമ്മയെയും ബന്ധുക്കള്‍ താങ്ങിപ്പിടിച്ചാണ് മൃതദേഹത്തിനടുത്ത് എത്തിച്ചത്. ബിന്ദുമോന്റെ ജ്യേഷ്ഠസഹോദരന്‍ സജിയുടെ മക്കള്‍ അപര്‍ണയും അഭിരാമും മൃതദേഹംകണ്ട് ബോധം കെട്ടുവീണു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ചടങ്ങുകള്‍ വേഗം പൂര്‍ത്തിയാക്കി ഇരുപതു മിനിറ്റിനുള്ളില്‍ മൃതദേഹം വീട്ടുമുറ്റത്ത് സംസ്‌കരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























