ഒരുമിച്ച് മരിക്കാൻ എത്തി... കാമുകി ട്രെയിനിന് മുമ്പിൽ ചാടി, നോക്കി നിന്ന് കാമുകൻ: ഇടുക്കി സ്വദേശി അറസ്റ്റിൽ

കൊച്ചിയില്‍ യുവതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ കാമുകൻ ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണു(23)വിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജകുമാരി സ്വദേശിനി വിദ്യയെ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് തൃപ്പൂണിത്തുറ റെയിൽവെ ഓവർബ്രിഡ്ജിൽ എത്തിച്ചെന്നും, ട്രെയിന്‍ വന്നപ്പോൾ വിദ്യ അതിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നുമാണ് വിഷ്ണു പോലീസിനോട് പറഞ്ഞിരുന്നത്.
സെപ്റ്റംബർ 14 നായിരുന്നു വിദ്യ ട്രെയനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. തൃപ്പൂണിത്തറ റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം രാത്രി 12.30 ഓടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിൽ വിദ്യയുടെ അമ്മ നൽകുകയും, അന്വേഷണത്തില്‍ യുവതിയുടെ കാമുകനായ വിഷ്ണുവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുകയും ചെയ്തു. തുടർന്നുളള അന്വേഷണത്തിൽ വിഷ്ണു അറസ്റ്റിലാവുകയായിരുന്നു.
ഇയാള്‍ യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡനങ്ങൾക്ക് വിധേയമാക്കിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവ ദിവസം രാത്രിയും യുവതിയെ വിഷ്ണു ഉപദ്രവിച്ചിരുന്നു. രാത്രി 10.30 ഓടെ ചാത്താരിയിലുള്ള അപ്പാർട്ടുമെന്റിൽ വെച്ച് യുവതിക്ക് മദ്യം നൽകിയ ശേഷം ക്രൂരമായി മർദ്ദിച്ചു. അതിനെതുടർന്നാണ് യുവതിയുടെ ആത്മഹത്യയെന്നും പൊലീസ് പറഞ്ഞു. രാജകുമാരിയിലെ കൊച്ചു ചെല്ലപ്പെന്റേയും പുഷ്പയുടേയും ഇളയമകളാണ് വിദ്യ. പ്ലസ്ടു കഴിഞ്ഞ് തൊടുപുഴയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിഷ്ണുവുമായി പ്രണയത്തിലാകുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് പഠനം നിർത്തിയ വിദ്യ പത്ത് മാസങ്ങൾക്ക് മുമ്പ് കാക്കനാട്ടെ സൂപ്പർമാർക്കറ്റിൽ ജോലിക്ക് പ്രവേശിച്ചു. വിദ്യ എറണാകുളത്തേക്ക് മാറിയതോടെ വിഷ്ണുവും അവിടെ എത്തുകയായിരുന്നു. കാക്കനാട്ടുള്ള അമ്മയുടെ വീട്ടിലും തൃപ്പൂണിത്തുറ ചാത്താരി സ്റ്റാർ ഹോംസിലെ പെങ്ങളുടെ അപ്പാർട്ടുമെന്റിലുമായിട്ടായിട്ടായിരുന്നു വിഷ്ണു കഴിഞ്ഞിരുന്നത്. വിദ്യയ്ക്കൊപ്പം ഇടയ്ക്കിടെ ചാത്താരിയിൽ എത്തി വിഷ്ണു താമസിക്കാറുണ്ടായിരുന്നത്രേ. ഇതിനിടയിൽ വിദ്യയെ ഒഴിവാക്കാനുള്ള ശ്രമം വിഷ്ണു നടത്തിയതോടെയാണ് ബന്ധത്തിൽ വിള്ളൽ വന്നത്.
മറ്റൊരു പെൺകുട്ടിയുമായി വിഷ്ണുവിന് ബന്ധമുള്ളത് വിദ്യ ചോദ്യം ചെയ്തതോടെ തർക്കങ്ങളും പതിവായി. ഓണത്തിനിടയിൽ വിദ്യ ഇടുക്കിയിലുള്ള വീട്ടിലേക്ക് പോയത് വിഷ്ണുവിനെ ചൊടിപ്പിച്ചു. ഇതിന്റെ പേരിലും ഇരുവരും തർക്കിച്ചിരുന്നു. ഓണാവധിക്ക് ശേഷം 14 നാണ് വിദ്യ ചാത്താരിയിലെ ഫ്ളാറ്റിലെത്തിയത്. ഇവിടെ വെച്ച് ഇരുവരും വീണ്ടും തർക്കമായി. വിദ്യയെ വിഷ്ണു ക്രൂരമായി മർദ്ദിച്ചെന്നാണ് വിവരം. തർക്കത്തിന് ഒടുവിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞാണ് ഇയാൾ വിദ്യയേയും കൊണ്ട് ഫ്ളാറ്റ് വിട്ടിറങ്ങുന്നത്.
വിദ്യയെ ഇയാൾ വലിച്ച് കൊണ്ടുപോകുന്നതായുള്ള ദൃശ്യങ്ങൾ ഫ്ളാറ്റിലെ സി സി ടി വിയിൽ നിന്നും ലഭിച്ചിരുന്നു. തുടർന്ന് റെയിൽവേ ഓവർബ്രിഡ്ജ് അടിയിലെത്തി. ഇവിടെ വെച്ച് വീണ്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും വിദ്യ ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നുമാണ് വിഷ്ണുവിന്റെ മൊഴി. ഇയാൾ മദ്യത്തിന് അടിമയായിരുന്നത്രേ. മദ്യപിച്ച് ഇയാൾ യുവതിയെ ശാരീരികമായും മാനസികമായും പലപ്പോഴും ആക്രമിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. അറസ്റ്റിന് പിന്നാലെ മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ചപ്പോഴും ഇയാൾ ആശുപത്രിയിൽ അക്രമാസക്തനായിരുന്നു.
മദ്യപിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അക്രമം നടത്തിയതിന് പ്രതിക്കെതിരേ നിലവിൽ കളമശ്ശേരി സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കര അസി. പോലീസ് കമ്മീഷണര്‍ പി.വി.ബേബി നേതൃത്വം നല്‍കിയ അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി.ഗോപകുമാര്‍, എസ്.ഐമാരായ എം.പ്രദീപ്, കെ.എസ്.രാജന്‍ പിള്ള, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി സന്തോഷ്, സതീഷ് കുമാര്‍, എസ്.സി.പി.ഒ ശ്യാം.ആര്‍ മേനോന്‍, സി.പി.ഒ ലിജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha























