ചങ്ങനാശേരി പൂവത്ത് ദൃശ്യം മോഡൽ കൊലപാതകം: യുവാവിനെ പ്രതി കൊലപ്പെടുത്തിയത് ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്: ബിന്ദുമോനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് ക്രൂരമായി മർദ്ദിച്ച്: വാരിയെല്ലുകള്‍ തകർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ചങ്ങനാശ്ശേരി പൂവത്തെ ദൃശ്യം മോഡൽ കൊലപാതകത്തിൽ നിർണായകമായ വെളിപ്പെടുത്തൽ പുറത്ത്. കൊലപാതകത്തിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന നിർണായകമായ വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. കൊല്ലപ്പെട്ട ബിന്ദു കുമാറിന് , പ്രതിയായ മുത്തു കുമാറിന്റെ ഭാര്യയുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചനയാണ് ലഭിക്കുന്നത്. ബിന്ദുകുമാറിന് ഭാര്യയും തമ്മിൽ സാമ്പത്തികമായ അടക്കമുള്ള ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് പ്രതിയായ മുത്തു കുമാറിന് സംശയമുണ്ടായിരുന്നു. ഇതേപ്പറ്റി ചോദിച്ചറിയുന്നതിനായി ചങ്ങനാശ്ശേരി പൂവത്തെ വീട്ടിൽ ബിന്ദു കുമാറിനെ വിളിച്ചു വരുത്തിയ പ്രതിയും ഗുണ്ടാ സംഘവും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.
കേസിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടു പ്രതികൾ സംസ്ഥാനം വിട്ടതായും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും ചങ്ങനാശ്ശേരി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ബിന്ദു കുമാറും പ്രതിയായ മുത്തു കുമാറിന്റെ ഭാര്യയും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തികമായി അടക്കമുള്ള ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. മുത്തു കുമാറിന്റെ ഭാര്യ വിദേശത്താണ്. ഒരു മാസം മുമ്പ് മുത്തുകുമാറിന് പണം അയച്ചുകൊടുത്ത ഭാര്യ, ഇതിൽ നിന്നും 5000 രൂപ ബിന്ദു കുമാറിന് നൽകണമെന്ന് അറിയിച്ചതായി പറയുന്നു. ഈ പണം എന്തിനാണ് നൽകുന്നത് എന്ന് ചോദിച്ച് മുത്തുകുമാറും ഭാര്യയും തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് ബിന്ദു കുമാറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് മുത്തു കുമാറിന് സംശയമുയർന്നത്.
ഈ ബന്ധത്തെപ്പറ്റി ചോദിച്ചറിയുന്നതിന് വേണ്ടിയാണ് ബിന്ദു കുമാറിനെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും ചെയ്തതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മദ്യപിക്കുന്നതിനിടെ മുത്തുകുമാറും സുഹൃത്തുക്കളും ചേർന്ന് വിഷയം ബിന്ദു കുമാറിനോട് ചോദിക്കുകയും ഇതേ ചൊല്ലി വാക്കേറ്റവും പിന്നീട് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ചങ്ങനാശ്ശേരി പൂവത്തെ വീട്ടിൽ വച്ചാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയതെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തുടർന്നുണ്ടായ മർദ്ദനത്തിനിടെ ബിന്ദു കുമാർ കൊല്ലപ്പെടുകയായിരുന്നു. കുമാറിനെ ചോദ്യം ചെയ്യുന്നതിനു വേണ്ടി മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് പ്രതികൾ ചങ്ങനാശ്ശേരി പൂവ്വത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിനും , ക്രൂര മർദനത്തിനും ഒടുവിലാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടത്. പ്രതിയായ മുത്തു കുമാറിന് ചങ്ങനാശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.
ബിന്ദുമോനെ കുഴിച്ചുമൂടാനുപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ പ്രതി മുത്തുകുമാര്‍ അയാളുടെ അയല്‍വീടുകളില്‍നിന്ന് തത്കാലത്തേക്ക് വാങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. ഉപയോഗിച്ചതിന് ശേഷം ആയുധങ്ങള്‍ വൃത്തിയാക്കി അതേ വീടുകളില്‍ മടക്കിക്കൊടുത്തിരുന്നു. അവിടങ്ങളില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. സുഹൃത്തുക്കളായ ബിബിനും ബിനോയിയും ചേര്‍ന്നാണ് ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍ ഉപേക്ഷിച്ചതെന്ന് മുത്തുകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ വാകത്താനം സ്വദേശിയാണെന്ന സൂചനയും പോലീസിന് ലഭിച്ചു.
കൃത്യം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുത്തുകുമാര്‍ മക്കളെ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഇതാണ് കരുതിക്കൂട്ടിയുള്ള കൊലപാതമാണോയെന്ന് പോലീസ് സംശയിക്കാന്‍ കാരണം.ബിബിനും ബിനോയിയുമാണ് കോയമ്പത്തൂരില്‍ പോലീസ് നിരീക്ഷണത്തിലുള്ളത്.
ഇരുവരെയും കൊണ്ടുവരാന്‍ ഈസ്റ്റ് സി.ഐ. യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിന്ദുമോന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനമാണ് മരണകാരണമായതെന്നും റിപ്പോര്‍ട്ടിലുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ശരീരം അഴുകിയ നിലയിലായതിനാല്‍ മൂടിക്കെട്ടിയാണ് കൊല്ലപ്പെട്ട ബിന്ദുമോന്റെ മൃതദേഹം ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കിഴക്കെവെളി വീട്ടുമുറ്റത്തെത്തിച്ചത്. ചടങ്ങുകള്‍ വേഗം പൂര്‍ത്തിയാക്കി ഇരുപതു മിനിറ്റിനുള്ളില്‍ മൃതദേഹം വീട്ടുമുറ്റത്ത് സംസ്‌കരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























