ശക്തി പ്രാപിച്ച് ചക്രവാതച്ചുഴി ! കേരളത്തിൽ കൊടും മഴ.. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ. ഒരിടവേളയ്‌ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നത്. ഞായറാഴ്ച മുതൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.
ഞായറാഴ്ച മൂന്ന് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വിവിധ ജില്ലകളിലും മലയോരമേലകളിലും ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. കോഴിക്കോട്ടെ ഉറുമി പുഴയിൽ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. കനത്ത മഴയെത്തുടർന്ന് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്.
രണ്ടു തവണയാണ് ഞായറാഴ്ച ഷട്ടർ ഉയർത്തിയത്. വൈകിട്ട് അഞ്ചിന് 15 സെന്റീമീറ്റർവീതം നാല് ഷട്ടറുകൾ ഉയർത്തി. പിന്നീട് ആറിന് 25 സെന്റീമീറ്ററാക്കി. പകൽ രണ്ടിന് 114.64 മീറ്ററായിരുന്ന ജലനിരപ്പ് വൈകിട്ട് നാലോടെ 114.76 മീറ്ററായി ഉയർന്നു. ഈ സാഹചര്യത്തിൽ റൂൾ കർവ് പാലിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ ഉയർത്തിയതെന്ന് മലമ്പുഴ എക്‌സിക്യൂട്ടീവ് എൻജിനിയർ ഡി അനിൽകുമാർ അറിയിച്ചു.
വെള്ളം ഒറ്റയടിക്ക് തുറന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ് ചെറിയ തോതിൽ ഉയർത്തുന്നത്. നിലവിൽ കൃഷി ആവശ്യത്തിനായി കനാലുകളിലേക്ക് വെള്ളം തുറന്നിട്ടുണ്ട്. ജില്ലയിൽ ഞായറാഴ്‌ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ഇനിയും ശക്തമായി തുടരാൻ സാധ്യതയുണ്ട്.
ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത നിർദേശിച്ചു. രാത്രി യാത്ര ഒഴിവാക്കണം. മണ്ണിടിച്ചിൽ സധ്യതയുള്ള മേഖലകളിൽ ജാഗ്രത ഉറപ്പാക്കണമെന്നും നിർദേശം. വിശാഖപട്ടണത്തിന് സമീപത്തായി രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിക്കുന്നതാണ് സംസ്ഥാനത്തെ പൊടുന്നനെയുള്ള ശക്തമായ മഴയ്ക്ക് കാരണം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, പാലക്കാട്, മല്ലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.
മത്സ്യതൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശമില്ല. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടർന്നേക്കും. മഴ ലഭിക്കുമെങ്കിലും നിലവിൽ വരും ദിവസങ്ങളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഒക്ടോബർ 2 മുതൽ ഒക്ടോബർ അഞ്ചു വരെ തെക്ക്പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്നാട് തീരം, ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കോഴിക്കോട് ജില്ലയുടെ കിഴക്കൻ വനമേഖലയിൽ വനത്തിനുള്ളിൽ ശക്തമായ മഴ പെയ്തു. ഉറുമി പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. എന്നാൽ കിഴക്കൻ മേഖലയിലെ ജനവാസ പ്രദേശത്തൊന്നും മഴയുണ്ടായില്ല. വനത്തിൽ ശക്തമായ മഴയുണ്ടായതോടെ കൂടരഞ്ഞി, അരിപ്പാറപ്പുഴകളിൽ വെള്ളം കൂടി.
https://www.facebook.com/Malayalivartha























