ഇടത് - വലത് മുന്നണികളിൽ നുഴഞ്ഞ് കയറി പിഎഫ്ഐ? തല പുകച്ച് ദേശീയ ഏജൻസികൾ... ഇടതിലും വലതിലും ഐബിയുടെ സ്കാനർ

മുഖ്യധാരാ രാഷ്ട്രീയ കക്ഷികളായ ഇടതു , വലതു മുന്നണികളുടെ പ്രവർത്തനം കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുമോ? ഇങ്ങനെയൊരു ചോദ്യത്തിനുള്ള ഉത്തരത്തിനായാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് നിരോധിച്ചതോടെ പാർട്ടി അംഗങ്ങളായ തീവ്രവാദികൾ ഇടതുമുന്നണിയിലേക്കും മുസ്ലീം ലീഗിലേക്കും ചേക്കേറാൻ സാധ്യതയുള്ളതായി ഇൻറലിജൻസ് ബ്യൂറോക്ക് വിവരം ലഭിച്ചതായി സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ നിരീക്ഷിക്കുന്നതിനെ കുറിച്ച് ഐ.ബി. ആലോചനകൾ തുടങ്ങിയത്.
ഇടതു മുന്നണിയിലെ ഐ.എൻ.എൽ വഴിയും വലതു മുന്നണിയിലെ ലീഗ് വഴിയും പി.എഫ് ഐ യെ നിലനിർത്താൻ കഴിയുമോ എന്ന ഗൗരവമായ ചിന്തയാണ് പോപ്പുലർ ഫ്രണ്ടിൻ്റെ സ്ലിപ്പിംഗ് സെൽ ആലോചിക്കുന്നത്. ഇക്കാര്യം കേരള പോലീസിന് അറിയാമെങ്കിലും അറിയില്ലെന്ന് നടിക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
ലീഗ് നേതാവ് കെ.എം.ഷാജിയുടെ പ്രസ്താവന കേരളം ഞെട്ടലോടെയാണ് കേട്ടത്.
പോപ്പുലർ ഫ്രണ്ടിൽ നിന്നുള്ളവരെ മുസ്ലിംലീഗിലെത്തിക്കണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പറഞ്ഞത്. പോപ്പുലർ ഫ്രണ്ടിൽ 'പെട്ടുപോയവരെ' ലീഗിലെത്തിക്കാൻ ശ്രമിക്കണമെന്നാണ് കെ എം ഷാജിയുടെ നിർദ്ദേശം. പിഎഫ്ഐയിൽ നിന്നുള്ളവരുമായി ആശയവിനിമയത്തിനുള്ള സാദ്ധ്യതകൾ തുറക്കണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവർത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്. തെറ്റിദ്ധാരണകൾ മാറ്റി അവരെ തിരികെ കൊണ്ട് വരണമെന്നും ഷാജി പറഞ്ഞു.
ഷാജിയുടെ നീക്കങ്ങൾ പരിശോധിക്കാൻ ഐ.ബി.ഇതിനകം തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു നേതാവും പി.എഫ് ഐ യെ അനുകൂലിച്ച് പ്രസ്താവനയിറക്കാൻ തയ്യാറാകാതിരുന്നപ്പോഴാണ് ഷാജി തീവ്രവാദികളെ തൻെറ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഷാജിയുടെ പ്രസ്താവനക്ക് മുതിർന്ന നേതാക്കളുടെ പിന്തുണയില്ലെങ്കിലും അവർ ഷാജിയോട് എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെന്നാണ് ഇൻറലിജൻസ് മനസിലാക്കുന്നത്. ഷാജിക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും ഇൻറലിജൻസ് പരിശോധിക്കും.
കടൽ പോലെ പരന്നു കിടക്കുന്ന പി.എഫ് ഐ യിൽ നിന്നു ഏതാനും കുടം വെള്ളം മാത്രമാണ് ദേശീയ കുറ്റാന്വേഷണ ഏജൻസി പിടിച്ചെടുത്തത്.അതായത് കടൽ സമൃദ്ധമായി പുറത്തുണ്ടെന്നതാണ് വാസ്തവം. ഇങ്ങനെയുള്ള കടലിൽ നിന്നും പലരും പലവഴിക്കും നീങ്ങും. ഇതാണ് ഇൻറലിജൻസിന് മുന്നിലെ വെല്ലുവിളി. അങ്ങനെയുള്ളവരെ കണ്ടെത്തുക എളുപ്പമല്ലെന്ന് രഹസ്യാന്വേഷണ ഏജൻസിക്കറിയാം.
എന്നെങ്കിലും തങ്ങളുടെ സംഘടന നിരോധിക്കേണ്ടി വരുമെന്ന് പി.എഫ് ഐ ക്ക് അറിയാമായിരുന്നു. അതു കൊണ്ടു തന്നെയാണ് അവർ മുഖ്യധാരാ പാർട്ടികളിൽ തങ്ങളുടെ പ്രവർത്തകരെ തിരുകി കയറ്റിയത്. ഇത്തരക്കാർ ഇന്നും ദേശീയ അന്വേഷണ ഏജൻസിക്ക് മുന്നിൽ എത്തിയിട്ടില്ല. ഇവർ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ ഇപ്പോഴും സജീവമാണെങ്കിലും അത് കണ്ടെത്താൻ മറ്റ് വഴികൾ തേടാൻ ഒരുങ്ങുകയാണ് ഐ.ബിയും എൻ.ഐ.എ യും.
പി. എഫ്. ഐ യുടെ നിരോധനം കൊണ്ടു മാത്രം കാര്യമില്ലെന്ന് കേന്ദ്ര ഏജൻസികളും കേന്ദ്ര സർക്കാരും ഇതിനകം മനസിലാക്കി കഴിഞ്ഞു. അതിൻ്റെ തുടർച്ചയായ നീക്കമെന്നോണമാണ് പുതിയ സംഭവ വികാസങ്ങൾ ഉണ്ടാകുന്നത്. ലീഗ് നേതാവ് ഷാജിക്കെതിരെ ഉറച്ച നിലപാടാണ് എം കെ മുനീർ എം എൽ എ സ്വീകരിച്ചത്.
പോപ്പുലർ ഫ്രണ്ട് നിരോധനം സംബന്ധിച്ച തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ പറഞ്ഞത്. ഒരു ബാപ്പക്ക് ജനിച്ചവനാണ് താനെന്നും നിരോധനം സ്വാഗതം ചെയ്ത നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്ന് മുനീർ ആവർത്തിച്ചു. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ലെന്നും മുനീർ കൂട്ടിച്ചേർത്തു. നിരോധനം സ്വാഗതം ചെയ്ത മുനീർ, നിലപാട് മാറ്റിയതായി പി എം എ സലാം പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുനീറിന്റെ പ്രതികരണം.
പോപ്പുലർ ഫ്രണ്ട് നിരോധന വിവരം പുറത്ത് വന്നതിന് പിന്നാലെ നടപടിയെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറായിരുന്നു ആദ്യം രംഗത്തെത്തിയത്. മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെയാണെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണമെന്നാവശ്യപ്പെട്ട മുനീർ, തിരുത്തൽ വരുത്തണമെന്നും നിർദ്ദേശിച്ചിരുന്നു.
എന്നാൽ പി എം എ സലാമിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതു സംശയാസ്പദമെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി സലാമിന്റെ പ്രതികരണം. നിരോധനം പുറത്തു വന്ന ഉടൻ ലീഗ് നേതാക്കൾ പലരും ആദ്യം പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങളെ കൃത്യമായി വിലയിരുത്തിയ ശേഷം വളരെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പി.എം.എ.സലാം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുനീർ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അസന്നിഗ്ധമായി അറിയിച്ചത്.
പി.എഫ് ഐ രണ്ടും കൽപ്പിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. രാജ്യത്ത് അന്ത : ച്ഛിദ്രം ഉണ്ടാക്കുകയാണ് ഇവരുടെ ആവശ്യം. ഏതുവിധേനയും രാജ്യത്തെ നശിപ്പിക്കുക എന്നതാണ് പി.എഫ്.ഐയുടെ ഉദ്ദേശ്യം. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മറ്റൊരു മുഖമാണ് പോപ്പുലർ ഫ്രണ്ട് എന്ന് 2012 ൽ അന്നത്തെ കേരളാപോലീസ് ഇന്റലിജൻസ് മേധാവി കേരളാ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു.
അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. എന്നാൽ തുടർന്ന് വന്ന പിണറായി സർക്കാർ സംഘടനക്ക് ക്ലീൻ ചിറ്റ് നൽകി. കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിഫേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായി ഏറ്റെടുത്ത സംഘടനയായിരുന്നു 2001ൽ നിരോധിക്കപ്പെട്ട സിമി. അതിന്റെ തുടർച്ചയെന്നോണം 2006ൽ സ്ഥാപിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടും ആരംഭം മുതൽ മതമൗലികവാദം പ്രചരിപ്പിക്കുന്നതിൽ മുന്നിലായിരുന്നു. സിമിയുടെ നേതാവായിരുന്നു കെ റ്റി ജലീൽ.
2006 നവംബർ 22 നാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കുന്നത്. നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ പിൻഗാമിയായിട്ടാണ് സംഘടന രുപീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യം, സുരക്ഷ, നീതി എന്നീ മുദ്രാവാക്യങ്ങളുമായി രൂപീകരിക്കപ്പെട്ട നവയുഗ സംഘടനയാണ് ഇത്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷണൽ വിമൻസ് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളുള്ള പാർട്ടിക്ക് ഇസ്ലാമിക് സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുണ്ട്. ഇതിൽ കാമ്പസ് ഫ്രണ്ടാണ് എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.
പോപ്പുലർ ഫ്രണ്ടിന് മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധമുണ്ട്. പ്രസ്ഥാനത്തിന് തന്നെ നിരവധി മനുഷ്യാവകാശ സംഘടനകളുമുണ്ട്. മുസ്ലീം സംവരണത്തിനായി സംഘടന ഏറെനാളായി ശബ്ദമുയർത്തുന്നുണ്ട്. 2012 ൽ യു.എ പി എ നിയമത്തിനെതിരെ സംഘടന നടത്തിയ സമരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തിൽ മൂവാറ്റുപുഴ സ്വദേശി പ്രെഫ. റ്റി.ജെ. ജോസഫിന്റെ കൈവെട്ട് കേസ് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുണ്ട്. ആയുധം സൂക്ഷിക്കൽ ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ സംഘടനക്കെതിരെ ദേശീയ തലത്തിലും ഉയർന്നിരുന്നു
2012 ൽ കേരള സർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ കോടതി അനുവദിച്ചില്ല. പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംസ്ഥാനം കേരളമാണ്. തീവ്ര ഇസ്ലാമിക് പ്രസ്ഥാനം എന്ന നിലയിൽ പലർക്കും തലവേദനയാണ് പോപ്പുലർ ഫ്രണ്ട്. എന്നാൽ രാഷ്ട്രീയക്കാർക്ക് ഇക്കാര്യം തുറന്നു പറയാൻ ധൈര്യമില്ല. വോട്ടാണ് പ്രശ്നം.
കർണാടകത്തിലും യുപിയിലും പൗരത്വ പ്രതിഷേധങ്ങൾ വഷളാക്കിയത് പോപുലർ ഫ്രണ്ടാണെന്ന് സർക്കാരുകൾ കേന്ദ്ര ഗവൺമെന്റിനയച്ച കത്തിൽ പറയുന്നു. കർണാടകത്തിൽ പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കാൻ നേരത്തെ തന്നെ സമ്മർദ്ദം ഉണ്ടായിരുന്നു. പ്രദേശിക ബി ജെ പി നേതൃത്വവും ഇതിന് പിന്തുണ അറിയിച്ചിരുന്നു. മംഗളുരുവിൽ നടന്ന പ്രതിഷേധങ്ങൾ കശ്മീരിലെ ലഹളയെ തോൽപ്പിക്കും എന്നാണ് കർണാടക ഡി ജി പി നൽകിയ നോട്ടീസിൽ പറയുന്നത്.
കേന്ദ്ര സർക്കാർ ഇക്കാര്യം വളരെ ഗൗരവമായാണ് എടുത്തത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്. മനുഷ്യാവകാശ സംഘടനകൾ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലായിട്ട് വർഷങ്ങളായി. നിരവധി മനുഷ്യാവകാശ സംഘടനകൾക്ക് രാജ്യത്തിന് പുറത്തുള്ള തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തി
മഹാരാജാസ് കോളേജിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊല കേസ് പ്രതികളിൽ പിടികൂടാനുള്ളത് തീവ്ര സംഘടനയിൽ ഉള്ളവരെയാണ്. ഇത് പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണമായി ഉയർന്നിരുന്നു. എന്നിട്ടും സി പി എമ്മിന് കുലുക്കമുണ്ടായില്ല.
അടിയന്തരാസ്ഥ കാലത്തും ബാബറി മസ്ജിദ് തകർത്ത കാലത്തും ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു.1994 ൽ നിരോധിച്ചപ്പോൾ സുപ്രീം കോടതി ഇടപെട്ടാണ് നിരോധനം പിൻവലിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെതാണ് മാധ്യമം പത്രവും മീഡിയ വൺ ചാനലും. മീഡിയ വൺ ചാനൽ കേന്ദ്ര സർക്കാർ നിരോധിച്ചത് അവരുടെ രാഷ്ട്രീയ നിലപാടുകളുടെ ഫലമായാണ്. മാധ്യമം പത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് സി പി എം തന്നെയാണ്. കോവിഡ് കാലത്താണ് മാധ്യമത്തിനെതിരെ സി പി എം രംഗത്തുവന്നത്. ജലീൽ മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. പി.എഫ്.ഐയെ നിരോധിക്കാൻ സി പി എമ്മിന് ഒരു താത്പര്യവുമില്ല. അത്രമേൽ അവർ ബന്ധിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ മുസ്ലീം സമുദായത്തിൻ്റെ കുത്തക പി .എഫ് .ഐ യുടെ കൈയിലാണെന്ന് സി പി എം കരുതുന്നു. മുസ്ലീം ലീഗ് തങ്ങൾക്കൊപ്പം ഇല്ലാതിരിക്കുന്ന കാലത്തോളം സി പി എം, പി എഫ് ഐ യെ തള്ളി പറയില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ അവർ തേടികൊണ്ടിരിക്കുകയും ചെയ്യും. ആർ.എസ്.എസിന് എതിരെ പിണറായി കണ്ടെത്തിയ ആയുധമായിരുന്നു പി.എഫ്.ഐ. അതുകൊണ്ടുതന്നെ സി പി എമ്മിന് പിഎഫ് ഐ ക്കാരെ സ്വാഗതം ചെയ്യാൻ ഒരു മടിയുമുണ്ടാവില്ല. കോൺഗ്രസും ഏതാണ്ട് ഇതേ പാതയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്.
https://www.facebook.com/Malayalivartha























