ഡ്രൈവർ വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞ് എത്തിയത് ക്ഷീണിതനായി; ഊട്ടിയിലേക്ക് വേഗത മണിക്കൂറിൽ '97.5 കിലോ മീറ്റർ' വേഗതയിലല്ലേ, എന്ന ചോദ്യത്തിന് സാരമില്ലെന്ന് മറുപടി: അപകടം മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ: പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയത് ഏറെ പണിപ്പെട്ട് - ജീവൻ നഷ്ടമായവരുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

വടക്കഞ്ചേരിയില്‍ സ്കൂള്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബസും കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ പുറത്ത് വരുന്നത് നടുക്കുന്ന വെളിപ്പെടുത്തലുകൾ. അപകടത്തിൽ അഞ്ചു വിദ്യാർഥികളും ഒരു അധ്യാപകനും അടക്കം ഒൻപതുപേരാണ് മരിച്ചത്. മൂന്നുപേർ കെഎസ്ആർടിസി ബസിലെ യാത്രക്കാരാണ്. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി ബസ് ജീവനക്കാർ പറയുന്നത്. സംഭവത്തിൽ വിനോദയാത്ര സംഘത്തിലെ വിദ്യാർത്ഥിയുടെ അമ്മ വെളിപ്പെടുത്തുന്നത് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്നാണ്. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞാണ് ഊട്ടി യാത്രയ്ക്ക് സ്കൂളിലെത്തിയത്. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പ്രശ്നമല്ലെന്ന് ഡ്രൈവര്‍ പറഞ്ഞെന്നും രക്ഷിതാവ് പറഞ്ഞു.
പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എണ്‍പത് കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയസമ്പന്നനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികൾ വെളിപ്പെടുത്തുന്നു. ദേശീയപാത വാളയാർ – വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് പുലർച്ചെ 12ന് ആയിരുന്നു അപകടം. 9 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയെന്നത് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന വിദ്യാർഥികളും കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറും നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു.
ബസിലുണ്ടായിരുന്ന തൃശൂര്‍ നടത്തറ സ്വദേശി രോഹിത് രാജ്, കൊല്ലം വള്ളിയോട് സ്വദേശി അനൂപ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റ നാൽപ്പതിലധികം യാത്രക്കാരെ തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ താലൂക്ക് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, നെന്മാറയിലെയും ആലത്തൂരിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഏറെ സമയമെടുത്തെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയത്. ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്നും സുമേഷ് പറയുന്നു. അതേ സമയം ബസ് അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമായവരുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. റവന്യൂമന്ത്രിയുമായും പാലക്കാട് കലക്ടർ ഉൾപ്പടെയുള്ളവരുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പാലക്കാട് ചികിൽസയിലുള്ളവരുടെ സ്ഥിതി അപകടകരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി മന്ത്രി പ്രതികരിച്ചു.
എറണാകുളം മുളന്തുരുത്തി ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും വിനോദയത്രക്ക് പോകുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെ എസ് ആർ ടി സിയുടെ കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന് പിന്നിലിടിക്കുകയായിരുന്നു. ഊട്ടിയിലേക്ക് വിനോധന സഞ്ചാരത്തിനായി പുറപ്പെട്ട ബസില്‍ പത്താംക്ലാസ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. കെ എസ് ആർ ടി സിക്ക് പിന്നിലിടിച്ച ടൂറിസ്റ്റ് ബസ് സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞു. മരിച്ചവരില്‍ മൂന്ന് പേർ കെ എസ് ആർ ടി സി യാത്രക്കാരും ശേഷിക്കുന്നവർ വിനോദയാത്ര സംഘത്തിലുള്‍പ്പട്ടവരുമാണ്. കെ എസ് ആർ ടി സി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു, വിദ്യാർത്ഥികളായ എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ചത്.
വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി ബസിന് പുറകിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞെന്നാണ് ദൃക്‌സാക്ഷി മൊഴി. കൊട്ടാരക്കര - കോയമ്പത്തൂർ കെ എസ് ആർ ടി സി ബസിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തൻശ്രീ (15), ഹൈൻ ജോസഫ് (15), ആശ (40), ജനീമ (15), അരുൺകുമാർ (38), ബ്ലസൻ (18), എൽസിൽ (18), എൽസ (18) എന്നിവർ ഉൾപ്പെടെ 16 പേരാണു പരുക്കേറ്റു തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha


























