"തെക്കും വടക്കും" കണക്കിന് കിട്ടി...! ആ ചിത്രം പുറത്ത്, കെ സുധാകരന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍

വടക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാരെക്കുറിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരമാർശം വളരെയധികം ചർച്ചയാകുകയാണ്. തെക്കൻ കേരളത്തിന് ചരിത്രപരമായി തന്നെ ചില പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞത്. ഈ പരാമർശത്തിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നിരിക്കുന്നത്.
കെ സുധാകരന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. തെക്കും വടക്കും ഒന്നാണ് എന്ന കുറിപ്പോടെ സച്ചിന്‍ ദേവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു ആര്യയുടെ മറുപടി. തെക്കന്‍ കേരളത്തെ ഇകഴ്‍ത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞതിന് പിന്നാലെയാണ് മേയറുടെ പോസ്റ്റ് എത്തിയത്.
സുധാകരന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തുവന്നിരുന്നു. മലയാളികളെ ഒന്നായാണ് കാണേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു പ്രദേശത്തെ നോക്കിയല്ല ആളുകളെ വിലയിരുത്തേണ്ടതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
'അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ആണ് നോക്കേണ്ടത്. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കനെന്നും വടക്കനെന്നും വിഭജിക്കരുത്. അങ്ങനെ കുറ്റപ്പെടുത്തുന്നത് ജനങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യം ഉണ്ടാക്കും', എം വി ഗോവിന്ദന്‍ പറഞ്ഞു.
ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് എങ്ങനെയാണ് ഇത്തരമൊരു പരാമർശം നടത്താൻ കഴിയുന്നതെന്നാണ് പലരും ചോദിക്കുന്നത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണെന്നായിരുന്നു സുധാകരനോടുള്ള ചോദ്യം അതിന് കെപിസിസി അധ്യക്ഷൻ നൽകിയ മറുപടി ഇങ്ങനെ.
അതെ, അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട്. ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ സഹോദരൻ ലക്ഷ്മണനും ഭാര്യ സീതക്കും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ്. കേരളത്തിന്‍റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ലക്ഷ്മണൻ ആലോചിച്ചു. രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന്. അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണന്‍റെ മനസ്സ് മാറുകയും ചെയ്തു.
മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമൻ ലക്ഷ്മണന്‍റെ തോളത്തു തട്ടി പറഞ്ഞു. "അതെ, ഞാൻ നിന്‍റെ മനസ്സ് വായിച്ചു. ഇത്, നിന്‍റെ കുറ്റമല്ല, നമ്മൾ കടന്നു വന്ന നാടിന്‍റെ പ്രശ്നമാണ്". ചിരിയോടെയായിരുന്നു സുധാകരന്‍റെ പരാമർശം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ശശി തരൂരുമായും മറ്റും ബന്ധപ്പെട്ടായിരുന്നു അഭിമുഖത്തിലെ മറ്റു ചോദ്യങ്ങൾ.
കണ്ണൂരിലെ രാഷ്ട്രീയ പ്രവർത്തകരെക്കുറിച്ചും സുധാകരൻ സംസാരിക്കുന്നുണ്ട്. ഇതിനിടെയാണ് തെക്കൻ ജില്ലകളെക്കുറിച്ചുള്ള വിവാദ പരാമർശവും. എന്തായാലും പരാമർശം വിവാദമായതോടെ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. നാട്ടില്‍ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞത്. അതില്‍ ദുരുദ്ദേശമൊന്നുമില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആ പരമാര്‍ശം പിന്‍വലിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























