ദീപാവലി പൊട്ടിക്കാന്‍ ഗവര്‍ണര്‍... സെനറ്റാണ് എല്ലാം എല്ലാമെന്ന് വിചാരിച്ച് ഗവര്‍ണറോട് പോകാന്‍ പറഞ്ഞ വിസി മാര്‍ക്ക് തെറ്റി; 9 വിസിമാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ പറഞ്ഞത് വെറുതേയല്ല; ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി, രാവിലെ വാര്‍ത്താസമ്മേളനം; പ്രതിപക്ഷത്ത് നിന്നും മുസ്ലീംലീഗ് കാലുമാറി

ദീപാവലിക്ക് ശരിക്കും പടക്കം പൊട്ടിച്ചത് ഇത്തവണ രാജ്ഭവനിലായിരുന്നു. ഗവര്‍ണറോട് പോകാന്‍ പറഞ്ഞ വിസിമാര്‍ക്ക് തെറ്റി. എല്ലാവരോടും ഗവര്‍ണര്‍ രാജിവയ്ക്കാന്‍ പറഞ്ഞത് വലിയ തിരിച്ചടിയാണ്. ഒന്നും കാണാതെ ഗവര്‍ണര്‍ പറയില്ല.
കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സര്‍വ്വകലാശാല വിസിമാര്‍ക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. യുജിസി മാര്‍ഗനിര്‍ദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാന്‍സലറുടെ നപടി. ഇതില്‍ സെര്‍ച്ച് കമ്മിറ്റി ഒറ്റപ്പേര് നല്‍കിയതിനാലാണ് കേരള, എംജി, കണ്ണൂര്‍, കെടിയു, ഫിഷറീസ് കാലടി വിസിമാര്‍ രാജിവെക്കേണ്ടത്. ബാക്കി കാലിക്കറ്റ്, കുസാറ്റ്, മലയാളം വിസിമാര്‍ പുറത്തുപോകേണ്ടത് സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ ഇല്ലാത്ത സാഹചര്യത്തിലാണ്.
അതേസമയം ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ 10.30 ന് പാലക്കാട് മാധ്യമങ്ങളെ മുഖ്യമന്ത്രി കാണും. ഒന്‍പത് വിസിമാര്‍ക്ക് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്.
പല കാലങ്ങളിലായി നടന്ന നിയമനങ്ങളാണ് ഒറ്റയടിക്ക് സമയപരിധി വെച്ച് ഗവര്‍ണര്‍ അസാധുവാക്കിയത്. കെടിയു വിസി വിധി ഗവര്‍ണ്ണര്‍ ആയുധമാക്കുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിനോടും വിസിമാരോടും വിശദീകരണം പോലും ചോദിക്കാതെ കൂട്ടരാജിക്കുള്ള നിര്‍ദ്ദേശം തീര്‍ത്തും അപ്രതീക്ഷിതം.
രണ്ടും കല്‍പ്പിച്ച് വാളെടുത്ത ഗവര്‍ണ്ണറോട് മുട്ടാന്‍ തന്നെയാണ് സര്‍ക്കാരിന്റെയും നീക്കം. രാജിവെച്ച് കീഴടങ്ങേണ്ടെന്നാണ് സര്‍ക്കാര്‍ ആലോചന. പുറത്താക്കുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യട്ടെ, സ്വയം രാജിവെച്ച് പോകേണ്ടെന്നാണ് വിസിമാര്‍ക്കുള്ള സര്‍ക്കാര്‍ സന്ദേശം.
അതേസമയം ഗവര്‍ണറുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭരണഘടനാ വിദഗ്ധരുമായി ആലോചന തുടങ്ങി. പക്ഷേ കോടതിയെ സമീപിച്ചാലും കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തിരിച്ചടിയാണ്. കേസില്‍ നിയമന അധികാരിയായ ഗവര്‍ണറും പിന്നെ യുജിസിയും മാനദണ്ഡം നിര്‍ബന്ധമാണെന്ന് നിലപാടെടുത്താല്‍ അവിടെയും രക്ഷിയില്ലാതാകും. പതിനൊന്നരക്കുള്ളില്‍ രാജിയില്ലെങ്കില്‍ രാജ്ഭവന്റെ അടുത്തനീക്കവും അമ്പരിപ്പിക്കുന്നതാകും.
നിലവിലെ വിസിമാരെ മാറ്റി പകരം ചുമതല നല്‍കി വീണ്ടും സര്‍ക്കാരിനെ വെട്ടിലാക്കാനിടയുണ്ട്. അടുത്തിടെ ഓരോ സര്‍വ്വകലാശാലകളിലെയും മുതിര്‍ന്ന പ്രൊഫസര്‍മാരുടെ പട്ടിക വിസിമാരോട് ഗവര്‍ണ്ണര്‍ ചോദിച്ച് വാങ്ങിയിരുന്നു.
അതേസമയം സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് നാളെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ അന്ത്യശാസനത്തെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത. ഗവര്‍ണറുടെ തീരുമാനം വന്നതിന് പിന്നാലെ സംസാരിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായി ഇ.ടി.മുഹമ്മദ് ബഷീര്‍, ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആളെന്ന നിലയില്‍ ഗവര്‍ണര്‍മാരുടെ നിയമനവും പ്രവര്‍ത്തനവും അടുത്ത് നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.
ഗവര്‍ണര്‍മാര്‍ സാധാരണ സര്‍വകലാശാലകളില്‍ ഇടപെടാറില്ല. സര്‍ക്കാരുമായി വിയോജിപ്പുണ്ടാകാം. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ പറയുന്ന എല്ലാം അംഗീകരിക്കണമെന്നില്ല. പക്ഷേ ഇപ്പോഴത്തെ ഗവര്‍ണറുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അതേസമയം പിന്നാലെ വാര്‍ത്താക്കുറിപ്പിറക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്തു. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സലര്‍മാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നിരുന്നെന്നും സതീശന്‍ പറഞ്ഞു. അങ്ങനെ ചെയ്ത ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്ത തെറ്റ് തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. പിന്നാലെ, സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ ദുര്‍വാശി വെടിയണമെന്നാവശ്യപ്പെട്ട് എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍ രംഗത്തെത്തി. ഇതുവരെ തെറ്റായ പ്രവര്‍ത്തനമാണ് നടന്നത്. അതിന് ഗവര്‍ണറും കൂട്ടുനിന്നു. അതിന്റെ ഫലമാണിത്. രണ്ട് കൂട്ടര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ആരും നല്ലവരല്ലെന്നും ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.
ഇതിനു പിന്നാലെ മുസ്ലിം ലീഗിന്റെ വാര്‍ത്താക്കുറിപ്പ് വന്നു. ഗവര്‍ണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്റെ വിമര്‍ശനം.
https://www.facebook.com/Malayalivartha






















