ഷാരോണ്‍ കൊലക്കേസ് തമിഴ്‌നാട് പോലീസിന് ഏല്‍പ്പിക്കും മുമ്പ് പരമാവധി തെളിവുകള്‍ കണ്ടെത്തി കേരള പോലീസ്; ഷാരോണുമായി ഗ്രീഷ്മ ഒന്നിച്ച് യാത്ര ചെയ്തതും താമസിച്ചതുമായ സ്ഥലങ്ങളില്‍ തെളിവെടുക്കുന്നു; ഗ്രീഷ്മയുമായി ക്രൈംബ്രാഞ്ച് സംഘം വെട്ടുകാട് പള്ളിയിലും പരിസരത്തുമെത്തി തെളിവെടുത്തു

പാറശാല ഷാരോണ്‍ കൊലക്കേസ് തമിഴ്‌നാട് പോലീസിന് കൈമാറാന്‍ നിയമോപദേശമെങ്കിലും അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുകയാണ്. ഷാരോണുമായി ഗ്രീഷ്മ ഒന്നിച്ച് യാത്ര ചെയ്തതും താമസിച്ചതുമായ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. ജ്യൂസ് ചലഞ്ച് നടത്തിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് തുടരുന്നു.
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്തതിന്റെ വൈരാഗ്യത്തില്‍ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയുമായി ക്രൈംബ്രാഞ്ച് സംഘം വെട്ടുകാട് പള്ളിയിലും പരിസരത്തുമെത്തി തെളിവെടുത്തു. പ്രണയത്തിലായിരിക്കെ ഇരുവരും വെട്ടുകാട് പള്ളിയിലെത്തിയ ശേഷം ഗ്രീഷ്മ സിന്ദൂരം അണിയുകയും വീട്ടിലെത്തി പരസ്പരം മാല ഇടുകയും ചെയ്തിരുന്നു.
ഷാരോണുമായുള്ള വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ വിസമ്മതിച്ചപ്പോഴാണ് വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ പള്ളിയിലെത്തി വിവാഹത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയത്. ഷാരോണിന്റെ മരണശേഷം ഇതിന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ഇന്നലെ ഗ്രീഷ്മയെ പള്ളിയിലും പരിസരത്തുമെത്തിച്ച് തെളിവുകള്‍ ശേഖരിച്ചത്.
സിന്ദൂരം അണിയുന്ന വീഡിയോയിലും ഫോട്ടോയിലുമുള്ള സ്ഥലം വെട്ടുകാട് പള്ളിയും പരിസരവുമാണെന്ന് ഉറപ്പാക്കാന്‍ ഗ്രീഷ്മയുടെ സാന്നിദ്ധ്യത്തില്‍ സ്ഥലം തിരിച്ചറിയുന്ന തെളിവെടുപ്പ് രംഗം പൊലീസ് ഫോട്ടോയിലും വീഡിയോയിലുംചിത്രീകരിച്ചിട്ടുണ്ട്. വെട്ടുകാട് പള്ളിയിലെ സി.സി ടിവി കാമറകളില്‍ പഴയ ദൃശ്യങ്ങള്‍ പൊലീസ് അന്വേഷിച്ചെങ്കിലും മാസങ്ങള്‍ക്ക് മുമ്പുള്ളവയായതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തില്‍ കനത്ത വനിതാ പൊലീസ് സുരക്ഷയിലാണ് ഗ്രീഷ്മയെ എത്തിച്ചത്. പൊലീസ് തെളിവെടുപ്പിനെത്തിയതറിഞ്ഞ് പള്ളിയിലെത്തിയവരും നാട്ടുകാരുമുള്‍പ്പെടെ നിരവധിയാളുകള്‍ തടിച്ചുകൂടി.
അരമണിക്കൂറിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഗ്രീഷ്മയെ അമ്മയുടെയും അമ്മാവന്റെയും സാന്നിദ്ധ്യത്തില്‍ വീണ്ടും ചോദ്യം ചെയ്തു. കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മയുടെയും അമ്മാവന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗൂഢാലോചനയുള്‍പ്പെടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഷാരോണിനെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത ജ്യൂസ് ചലഞ്ച് നടന്ന തമിഴ്‌നാട് മാര്‍ത്താണ്ഡം പാലത്തിന് സമീപവും ഷാരോണുമായി നടത്തിയ വിവാഹത്തിന് പിന്നാലെ രണ്ട് ദിവസങ്ങളിലായി ഇരുവരും ഒരുമിച്ച് താമസിച്ച തമിഴ്‌നാട് പളുകലിലെ റിസോര്‍ട്ടിലും ഇന്ന് ഗ്രീഷ്മയെ തെളിവെടുപ്പിനെത്തിക്കും. ഇതിനായി പളുകല്‍ പൊലീസിന്റെ സഹായവും ക്രൈംബ്രാഞ്ച് സംഘം തേടിയിട്ടുണ്ട്. ഷാരോണിന്റെ വീട്ടില്‍ വച്ച് വിവാഹം നടത്തിയശേഷം കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നു ദിവസം താമസിച്ചിരുന്നതായി സൂചനയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തമ്മില്‍ കാണുമ്പോഴെല്ലാം ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഷാരോണിന് ശീതളപാനീയം നല്‍കാറുണ്ടായിരുന്നു. രണ്ടുപേര്‍ക്കുമുള്ള ജ്യൂസ് ഗ്രീഷ്മ തന്നെ കൈയില്‍ കരുതും. ഇതില്‍ നിറവ്യത്യാസം ഉള്ളതാണ് ഷാരോണിന് നല്‍കാറുള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാരോണിന്റെ മരണത്തില്‍ ജ്യൂസിനും കഷായത്തിനും പങ്കുള്ളതായി ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഷാരോണ്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല.
ചലഞ്ച് എന്താണെന്ന് ചോദിക്കുമ്പോള്‍ പിന്നീട് പറയാമെന്നാണ് ഗ്രീഷ്മ മറുപടി നല്‍കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും ഷാരോണിനോട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിനും ലഭിച്ചിരുന്നു. ആശുപത്രിയിലാകുന്നതിന് മുന്‍പും ജ്യൂസ് കുടിച്ച് ഛര്‍ദ്ദിച്ച വിവരം ഷാരോണ്‍ ഗ്രീഷ്മയോട് ചാറ്റിലൂടെ പറയുന്നുണ്ട്. ഇതിന് ശേഷമാണ് ഗ്രീഷ്മ ഷാരോണിന് കഷായം നല്‍കിയത്. എന്നാല്‍ താന്‍ ഷാരോണിന് വിഷം നല്‍കിയിട്ടില്ലെന്നും ജ്യൂസ് കുടിച്ച് ഒന്നും സംഭവിക്കില്ലെന്നുമാണ് ഗ്രീഷ്മ ഷാരോണിന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്.
"
https://www.facebook.com/Malayalivartha























