സെന്റ് സേവ്യേഴ്സ് കോളജിന്റെ മതിൽ ഇടിഞ്ഞു ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു; അപകടം പ്രസവിച്ചു കിടക്കുന്ന ഇളയ മകൾക്കു വേണ്ടി വെള്ളം ചൂടാക്കുമ്പോൾ

കഴക്കൂട്ടം സെന്റ് സേവ്യേഴ്സ് കോളജ് മതിലിനു പിന്നിൽ വീടിന്റെ പുറകിൽ ഒരുക്കിയ വിറക് അടുപ്പ് കത്തിക്കുമ്പോൾ വൻ ശബ്ദത്തോടെ മതിലിന്റെ ഒരു ഒരു ഭാഗം പൊളിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. സെന്റ് സേവ്യേഴ്സ് കോളജിനു സമീപം അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ആയിരുന്നു അപകടം. പ്രസവിച്ചു കിടക്കുന്ന കാർമലിന്റെ ഇളയ മകൾ ഷൈജ ഷിജിനു വേണ്ടി വെള്ളം ചൂടാക്കാനായി പോയപ്പോളാണ് അപകടം. മതിലിന്റെ ഒരു ഒരു ഭാഗം പൊളിഞ്ഞ് കാർമലിന്റെ ദേഹത്തു പതിച്ചു. ശബ്ദം കേട്ടെങ്കിലും വീട്ടിലുണ്ടായിരുന്നവർ ശ്രദ്ധിച്ചിരുന്നില്ല. വെള്ളം ചൂടാക്കിയ ശേഷം കാർമൽ അടുത്തുള്ള പള്ളിയിൽ പോയിട്ടുണ്ടാകും എന്ന് വീട്ടുകാർ കരുതി.
അര മണിക്കൂർ കഴിഞ്ഞ് മകൾ നോക്കുമ്പോഴാണ് വീടിനു മുന്നിലെ ഗേറ്റിന്റെ പൂട്ട് തുറക്കാത്ത നിലയിൽ കണ്ടത്. തുടന്നുള്ള അന്വേഷണത്തിലാണ് മതിലിനടിയിൽ പെട്ട നിലയിൽ കാർമലിനെ കണ്ടത്. അടുത്തുള്ളവരുടെ സഹായത്തോടെ മതിൽ പൊക്കി മാറ്റി കാർമലിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ഏണസ്റ്റ് ആണ് ഭർത്താവ്. മറ്റൊരു മകൾ ലിൻസി ചാൾസ്. മൃതദേഹം ഇന്ന് രാവിലെ സെന്റ് ആൻഡ്രൂസ് പള്ളിയിൽ സംസ്കരിക്കും.
https://www.facebook.com/Malayalivartha























