കത്തുമായി ചെല്ലൂ, ജോലി ഉറപ്പിക്കൂ ; 400 ഇഷ്ടക്കാരെ സഹായിച്ചു എം.ജി. സര്‍വകലാശാല; കോടതി വിധികൾക്ക് പുല്ലുവില

കോട്ടയത്ത് എം.ജി. സര്‍വകലാശാലയില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ പട്ടികയ്ക്കും കോടതിവിധികൾക്കും പുല്ലുവില. സ്ഥിരംതസ്തികകളില്‍പ്പോലും വര്‍ഷങ്ങളായി താത്കാലിക നിയമനം തുടരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളും രാഷ്ട്രീയനേതാക്കളും നല്‍കുന്ന കത്താണ് നിയമനയോഗ്യത. നാനൂറിലേറെ ഒഴിവുകളില്‍ ഈ രീതിയില്‍ എല്ലാവര്‍ഷവും ഇഷ്ടനിയമനം നടക്കുന്നു.
പരീക്ഷാവിഭാഗത്തിലെ താത്കാലിക സഹായികള്‍, ഓഫീസ് അറ്റന്‍ഡര്‍, ലൈബ്രേറിയന്‍, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, പൂന്തോട്ടം സൂക്ഷിപ്പുകാര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ഓഫീസ് അറ്റന്‍ഡര്‍ തസ്തികയില്‍ മാത്രം 190 ഒഴിവുകളാണുള്ളത്. 10 വര്‍ഷമായി സ്ഥിരനിയമനം നടത്തിയിട്ടില്ല.
2011-ല്‍ സര്‍വകലാശാലകളിലെ അധ്യാപകേതര നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടാന്‍ തീരുമാനിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ചായിരുന്നു ഇത്. 2016-ലാണ് സര്‍വകലാശാലാ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളില്‍ പി.എസ്.സി. നിയമനത്തിന് സ്‌പെഷ്യല്‍ റൂള്‍സ് വന്നത്. മറ്റു തസ്തികകളില്‍ റൂള്‍സ് തയ്യാറാക്കാതെ പി.എസ്.സി. നിയമനത്തിന് തടയിട്ടു. സ്‌പെഷ്യല്‍ റൂള്‍ വരുംവരെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണം എന്നാണ് ചട്ടം. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് പട്ടിക വാങ്ങുമെങ്കിലും കാലാവധിതീരും വരെ മെല്ലെപ്പോക്ക് നടത്തും. തുടര്‍ന്ന് ഇഷ്ടക്കാരെ നിയമിക്കുകയാണ് പതിവ്.
വന്‍ തട്ടിപ്പ് നടക്കുന്നത് പരീക്ഷാക്യാമ്പ് നടത്തിപ്പിനുള്ള സഹായികളെ നിയമിക്കുമ്പോളാണ്. വര്‍ഷംമുഴുവന്‍ വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകളുണ്ടാകും. ഇതിനുള്ള സഹായികളെ പാര്‍ട്ടി ഓഫീസുകളില്‍നിന്നുള്ള പട്ടിക പ്രകാരമാണ് നിയമിക്കുക. താത്കാലിക നിയമനകാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട് വീണ്ടും അവരെത്തന്നെ നിയമിക്കും. ഇതിനിടയിൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പട്ടിക വരുകയും റദ്ദാകുകയുംചെയ്യും. എന്നാൽ എക്‌സ്‌ചേഞ്ച് പട്ടികയും നിയമനംകിട്ടിയവരുടെ വിവരവും ഒത്തുവെച്ച് പരിശോധന നടത്താത്തതിനാല്‍ ഇത് പുറത്തറിയാറില്ല.
സുപ്രീംകോടതി വിധികൾ പോലും ലംഘിച്ചാണ് എം.ജി. സര്‍വകലാശാലയിലെ നിയമന മേളകൾ. 2009-ല്‍ എം.ജി. സര്‍വകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം താത്കാലിക ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴിയും സ്ഥിരം ഒഴിവുകള്‍ റാങ്ക് പട്ടികയില്‍നിന്നും നടത്തണമെന്നായിരുന്നു. എന്നാൽ ഇതും അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായതു.
https://www.facebook.com/Malayalivartha


























