അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ഒരാളെ പ്പോലും ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചിട്ടില്ല; 2019ന് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേൽക്കും മുൻപേ നിലവിലുള്ള തസ്തികകളാണ് ഇപ്പോഴുമുള്ളത്; കുടുംബശ്രീയിൽ നിന്നെത്തിയ 20 കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തത് 2020 ഡിസംബർ 29ന് ഗവർണർ അയച്ച കത്തിൽ; വിശദീകരണവുമായി രാജ്ഭവൻ

കഴിഞ്ഞ ദിവസം ഗവർണർ മുഖമന്ത്രിക്ക് അയച്ച ഒരു കത്ത് പുറത്ത് വന്നിരുന്നു. ആ കത്ത് വളരെ വിവാദമാക്കാൻ ശ്രമിച്ചിരുന്നു. ആ കത്തിൽ ഇപ്പോൾ രാജ്ഭവൻ വിശദീകരണം നൽകിയിരിക്കുകയാണ്. രാജ്ഭവനിലെ 20 താത്കാലിക കുടുംബശ്രീ ജീവനക്കാരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്തണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഈ വിഷയത്തിൽ രാജ്ഭവൻ പുറത്തിറക്കിയ കത്തിൽ പറയുന്നത് ഇങ്ങനെ; അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ഒരാളെ പ്പോലും ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചിട്ടില്ല .
2019ന് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേൽക്കും മുൻപേ നിലവിലുള്ള തസ്തികകളാണ് ഇപ്പോഴുമുള്ളത്. കുടുംബശ്രീയിൽ നിന്നെത്തിയ 20 കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തത് 2020 ഡിസംബർ 29ന് ഗവർണർ അയച്ച കത്തിലാണ്, മുൻപ് അനുവദിക്കപ്പെട്ടതും കാലിയായി കിടക്കുന്നതുമായ തസ്തികകളിൽ നിയമിക്കണമെന്നാണ് അതിലുള്ളത്. 23വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്നയാളെ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനല്ല, മറിച്ച് സൈഫർ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിഞ്ഞുകിടക്കുന്ന തസ്തികയിൽ നിയമിക്കാനാണ് ശുപാർശ ചെയ്തത്.
10 വർഷമെങ്കിലും സർവീസുള്ളവരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ കീഴ്‌വഴക്കം പരിഗണിച്ചാണ് ഈ കത്തെഴുതിയത്. ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ആനുകൂല്യം ഒരു ഘട്ടത്തിലുമില്ല. പേഴ്സണൽ സ്റ്റാഫുകൾക്കോ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടവർക്കോ പെൻഷൻ നൽകണമെന്ന് ഗവർണർ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ വാർത്ത കുറിപ്പിൽ പറയുന്നു.
2020 ഡിസംബറിൽ ഗവർണർ മുഖ്യമന്ത്രിക്കെഴുതിയ കത്തായിരുന്നു പുറത്ത് വന്നത്. 20പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ തള്ളിയ സർക്കാർ, ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തുകയായിരുന്നു. 2020 ഡിസംബർ 29നെഴുതിയതാണ് കത്ത് എഴുതിയത്. കത്തിൽ നാലു മുതൽ 9 വർഷം വരെ സർവീസുള്ള കുടുംബശ്രീയിൽ നിന്നെത്തിയ 20 കാഷ്വൽ വർക്കർമാരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ഗവർണറുടെ ശുപാർശ. കുറഞ്ഞ ശമ്പളം കിട്ടുന്ന ഇവരെല്ലാം ദരിദ്രകുടുംബങ്ങളിൽ പെടുന്നവരാണത്രെ . കുടുംബശ്രീയിൽ നിന്ന് 45 താത്കാലിക ജീവനക്കാർ രാജ്ഭവനിലുണ്ട്.ഇവരിൽ കൂടുതൽ സർവീസുള്ള 20പേർക്ക് വേണ്ടിയായിരുന്നു ഗവർണർ ഇത്തരത്തിലൊരു ശുപാർശ നടത്തിയത്.
https://www.facebook.com/Malayalivartha






















