ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ടു, തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറങ്ങി അപകടം

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. റൺവേക്ക് പുറത്തേക്കാണ് വിമാനം ഇറക്കിയത്. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ഫ്‌ളൈയിംഗ് ക്ലബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ആർക്കും പരിക്കില്ല. സാധാരണഗതിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാറില്ലെന്നാണ് വിവരം.എന്നാൽ ഇത്തരത്തിൽ അപടമുണ്ടാകാൻ കാരണം എന്താണെന്ന് വ്യക്തമല്ല. എത്രപേർ വിമാനത്തിൽ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ചും വിവരങ്ങൾ ഇനി പുറത്തുവരാനുണ്ട്.
അതേസമയം, സമാനമായ സംഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്. പരിശീലന വിമാനം ക്ഷേത്രത്തിൽ ഇടിച്ചുകയറി പൈലറ്റ് മരണപ്പെടുകയും ചെയ്തിരുന്നു. പട്ന സ്വദേശി 50 വയസുള്ള ക്യാപ്റ്റൻ വിമൽ കുമാറാണ് മരിച്ചത്. ജനുവരി 5ന് വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോട് കൂടി മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. പരിശീലനപ്പറക്കൽ നടത്തിയ സെസ്ന ട്രെയ്‌നർ എയർക്രാഫ്റ്റ് ആണ് അപകടത്തിൽപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന ട്രെയിനി പൈലറ്റിന് പരിക്കേൾക്കുകയും ചെയ്തിരുന്നു. 23 വയസുള്ള പരിശീലന പൈലറ്റ് സോനു കുമാർ ജയ്‌പൂർ സ്വദേശിയാണ്. ഒരു സ്വകാര്യ ഏവിയേഷൻ പരിശീലന കേന്ദ്രത്തിന്റേതായിരുന്നു വിമാനം. രാത്രിയിലെ കടുത്ത മൂടൽ മഞ്ഞിൽ ഇറക്കാൻ ശ്രമിച്ചപ്പോൾ അപകടം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രത്തിലെ ഗോപുരത്തിലും വൈദ്യുത കമ്പികളിലും വിമാനം ഇടിച്ചു. ചോർഹട്ട എയർസ്ട്രിപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് അപകടസ്ഥലമെന്ന് ചോർഹട്ട പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജെ.പി. പട്ടേൽ പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഫാൽക്കൺ ഏവിയേഷൻ അക്കാദമിയുടേതാണ് വിമാനമെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് കെ.പി. വെങ്കിടേശ്വര റാവു പറഞ്ഞു. മൂടൽമഞ്ഞിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിന് മുമ്പ് സെസ്ന ട്രെയ്‌നർ വിമാനം നിരവധി തവണ വൃത്താകൃതിയിൽ പറന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























