ഒരു വരവ് കൂടി വരും... എം. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം പിന്നീടു ചോദ്യം ചെയ്യേണ്ടിവരുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു; ജാമ്യത്തിനായി നെട്ടോട്ടം
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് വീണ്ടും കഷ്ടകാലം തുടങ്ങി. എല്ലാം തീര്‍ന്നെന്ന് കരുതി സര്‍വീസില്‍ നിന്നും സമാധാനമായി വിരമിച്ചതോടെ വീണ്ടും പുലിവാലായി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എം. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം പിന്നീടു ചോദ്യംചെയ്യേണ്ടിവരുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി.
ശിവശങ്കറിനെ നാലുദിവസം കസ്റ്റഡിയില്‍ ചോദ്യംചെയ്തശേഷം ഇന്നലെ വൈകിട്ട് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇ.ഡി ഇക്കാര്യം വിശദീകരിച്ചത്. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തുടര്‍ന്ന് കോടതി മാര്‍ച്ച് എട്ടുവരെ റിമാന്‍ഡ് ചെയ്തു.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിവശങ്കര്‍ സി.ബി.ഐ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അടുത്തദിവസം ഹര്‍ജി പരിഗണിച്ചേക്കും. അന്വേഷണവുമായി സഹകരിച്ചെന്നും തെളിവുകള്‍ കണ്ടെത്താന്‍ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. കസ്റ്റഡിയില്‍ തുടരേണ്ട സാഹചര്യമില്ലെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാദ്ധ്യമങ്ങളെ കോടതിമുറിയില്‍ അനുവദിക്കരുതെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇ.ഡിയുടെ അഭിഭാഷകനും ഇതിനോട് അനുകൂലിച്ചു. തുടര്‍ന്ന് മാദ്ധ്യമങ്ങളെ ഒഴിവാക്കിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ലൈഫ്മിഷന്‍ കോഴക്കേസില്‍ മൂന്നുദിവസം ചോദ്യംചെയ്തശേഷം ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റുചെയ്തത്. പിന്നീട് അഞ്ചുദിവസം കസ്റ്റഡിയില്‍ വാങ്ങി. ഈ കാലാവധി പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നാലുദിവസംകൂടി കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫെബ്രുവരി 20നാണ് നാലുദിവസം കസ്റ്റഡി അനുവദിച്ചത്.
ഒന്‍പത് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ഇ ഡി ശിവശങ്കറിനെ തുടര്‍ന്നും കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടില്ല.അതേസമയം. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശിവശങ്കര്‍ കോടതിയില്‍ ജാമ്യേപേക്ഷ നല്‍കി. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം.
ഒന്‍പത് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയെങ്കിലും ചോദ്യങ്ങള്‍ക്കൊന്നിനും ശിവശങ്കര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ലൈഫ് മിഷനില്‍ കോഴപ്പണം കൈപ്പറ്റിയെന്ന് ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമുള്ള മറുപടിയാണ് ശിശങ്കര്‍ നല്‍കിയത്.
ശിവശങ്കര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ നേരത്തേ അദ്ദേഹത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍, ലൈഫ് മിഷന്‍ മുന്‍ സി.ഇ.ഒ യു.വി. ജോസ് എന്നിവരെ ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴികള്‍ ലഭിച്ചിട്ടുണ്ട്. സ്വപ്ന സുരേഷിന്റെയും വേണുഗോപാലിന്റെയും സംയുക്ത പേരിലുള്ള ബാങ്ക് ലോക്കര്‍ ശിവശങ്കറിന്റേതാണെന്ന് വ്യക്തമായി.
ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ലോക്കര്‍ എടുത്തതെന്ന് വേണുഗോപാല്‍ മൊഴി നല്‍കിയിട്ടുണ്ട്. ലോക്കറില്‍ നിന്ന് ലഭിച്ച പണം ശിവശങ്കറിന്റേതാണെന്ന സ്വപ്നയുടെ മൊഴിയുമുണ്ട്.ശിവശങ്കറിനും സ്വപ്നയ്ക്കുമപ്പുറം കരാര്‍ ഇടപാടില്‍ ബന്ധപ്പെട്ടവര്‍, കോഴ കൈപ്പറ്റിയവര്‍ എന്നിവരെക്കുറിച്ചും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ക്ക് ഇടപാടിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
"
https://www.facebook.com/Malayalivartha