ഏറ്റവും കടുത്ത ചൂടിലേക്ക് കൂപ്പുകുത്തുകയാണ് നമ്മുടെ നാടും നഗരവും....മുമ്പെങ്ങുമില്ലാത്തവിധം ഇന്നലെ സംസ്ഥാനത്തെ ചൂട് പലയിടത്തും 40 ഡിഗ്രിക്ക് മുകളിലെത്തി...ചൂട് ഇനിയും കൂടും..
ഏറ്റവും കടുത്ത ചൂടിലേക്ക് കൂപ്പുകുത്തുകയാണ് നമ്മുടെ നാടും നഗരവും. മുമ്പെങ്ങുമില്ലാത്തവിധം ഇന്നലെ സംസ്ഥാനത്തെ ചൂട് പലയിടത്തും 40 ഡിഗ്രിക്ക് മുകളിലെത്തി. ഓട്ടോമാറ്റിക് വെതർസ്റ്റേഷൻ റിപ്പോർട്ടനുസരിച്ച് പാലക്കാട് എരിമയൂരിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 45.5 ഡിഗ്രി സെൽഷ്യസ് ആണ്. ബുധനാഴ്ച ഇവിടെ 44.3 ആയിരുന്നു.കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക അറിയിപ്പിൽ കൂടിയചൂട് 39.8ഡിഗ്രിയാണ് പാലക്കാട് രേഖപ്പെടുത്തിയതെങ്കിലും യാഥാർത്ഥ്യം അതല്ല. നാലു ജില്ലകളിലായി 12 സ്റ്റേഷനുകളിലാണ് 40ഡിഗ്രിക്കും മുകളിൽ ബുധനാഴ്ച താപനില രേഖപ്പെടുത്തിയത്. കണ്ണൂർ ചേമ്പേരിയിൽ 41.3ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. നിലമ്പൂർ,കൂത്താട്ടുകുളം, മണ്ണാർക്കാട്,പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും 40നു മുകളിലാണ് ചൂട്.ഉത്തരേന്ത്യയിലുണ്ടാകുന്ന ആന്റി സൈക്ലോണിൽ നിന്നു പ്രവഹിക്കുന്ന ചൂടുകൂടിയ കാറ്റ് കേരളത്തിലേക്കു പ്രവേശിക്കുന്നത് പാലക്കാട്,പുനലൂർ എന്നിവിടങ്ങളിലൂടെയാണ്.
അതിനാലാണ് ഈ സ്ഥലങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ആലപ്പുഴ,കൊച്ചി,കോട്ടയം ജില്ലകളിലാകട്ടെ അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലാണ്. അതാണ് അവിടെ ചൂടു കൂട്ടുന്നത്.അടുത്തയാഴ്ചവരെ ഉയർന്ന താപനില തുടരാനാണ് സാദ്ധ്യത. ഒറ്റപ്പെട്ടമഴ കിട്ടുമെങ്കിലും ചൂടിനെ മറികടക്കാൻ അതു മതിയാകില്ല. ഇന്നും നാളെയും തൃശൂർ,പാലക്കാട്,കണ്ണൂർ ജില്ലകളിൽ 3മുതൽ 4ഡിഗ്രിവരെയും കോട്ടയം,കോഴിക്കോട് ജില്ലകളിൽ 2മുതൽ 3ഡിഗ്രിവരെയും താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൂട് കൂടാൻ 4 കാരണങ്ങൾ
1.മാർച്ച് 21മുതൽ സൂര്യൻ ഭൂമധ്യരേഖയിൽനിന്ന് വടക്കോട്ട് നീങ്ങുന്ന സാഹചര്യത്തിൽ സൂര്യകിരണങ്ങൾ ലംബമായി ഭൂമിയിൽ പതിക്കുന്നു
2.സൂര്യൻ നേരെ മുകളിലെത്തുമ്പോഴുണ്ടാകുന്ന അൾട്രാവയലറ്റ് രശ്മികളുടെആധിക്യം3.ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം മൂലമുണ്ടാകുന്ന വടക്കൻ ചൂടുകാറ്റ്4.വേനൽമഴയിലുണ്ടായ കുറവ്''നിലവിലെ അത്യുഷ്ണസാഹചര്യം കേരളത്തിൽ അസാധാരണമാണ്.
ഇത് ഒരാഴ്ചകൂടി തുടരാനിടയുണ്ട്. ഇടയ്ക്കുണ്ടായ വേനൽമഴയും കടൽകാറ്റും ഉണ്ടാക്കുന്ന വർദ്ധിച്ച ആർദ്രതയുമാണ് ചൂടിന്റെ തീവ്രത കൂട്ടുന്നത്."
ഈർപ്പവും ഉഷ്ണവും
ഈർപ്പം കൂടുമ്പോൾ ചൂടിന്റെ അളവ് കൂടുതലായി നമുക്ക് അനുഭവപ്പെടും. ഉദാഹരണത്തിന് 37ഡിഗ്രി സെൽഷ്യസ് താപനിലയും 70%ഈർപ്പവുമുണ്ടെങ്കിൽ നമുക്ക് അനുഭവപ്പെടുന്ന താപനില 42, 44 ഡിഗ്രി സെൽഷ്യസ് വരെയാകാം.ഈർപ്പം കൂടുമ്പോൾ മനുഷ്യശരീരം വിയർക്കുന്ന പ്രക്രിയയ്ക്കുതടസം നേരിടും. അതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.വരുംദിവസങ്ങളിലും ചൂടിന് ശമനമുണ്ടാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയ്ക്ക് അന്തരീക്ഷം തണുപ്പിക്കാനായിട്ടില്ല. അടുത്തദിവസങ്ങളിൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നുമില്ല. നിർജലീകരണം ഒഴിവാക്കാനും പകൽ വെയിലേൽക്കുന്നത് ഒഴിവാക്കാനും ദുരന്തനിവാരണ അതോറിറ്റി വീണ്ടും മുന്നറിയിപ്പുനൽകി. പലേടത്തും വരുംദിവസങ്ങളിൽ താപനില സർവകാല റെക്കോഡിന് അടുത്തെത്താനുള്ള സാധ്യതയുണ്ട്.വെള്ളിയാഴ്ചയും തൃശ്ശൂരും പാലക്കാട്ടും കണ്ണൂരും ചൂട് 39 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. പതിവിലും മൂന്നുമുതൽ നാലു ഡിഗ്രിവരെ കൂടുതൽ. കോട്ടയത്തും കോഴിക്കോട്ടും 2-3 ഡിഗ്രി ഉയർന്ന് 37 ഡിഗ്രിവരെ എത്തും.
39 ഡിഗ്രി എന്നത് അസഹ്യവും സൂര്യാഘാതത്തിന് സാധ്യതയുമുള്ളതുമാണ്. പുലർകാലത്തെ ചൂടും ഇപ്പോൾ കൂടുതലാണ്.ഒരുസ്ഥലത്തെ താപനില രണ്ടുദിവസം സ്ഥിരമായി 40 ഡിഗ്രിയോ അതിന് മുകളിലോ ആണെങ്കിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിക്കും. 4.5 മുതൽ 6.4 ഡിഗ്രിവരെ താപനില ഉയർന്നാൽ ഉഷ്ണതരംഗവും അതിന് മുകളിലാണെങ്കിൽ തീക്ഷ്ണ താപതരംഗവും. മുമ്പ് പല വർഷങ്ങളിലും പാലക്കാട്ട് ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha